SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.01 PM IST

നിലയ്‌ക്കുന്നു പാതിയിൽ

kk

കെ.കെ.യുമായി രണ്ടായിരാമാണ്ടിന്റെ ആദ്യം മുതൽ ബന്ധമുണ്ട്. ഞാനൊരു സംഗീത സംവിധായകനാകും മുമ്പേ പല സംഗീത സംവിധായകർക്കുമൊപ്പം അസോസിയേറ്റായി പ്രവർത്തിച്ചു. അനു മല്ലിക്, ആവേശ് ശ്രീവാസ്തവ്, വിദ്യാസാഗർ തുടങ്ങിയവർക്കു വേണ്ടി കെ.കെ പാടിയിരുന്നു. കെ.കെയുടെ നിരവധി പാട്ടുകളിൽ ഞാൻ അസിസ്റ്റന്റ് ചെയ്തിട്ടുണ്ട്. അക്കാലത്തുണ്ടായ സുഹൃദ്ബന്ധമാണ് എന്റെ പാട്ടിലേക്ക് വരാൻ സാഹചര്യമൊരുക്കിയത്. മുംബയിൽ വച്ചാണ് ഞങ്ങൾ തമ്മിൽ കണ്ടിട്ടുള്ളതും പരിചയപ്പെട്ടതും. മലയാളിയാണെങ്കിലും അദ്ദേഹത്തിന് മലയാളം അറിയാമെന്ന ധാരണ എനിക്കില്ലായിരുന്നു. അദ്ദേഹം ജനിച്ചുവളർന്നത് ഡൽഹിയിലായിരുന്നു. അദ്ദേഹം സംസാരിച്ചിരുന്ന അക്ഷരശുദ്ധിയുള്ള നല്ല മലയാളം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മലയാളം കേട്ടപ്പോൾ എനിക്കൊരാഗ്രഹമുണ്ടായി, എന്നെങ്കിലും സംഗീത സംവിധായകനായാൽ അദ്ദേഹത്തെക്കൊണ്ട് പാടിക്കണമെന്ന്.

ഹിന്ദി പാട്ടുകളെല്ലാം വളരെ വികാരവായ്പോടെയും മോഡേണായുമാണ് അദ്ദേഹം പാടിയിരുന്നത്. ഞാൻ സംഗീതസംവിധായകനായശേഷം പുതിയ മുഖം എന്ന സിനിമയിൽ അദ്ദേഹത്തെ പാടാൻ ക്ഷണിച്ചു. രഹസ്യമായ്..... എന്നാരംഭിക്കുന്ന പാട്ടാണ് അദ്ദേഹം ആലപിച്ചത്. മുംബെയിൽ വച്ചാണ് പാട്ട് റെക്കാഡ് ചെയ്തത്. വളരെ സന്തോഷത്തോടെയാണ് പാടിയത്. മലയാളിയായ തനിക്ക് മലയാളം പാട്ടുകൾ ലഭിക്കാത്തതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. രഹസ്യമായ്.... പാടിയതോടെ തന്റെ വിഷമം മാറിയെന്നും വളരെ സന്തോഷമായെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ഗായകൻ, സംഗീതസംവിധായകൻ എന്നതിനപ്പുറം സൗഹൃദം ഞങ്ങൾ തമ്മിൽ സൂക്ഷിച്ചിരുന്നു. അടുത്ത സുഹൃദ്ബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് ഫോണിൽവിളിച്ച് സംസാരിക്കുമായിരുന്നു. ഏതാനും മാസം മുമ്പും വിളിച്ചിരുന്നു. കുറെ നാളായില്ലേ മലയാളം പാട്ടുപാടിയിട്ടെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വീണ്ടും നല്ലൊരു പാട്ടുപാടാൻ ആഗ്രഹമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നല്ല അവസരം വരുമ്പോൾ പറഞ്ഞാൽ മതി പാടാമെന്നും വാക്കുനൽകി. നേരത്തെ പ്ളാൻ ചെയ്യേണ്ട, നല്ലൊരു പാട്ട് സെറ്റാകട്ടെ, അപ്പോൾ പാടാം. തനിക്ക് എല്ലാം കൊണ്ടും ചേരുന്ന പാട്ടാകണമെന്നും പറഞ്ഞു. അദ്ദേഹത്തോട് അവസാനമായി സംസാരിച്ചതും പാട്ടിനെക്കുറിച്ചായിരുന്നു.

ബോളിവുഡ് പാട്ട് പ്രത്യേക ശൈലിയിലുള്ളതാണ്. ബോളിവുഡ് ഗായകർ മലയാളത്തിൽ പാടിയാൽ അക്ഷരസ്‌ഫുടതയുണ്ടാവില്ല.

എന്നാൽ കെ.കെ. വ്യത്യസ്തനായിരുന്നു. ബോളിവുഡ് ഗായകനായിരുന്നെങ്കിലും മലയാള ഭാഷയെ നോവിക്കാതെ പാടുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മികവ്. അതുകൊണ്ടാണ് മലയാളികൾക്ക് ആ പാട്ട് കൂടുതൽ ഉൾക്കൊള്ളാൻ കഴിഞ്ഞത്. ശബ്ദവും വൈകാരികതയുമൊക്കെ ശരിയാകും. പക്ഷേ, കേൾക്കുന്നവർക്ക് അക്ഷരം ഏതെന്ന് തിരിച്ചറിയാനാകില്ല. കെ.കെ. പാടുമ്പോൾ അങ്ങനെയൊരു പ്രശ്നമില്ല. അദ്ദേഹത്തിന് സ്വന്തമായ ഒരു ആലാപനശൈലിയുണ്ട്. അതിനനുസരിച്ചുള്ള പാട്ടുകൾ നൽകിയാൽ മതി. അത്തരമൊരു ശൈലി ബോളിവുഡിൽ അദ്ദേഹത്തിന് മാത്രമേയുണ്ടായിരുന്നുള്ളൂ.

അദ്ദേഹം നമ്മെ വിട്ടുപോയതായി തോന്നുന്നില്ല. മരണവിവരം അറിഞ്ഞശേഷം അദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റായ പാട്ട് വീണ്ടും കേട്ടു. പൽ.... എന്നാരംഭിക്കുന്ന പാട്ടുകേട്ടപ്പോൾ വളരെ വിഷമമായി. പാട്ടിന്റെ അർത്ഥമാണ് വേദനിപ്പിച്ചത്. പൽ എന്നാൽ നിമിഷം എന്നാണ്. ഇപ്പോഴത്തെ നിമിഷം, നാളെ ഞാനുണ്ടാകുമോ, ഈ നിമിഷം വീണ്ടും കിട്ടുമോ എന്നറിയില്ല, പക്ഷേ എന്നെ ഓർക്കണം എന്നർത്ഥമുള്ള ആ പാട്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ്. ഒരു ആൽബത്തിലെ പാട്ടാണ്. അദ്ദേഹം നമ്മെ വിട്ടുപോയശേഷം ആ പാട്ടിന് വലിയ അർത്ഥം ലഭിക്കുകയാണ്. അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRISHNAKUMAR KUNNATHU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.