കൊവിഡ് കാലത്തും എല്ലാവിഭാഗം ജനങ്ങളുടെ കൈകളിലും പണമെത്തിക്കാൻ കഴിഞ്ഞതാണ് രണ്ടാം പിണറായിവിജയൻ സർക്കാരിന്റെ ആദ്യവർഷത്തിൽ ധനവകുപ്പിന്റെ നേട്ടം.
വ്യവസായ,വാണിജ്യ മേഖലകളുൾപ്പെടെ സർവ സാമ്പത്തിക മേഖലകളെയും തളർത്തിയ കൊവിഡ് കാലത്ത് സംസ്ഥാനവും കടുത്തസാമ്പത്തിക ഞെരുക്കത്തിലായി. ഇൗ പ്രതിസന്ധിയിലും വികസനത്തിന് പണം വിനിയോഗിക്കുന്നത് കുറയാതെയും സർവീസ് നടത്താതിരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ഒരുമേഖലയിലും ശമ്പളവും പെൻഷനും മുടങ്ങാതെയും ദുർബലവിഭാഗങ്ങൾക്ക് സാമൂഹ്യപെൻഷൻ മുടങ്ങാതെ വിതരണം ചെയ്തും,ആരോഗ്യ, തദ്ദേശമേഖലകളിലും കൃഷിയിലും പ്രകൃതിദുരന്തങ്ങൾക്കും സഹായം നൽകിയും നടത്തിയ സാമ്പത്തികമാനേജ്മെന്റ് അസാധാരണ ഭരണപാടവം കാഴ്ചവച്ചു. സാമ്പത്തികഞെരുക്കം മൂലം പൊതുമേഖലകളിലെ ഒാഹരികൾ പോലും വിറ്റഴിച്ച് പണം കണ്ടെത്താൻ കേന്ദ്രസർക്കാർ മുതിർന്നപ്പോഴും പൊതുമേഖലകളെ ചേർത്തുപിടിച്ചും കേന്ദ്രം വിറ്റഴിക്കാൻ ശ്രമിച്ച പൊതുമേഖലാസ്ഥാപനങ്ങളെ ഏറ്റെടുക്കാൻ ശ്രമിച്ചുമാണ് വകുപ്പ് ശ്രദ്ധേയമായത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് നേടിയെടുത്തും സഹകരണമേഖലകളെയും സാമ്പത്തികസ്ഥാപനങ്ങളെയും പരമാവധി ഉപയോഗിച്ചുമാണ് പണം കണ്ടെത്തിയത്. പ്രതിസന്ധിയിലാണ് ഭരണപാടവം അളക്കേണ്ടതെന്ന തത്വം കണക്കിലെടുത്താൽ മികച്ച ധനവിനിയോഗമാണ് കഴിഞ്ഞ ഒരുവർഷമുണ്ടായത്.
ചലനാത്മകമായ സാമ്പത്തികരംഗം
കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിച്ച ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവർക്കായി 20,000കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കി. ഇതോടൊപ്പം സർക്കാർ കെട്ടിടങ്ങളിൽ ബിസിനസ് നടത്തുന്നവർക്ക് കഴിഞ്ഞവർഷം ഡിസംബർ വരെ വാടകയൊഴിവും നൽകി. സംസ്ഥാനത്ത് വിപണി സജീവമാകുന്ന ഒാണക്കാലത്ത് 9018 കോടി രൂപയാണ് വിവിധമാർഗങ്ങളിലൂടെ ജനങ്ങളിലെത്തിച്ചത്. ഇതെല്ലാം തിരികെ വിപണിയിലേക്കെത്തി കൊവിഡ് കാലത്തെ മാന്ദ്യം മറികടക്കാൻ വഴിയൊരുക്കി. ഓണക്കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷനായി 1700 കോടി, ഇതില്ലാത്തവർക്ക് ആയിരം രൂപയുടെ പ്രത്യേകസഹായത്തിനായി 147കോടി, വിവിധ ബോർഡുകൾക്ക് ശമ്പളം നൽകാൻ 30കോടി, പുറമേ എല്ലാവർക്കും 16 ഇനം സാധനങ്ങളുൾപ്പെടെ ഒാണക്കിറ്റ് നൽകാൻ 526 കോടിയും നൽകി. ഇത് ഒാണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിറുത്താനും സഹായിച്ചു. കൊവിഡ് കാലത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വ്യവസ്ഥയിൽ ഇളവ് വരുത്തി എല്ലാവർക്കും ഉത്സവബത്ത ഉറപ്പാക്കി. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സർക്കാർ ഓണം എക്സ്ഗ്രേഷ്യ ധനസഹായമായി 2,250 രൂപാ വീതം നൽകി. സാമൂഹിക സുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ആയി സംസ്ഥാനത്തെ 56.16ലക്ഷം ആളുകൾക്ക് 900 കോടിയോളം എല്ലാമാസവും വിതരണം ചെയ്തു. ഒാണത്തിനും വിഷുവിനും ഇത് മുൻകൂറായി നൽകി.
ഒക്ടോബർ, നവംബറിലെ പ്രകൃതിക്ഷോഭം മൂലമുള്ള കെടുതിക്കാലത്ത് ഒന്നരലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം സഹായം ഉറപ്പാക്കി. കൂടാതെ സർക്കാർ സാമ്പത്തിക സഹായത്തോടെ കുറഞ്ഞചെലവിൽ ഭക്ഷണം ലഭിക്കാനായി 1174 ജനകീയ ഹോട്ടലുകളും തുടങ്ങി. കൊവിഡ് മൂലം മരണപ്പെടുന്ന ബി.പി.എൽ കുടുംബത്തിലെ ആശ്രിതർക്ക് മൂന്നുവർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം നൽകുന്ന പദ്ധതി തുടങ്ങി. കൊവിഡ് മൂലം നാട്ടിലേക്കെത്തിയ പ്രവാസികൾക്ക് ബിസിനസ് തുടങ്ങാൻ കുറഞ്ഞപലിശയ്ക്ക് നാലിലൊന്ന് സബ്സിഡിയോടെ കെ.എസ്.എഫ്.ഇ വഴി അഞ്ചുലക്ഷം രൂപ വായ്പ നൽകി.
വിജ്ഞാനത്തിലൂടെ വികസനം
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റങ്ങൾക്ക് തുടക്കമിടാൻ സർവകലാശാലകൾക്ക് 200കോടി മാറ്റിവച്ചു. എല്ലാ ജില്ലകളിലും സ്കിൽപാർക്കുകൾ, സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകൾ തുടങ്ങി വിജ്ഞാധിഷ്ഠിത വികസനകാഴ്ചപ്പാടോടു കൂടിയ പുതിയരീതി നടപ്പാക്കി. ഇതിന്റെ വിശദരേഖ ബഡ്ജറ്റിലും അവതരിപ്പിച്ചു.
സംസ്ഥാനപ്ലാൻ അടങ്കലിന്റെ 101ശതമാനവും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ എസ്റ്റിമേറ്റ് 110ശതമാനവും ചെലവഴിച്ചതിന് പുറമേ റോഡുകൾ, പാലങ്ങൾ,ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളവിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലായി 70,762കോടി രൂപ ചെലവുവരുന്ന 962പദ്ധതികളാണ് കിഫ്ബി വഴി നടത്തുന്നത്. കൂടാതെ കെ.എഫ്.സി,കെ.എസ്.എഫ്.ഇ. ഗ്രാമീൺബാങ്ക് എന്നിവ ശക്തിപ്പെടുത്തി. ട്രഷറി ആധുനികവത്കരണപദ്ധതി നടപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |