പ്രൊഫ. പി.സുന്ദരം പിള്ള എന്ന മനോന്മണിയം സുന്ദരം പിള്ള തത്വശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, ചരിത്രകാരൻ, വിദ്യാഭ്യാസ പണ്ഡിതൻ, സാമൂഹിക പരിഷ്കർത്താവ് , ബഹുഭാഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു . 1855 ഏപ്രിൽ അഞ്ചാം തീയതി ആലപ്പുഴയിലെ ഒരു ധനികകുടുംബത്തിൽ പ്രൊഫ. സുന്ദരം പിള്ള ജനിച്ചു. പെരുമാൾ പിള്ളയും മഠത്തി അമ്മാളുമായിരുന്നു മാതാപിതാക്കൾ.
ആലപ്പുഴയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സുന്ദരം പിള്ള തിരുവനന്തപുരമാണ് തന്റെ കർമ്മമണ്ഡലമാക്കിയത്. ആലപ്പുഴയിൽ നിന്നും ഉപരിപഠനത്തിനായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് ( ഇന്നത്തെ യൂണിവേഴ്സിറ്റി ) കോളേജിൽ നിന്ന് 1880 ൽ തത്വശാസ്ത്രത്തിൽ എം.എ ബിരുദം നേടി തിരുവിതാംകൂറിലെ ആദ്യത്തെ എം.എ ബിരുദധാരി എന്ന ഖ്യാതിക്ക് ഉടമയായി.
തിരുവനന്തപുരം പേരൂർക്കടയിൽ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഏക്കർ കണക്കിന് ഭൂമിക്ക് യൂണിവേഴ്സിറ്റി കോളേജിൽ തന്നെ പഠിപ്പിച്ച പ്രൊഫ.റോബർട്ട് ഹാർവിയോടുള്ള ആദര സൂചകമായി ഹാർവിപുരം എന്ന് പേര് നൽകി.
ബഹുഭാഷാ പണ്ഡിതനായ പ്രൊഫ. സുന്ദരം പിള്ള ഭാരതീയ ഗ്രന്ഥങ്ങളെയും ആശയങ്ങളെയും പാശ്ചാത്യർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. തമിഴ് സാഹിത്യലോകത്ത് ഏറെ പ്രസിദ്ധി നേടിക്കൊടുത്ത മനോന്മണിയം എന്ന കാവ്യനാടകത്തിലൂടെയാണ് അദ്ദേഹം പില്കാലത്ത് മനോന്മണിയംസുന്ദരം പിള്ള എന്ന പേരിൽ അറിയാനിടയായത്. മനോന്മണിയത്തിലെ
'നീരാരും കടലുടന്ത
നിലമടന്ത
കൊഴിലൊഴുകും'
എന്ന് തുടങ്ങുന്ന പന്ത്രണ്ടുവരി പ്രാർത്ഥനാ ഗീതമാണ് തമിഴ് നാടിന്റെ ഔദ്യോഗിക പ്രാർത്ഥനാ ഗീതമായി അംഗീകരിച്ചിരിക്കുന്നത്. തിരുവിതാംകൂർ സന്ദർശിച്ച സ്വാമി വിവേകാനന്ദന് ആതിഥേയനാകാനും പ്രൊഫ. സുന്ദരം പിള്ളയ്ക്ക് കഴിഞ്ഞു. പ്രതീക്ഷിക്കാതെ തന്റെ വീട്ടിൽ അതിഥിയായി എത്തിയ സ്വാമി വിവേകാനന്ദനെ യഥാവിധി സ്വീകരിച്ചു മൂന്ന് ദിവസം കൂടെ താമസിപ്പിക്കാനും വിദ്യാഭ്യാസം, ആത്മീയം, തത്വശാസ്ത്രം,സാഹിത്യം,തുടങ്ങി നിരവധി കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, തൈക്കാട് അയ്യാഗുരു എന്നിവരും പ്രൊഫ.സുന്ദരംപിള്ളയുടെ ഗൃഹം സന്ദർശിച്ചിട്ടുണ്ട്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തിരുവിതാംകൂർ ആർക്കിയോളജി വകുപ്പ് എന്നിവ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. തിരുവിതാംകൂർ സർക്കാരിന്റെ ശിരസ്താർ, തിരുവിതാംകൂർ റവന്യൂ കമ്മിഷണർ, തിരുവിതാംകൂറിൽ ആദ്യമായി രൂപീകരിച്ച ആർക്കിയോളജി വകുപ്പ് തലവൻ, യൂണിവേഴ്സിറ്റി കോളേജിലെ തത്വശാസ്ത്ര വിഭാഗം മേധാവി. തിരുനെൽവേലിയിലെ എം.ഡി.റ്റി ഹിന്ദു കോളേജിലെ പ്രഥമ പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ സേവനം..
ദക്ഷിണേന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് 1896 ഇന്ത്യ ഗവൺമെന്റ് റാവു ബഹദൂർ ബഹുമതി നൽകി ആദരിച്ചു. വിവിധ സർവകലാശാലകളും വിവിധ രാജ്യങ്ങളും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ആദരിച്ചിരുന്നു. തമിഴ്നാട് സർക്കാർ തിരുനെൽവേലിയിൽ 'മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റി സ്ഥാപിച്ചും ആദരവ് രേഖപ്പെടുത്തി. അദ്ദേഹം ഒരു പുരുഷായുസിൽ ചെയ്യാവുന്നതിലധികം ചെയ്ത് 1897ഏപ്രിൽ 26 ന് കേവലം നാല്പത്തിരണ്ടു വയസ് മാത്രമുള്ളപ്പോൾ ഇഹലോകവാസം വെടിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |