ആരോഗ്യ സർവകലാശാലയിലെ 2017 ബാച്ചിലെ 2200 ഓളം വരുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെ ബാധിക്കാത്ത തരത്തിൽ പരീക്ഷാ തീയതി ഒരുമാസമെങ്കിലും മാറ്റിക്കിട്ടാനുള്ള സമരച്ചൂളയിലാണ്. ഒരുമാസം ചോദിച്ചാൽ 15 ദിവസമെങ്കിലും പരീക്ഷ നീട്ടിക്കിട്ടുമെന്ന് മനക്കോട്ട കെട്ടി ആ കുട്ടികൾ. അവരെ ഇങ്ങനെ പിടിവാശികാട്ടി നോവിക്കണമായിരുന്നോ എന്ന ചിന്ത ,ആരോഗ്യ സർവകലാശാലയിലെ ഫാക്കൽറ്റി കൂടിയായ എന്നെ വേട്ടയാടുന്നു. കുഹാസിനെ വിമർശിക്കലല്ല എന്റെ ലക്ഷ്യം . വിമർശിക്കാൻ ഫാക്കൽറ്റി എന്ന നിലയിൽ യാതൊരു അവകാശവുമില്ല എന്ന പരിമിതിയും ഉൾക്കൊള്ളുന്നു. എന്നാൽ ജീവകാരുണ്യ മനോഭാവം ഭാവിഡോക്ടർമാരെ പഠനകാലത്ത് തന്നെ ഉദ്ബോധിപ്പിക്കണമെന്ന് വിശ്വസിക്കുന്ന ഒരു മെഡിക്കൽ അദ്ധ്യാപകനാണ്.
കോടതി വഴി കുട്ടികളുടെമേൽ നിയമപരമായ വിജയം കൈവരിച്ചെന്ന് അഭിമാനിക്കാമെന്നല്ലാതെ അവരുടെ ഒരു വർഷം കളയുന്നത് കൊണ്ട് യൂണിവേഴ്സിറ്റിക്ക് എന്താണ് ലഭിക്കുക?. ഭൂരിഭാഗം വിദ്യാർത്ഥികളെയും മാസങ്ങൾ കഴിഞ്ഞ് വീണ്ടും ഫീസടപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച് ഒരു പ്രൊഫഷണൽ വർഷം അവരിൽ നിന്നു കവർന്നെടുക്കുന്നത് ക്രൂരതയാണ്. ഈ കുട്ടികൾക്ക് എഴുതാൻ സാധിക്കാതെ വന്ന പരീക്ഷകളൊക്കെ പതിനഞ്ചുദിവസമെങ്കിലും നീട്ടി നടത്താൻ അധികൃതർ ഈ വൈകിയ വേളയിലെങ്കിലും പുനർവിചിന്തനം നടത്തണം എന്നു മാത്രമാണ് എന്റെ അപേക്ഷ .
ഡോ :മുഹമ്മദ് സലീം.ജെ .
ഹെഡ് ഓഫ് സർജറി ,
അസീസിയ മെഡിക്കൽ കോളേജ് ,കൊല്ലം.
ക്ഷേത്രപൂജയുടെ തമിഴ്നാട് മാതൃക
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗം ഹിന്ദുക്കളെയും സ്ത്രീകളെയും പൂജാരിമാരായി നിയമിച്ചുവരികയാണെന്ന വാർത്തയാണ് ഈ കത്തിന് ആധാരം. എന്നാൽ പുരോഗമനപ്രസ്ഥാനങ്ങൾ ഏറെയുള്ള കേരളത്തിലാകട്ടെ ചാതുർവർണ്യ വ്യവസ്ഥ ഏറെക്കുറെ തുടരുകയാണ്. പണ്ട് ഹീനജാതികളെന്ന് വിശേഷിപ്പിക്കപ്പെട്ടവർക്ക് മേലാളരിൽ നിന്ന് അനുഭവിക്കേണ്ടി വന്ന കൊടുംക്രൂരതകൾ വിവരണാതീതമാണ്.
കേരളത്തിന്റെ പ്രകാശഗോപുരമായ ശ്രീനാരായണഗുരുദേവനാകട്ടെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായിട്ടാണ് ക്ഷേത്രങ്ങളെ കണ്ടിരുന്നത്. തമിഴ്‌നാട് സർക്കാരിന്റെ പ്രവൃത്തിയിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതും ഈ സദ് ചിന്തയുടെ പൊൻപ്രഭയാണ്.
ശ്രീകോവിലിലെ ജാതിഭ്രഷ്‌ട് അവസാനിപ്പിക്കേണ്ടത് ഹൈന്ദവ ഏകീകരണത്തിന് അനിവാര്യമാണ്. ഇതിന് നവോത്ഥാന കേരളത്തിലെ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ഒരുപോലെ മുന്നിട്ടിറങ്ങണം.
വി.എസ്. ബാലകൃഷ്‌ണപിള്ള
മണക്കാട് തൊടുപുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |