SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.07 PM IST

നമ്മുടെ സ്വന്തം മമ്മൂട്ടി

mammotty


വയസ്സേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെൺകുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ചുരമിച്ചുപോന്നിട്ടുള്ള താരങ്ങൾ നമുക്ക് അപരിചിതരല്ല, മലയാളത്തിലും തമിഴിലും. ഇത്തരം ഓട്ടക്കളികൾ കാണുമ്പോൾ പീഡോഫീലിയയ്ക്ക് വകുപ്പുള്ള കേസാണല്ലോയെന്ന്‌ തോന്നാറുമുണ്ട്. എന്നാൽ മമ്മൂട്ടിയെന്ന നടൻ ഇത്തരം കോപ്രായങ്ങൾക്ക് ഒരുങ്ങാറില്ല. ഈ എഴുപതാം വയസ്സിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക്‌ ചേരാത്ത വേഷങ്ങളിൽ മമ്മൂട്ടിയെ കാണാറില്ല.
ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം നായകവേഷങ്ങൾ ചെയ്തിട്ടുള്ള അപൂർവം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി, ഈ ദീർഘകാല താരജീവിതത്തിന്റെ രഹസ്യം അന്വേഷിച്ചു ചെല്ലുമ്പോൾ കണ്ടെത്തുന്ന അറിവുകൾ ലളിതമെന്നപോലെ അനുകരണീയവുമാണ്.

അഭിനയസിദ്ധിയും അർപ്പണബുദ്ധിയും ഈ നടനിൽ ഒന്നച്ചിണചേർന്നിരിക്കുന്നു. അതുപോലെ പ്രധാനമാണ് അദ്ദേഹം കൃത്യമായി പാലിച്ചുപോരുന്ന നിഷ്ടകൾ - തന്റെ ഉടലും കുരലും കർശനമായ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോദ്ധ്യം ഈ നടന് സ്വതസിദ്ധമാണ്. ക്രമീകൃതാഹാരത്തിലും വ്യായാമത്തിലും പതിപ്പിക്കുന്ന സവിശേഷമായ ശ്രദ്ധ അനന്യസാധാരണം തന്നെ. എത്ര വമ്പൻ കമ്പനിയുടെ പ്രൊഡക്ഷനായാലും തനിക്കാവശ്യമുള്ള സമീകൃതാഹാരം പാചകം ചെയ്യാൻ വിദഗ്ധനായ ഒരു കുശിനിക്കാരൻ കൂടെയുണ്ടാവും.

ഇതിനെല്ലാം പുറമെയാണ് വ്യക്തിപരമായ സവിശേഷതകൾ. എത്ര തിരക്കുള്ള ഷൂട്ടിംഗിലായാലും കൃത്യമായ ഇടവേളകളിൽ നിസ്‌ക്കാരത്തിനുള്ള സമയം കണ്ടെത്തും.റോളുകൾ തിരഞ്ഞെടുക്കുന്നതിലും സംരംഭകരെയും സംവിധായകരെയും തീരുമാനിക്കുന്നതിലുമൊന്നും കൂടെക്കൂടുന്ന പപ്രാച്ചികളെ ഇടപെടുത്തുകയില്ല. മമ്മൂട്ടിയുടെ വാക്ക് വാക്കാണ്, ഒരിക്കലും അതിന് മാറ്റമുണ്ടാകാറില്ല.
എല്ലാ തിരക്കുകൾക്കിടയിലും മമ്മൂട്ടി നല്ലൊരു കുടുംബനാഥനാണ്. നല്ലൊരു ഭർത്താവും നല്ലൊരച്ഛനും നല്ലൊരു സഹോദരനുമൊക്കെയാണദ്ദേഹം.
എല്ലായ്‌പോഴും കൃത്യസമയത്ത് ലൊക്കേഷനിലെത്തുന്ന മമ്മൂട്ടി എന്നെ ഒരുപാട് അതിശയിപ്പിച്ചിട്ടുണ്ട്. ഒരിക്കൽപോലും നടനെത്താൻവേണ്ടി കാത്തിരിക്കുകയെന്ന ഒരനുഭവും ഉണ്ടായിട്ടില്ല.ഒരൊന്നാന്തരം പ്രൊഫഷനലാണ് അദ്ദേഹം. തികഞ്ഞ അച്ചടക്കത്തോടെയും ശ്രദ്ധയോടെ
യുമാണ് റിഹേസലുകൾ ചെയ്യുക.ടേക്കുകൾ പലതെടുക്കുമ്പോഴും പതറുകയോ കുഴയുകയോ ഇല്ല. കാരണം ഇതെല്ലാം തന്റെ തൊഴിലിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടെന്നത് തന്നെ.
പ്രതിഫലത്തെപ്പറ്റി ഞങ്ങളൊരിക്കലും സംസാരിച്ചിട്ടില്ല. താരപദവിയെത്തിയ ഒരു നടന് നൽകുന്ന പ്രതിഫലത്തേക്കാൾ എത്രയൊ കുറവാണ് എന്റെ സിനിമയുടെ മൊത്തത്തിലുള്ള ബഡ്ജറ്റ്. വ്യത്യസ്തമായ റോളുകൾ ചെയ്യുന്നതിലും നാളെയും ഓർക്കപ്പെടാവുന്ന ഒരു സിനിമാസംരംഭത്തിന്റെ ഭാഗമാകുന്നതിലുമുള്ള ത്രിൽ മാത്രമാണ് മമ്മൂട്ടി എന്റെ സിനിമകളിൽ നിന്ന് പ്രതിഫലമായി പ്രതീക്ഷിക്കുന്നതെന്ന് ഇതിനകം എനിക്ക്‌ ബോദ്ധ്യമായിട്ടുണ്ട്.
എന്റെ സിനിമകളിൽ ഒന്നിലധികം പ്രാവശ്യം നായകവേഷത്തിൽ അഭിനയിച്ചിട്ടുള്ള ഒരു
നടനേയുള്ളു, അത് മമ്മൂട്ടിയാണ് (മൂന്ന് പ്രാവശ്യം).
നേരും നന്മയും പ്രതിഭയും പ്രതിബദ്ധതയും ഭാഗ്യവും ഒത്തുചേർന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന നമ്മുടെ സ്വന്തം നടൻ. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസും നല്ലവേഷങ്ങളും ലഭിക്കട്ടെയെന്ന് ആത്മാർത്ഥതയോടെ ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOTTY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.