ജീവൻരക്ഷാ മരുന്നുകൾക്ക് വൻവില വർദ്ധന പ്രാബല്യത്തിൽ വന്നു.
നാഷണൽ ഫാർമ്മസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ (എൻ.പി.പി.എ) വില നിയന്ത്രണ പട്ടികയിൽ വരുന്ന 871 ഓളം രാസമൂലകങ്ങൾക്ക് 10.7 ശതമാനം വില വർദ്ധനയാണ് നടപ്പായത്. വാർഷിക മൊത്തവ്യാപാര വില സൂചിക പ്രകാരം 2021 നടപ്പുവർഷത്തിൽ 10.76 ശതമാനം വില വ്യത്യാസം വേണമെന്നാണ് മാർച്ച് 25ലെ ഉത്തരവിൽ പറയുന്നത്.
നിജസ്ഥിതി എന്ത് ?
871 ഫോർമുലേഷനുകൾക്ക് 30,000-40000 ബ്രാന്റുകളിൽ മരുന്നുകൾ വിപണിയിലുണ്ട്. ഇന്ത്യയിലെ ഒരു പൗരന്റെ മരുന്നിന് വേണ്ടിയുള്ള ശരാശരി വാർഷിക ചെലവ് 850 രൂപ ആണെങ്കിൽ മലയാളിയുടേത് ഏകദേശം 3800 രൂപയാണ്. വിലവർദ്ധനവ് പ്രാബല്യത്തിൽ വരുമ്പോൾ ഈ തുക 4206.5 രൂപയാകും. വാർഷിക മൊത്തവില സൂചിക പ്രകാരം എൻ.പി.പി.എയുടെ വിലനിയന്ത്രണ ലിസ്റ്റിൽ (നോൺ ഷെഡ്യൂൾഡ് ഡ്രഗ്സ് ) വരാത്ത ഫോർമുലേഷൻസ് അടങ്ങിയ 25000 ന് മുകളിൽ വരുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഇഷ്ടാനുസരണം വില നിശ്ചയിക്കുകയുമാകാം.
വേണ്ടത് മൂന്ന് ശതമാനം വർദ്ധന
കാർഡിയോ-വാസ്കുലർ, പ്രമേഹ മരുന്നുകൾ, അൾത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, ആന്റി -ഇൻഫെക്ടീവുകൾ, വിറ്റാമിനുകൾ എന്നിവയുടെയെല്ലാം ഉത്പാദനത്തിന് ഉപയോഗിച്ചിരുന്ന 80-90 ശതമാനം വരെ സജീവചേരുവകളും അസംസ്കൃത പദാർത്ഥങ്ങളും വളരെ വിലക്കുറവിൽ ചൈനയിൽ നിന്നാണ് വന്നുകൊണ്ടിരുന്നത്. കൊവിഡ് മഹാമാരി പടർന്നപ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതി നിലച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി അനിവാര്യമായപ്പോൾ രാജ്യത്തെ കമ്പനികൾക്ക് ഉത്പാദന ചെലവും വർദ്ധിച്ചു.
നഷ്ടം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ കൂടിയ വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് മഹാമാരിക്കാലത്ത് മരുന്ന് ക്ഷാമം ഉണ്ടാകാതെ മരുന്ന് വ്യവസായികൾ നോക്കിയെന്നത് വിസ്മരിക്കുന്നില്ല. ആ നഷ്ടം നികത്താൻ മൂന്ന് ശതമാനം വർദ്ധന മതിയാകുമെന്നിരിക്കെ 10.7ശതമാനം വിലകൂട്ടി ഉത്പാദന ലോബിയെ സഹായിക്കുകയാണ്. അതിലൂടെ പ്രതിസന്ധിയിലാകുന്നത് പൊതുജനമാണ്.
മെഡിക്കൽഷോപ്പിൽ
മാറ്റം വേണം
ഏകദേശം 1,30,000 കോടി രൂപയുടെ മരുന്നുവ്യാപാരം ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇതിന്റെ 10 ശതമാനത്തിന് മുകളിൽ കേരളത്തിലാണ്. മരുന്നുവില വർദ്ധന മൂലം സാധാരണ മെഡിക്കൽഷോപ്പുകളെ വിട്ട് ജനം ഡിസ്കൗണ്ട് ഷോപ്പുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. പിടിച്ചുനിൽക്കണമെങ്കിൽ പരമ്പരാഗത മരുന്നുവ്യാപാരികൾ പുതിയ പാതകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിന് വ്യാപാരികളുടെ ഒത്തൊരുമ അനിവാര്യവുമാണ്. 55,000ന് മുകളിൽ ബ്രാൻഡഡ് മരുന്നുകൾക്ക് വൻ വിലവർദ്ധന നടപ്പാകുന്നത് അസാധാരണ സംഭവമാണ്.
ജനറിക്, ബ്രാൻഡഡ് റാക്കുകൾ
മെഡിക്കൽ ഷോപ്പുകളിൽ ജനത്തിന് കാണാൻ സാധിക്കുന്ന രീതിയിൽ ജനറിക് മരുന്നുകൾക്കും ബ്രാൻഡഡ് മരുന്നുകൾക്കും പ്രത്യേക റാക്ക് തയ്യാറാക്കണം. ഇരുവിഭാഗത്തിലെയും മരുന്നുകൾക്ക് ഗുണനിലവാരവും പരിശോധനാ രീതിയും ലൈസൻസിംഗ് സമ്പ്രദായങ്ങളും ഒന്നു തന്നെയാണെന്ന് ജനങ്ങളെ ബോധവത്കരിക്കാനുള്ള ഉത്തരവാദിത്വം കച്ചവടക്കാർക്കുണ്ട്.
ബ്രാൻഡുകളുടെ മേനി പറഞ്ഞ് ഉപഭോക്താക്കളിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന തെറ്റിദ്ധാരണകൾ തിരുത്തണം. ബ്രാൻഡഡ് മരുന്നിനെക്കാൾ ശരാശരി 60 ശതമാനം വിലക്കുറവ് ജനറിക് മരുന്നുകൾക്ക് ഉണ്ടെന്ന കാര്യം ജനങ്ങളെ മനസിലാക്കി കൊടുക്കണം.
ജൻ ഔഷധിയിലെ ജനറിക് മരുന്നുകൾ വാങ്ങുന്നവരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നത് ഔഷധ റീട്ടെയിൽ രംഗം കാണാതെ പോകരുത് . കേരളത്തിൽ ജനറിക് മരുന്നുകളുടെ വിപണിവിഹിതം വളരെ കുറവാണ്. വില കുറഞ്ഞതും കൂടിയതുമായ ബ്രാൻഡഡ് മരുന്നുകളാണ് വിപണി ഭരിക്കുന്നത്. എന്നിട്ടും വില വ്യത്യാസം അപാരമാണ്.
ഇടനില കമ്മിഷൻ, റെപ്പ്, മാനേജർ, ഏരിയതലത്തിൽ ഉള്ളവരുടെ ശമ്പളം, സാമ്പിൾ ചെലവ്, കാലഹരണപ്പെടുന്ന മരുന്നുകളുടെ 10 ശതമാനം, ഡോക്ടർമാർക്കും മറ്റും നൽകുന്ന 35 ശതമാനം പ്രലോഭനത്തുക തുടങ്ങി ബ്രാൻഡഡ് മരുന്നുവിലയുടെ പിന്നിലെ രഹസ്യങ്ങൾ ജനങ്ങളോട് തുറന്നു പറയണം.
താങ്ങാനാവുന്ന വിലയിൽ ജനറിക് മരുന്നുകൾ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇന്ത്യയിൽ ധാരാളം വന്നുകഴിഞ്ഞു.
പല സംസ്ഥാനങ്ങളിലും ജനറിക് മരുന്ന് ഫാർമസികളുമെത്തി. എന്നിട്ടും കേരളത്തിൽ ചില പ്രശ്നങ്ങൾ തീരാതെ തുടരുകയാണ്. ജനറിക് മരുന്നുകളോട് വ്യാപാരികൾ പുലർത്തുന്ന നിഷേധാത്മക സമീപനം, ഗവൺമെന്റിന്റെ പിന്തുണ ഇല്ലായ്മ, റീട്ടെയിൽ സംഘടന ഇല്ലാത്തതിനാൽ സംഘടിത തീരുമാനത്തിന്റെ അഭാവം തുടങ്ങിയ പ്രതിസന്ധികൾ പരിഹരിച്ചേ തീരൂ. ജനറിക് മരുന്നുകൾ നിർദ്ദേശിക്കാൻ ഡോക്ടർമാരിൽ ബഹുഭൂരിപക്ഷവും തയ്യാറാകുന്നുമില്ല. റീട്ടെയിൽ - ഹോൾസെയിൽ ലൈസൻസികൾ തമ്മിലുള്ള ബന്ധം, ഒന്നിലധികം ചേരുവകളുള്ള ജനറിക് മരുന്നുകൾ എഴുതാൻ ഡോക്ടർമാരുടെ ബുദ്ധിമുട്ട്, ബ്രാൻഡഡ് മരുന്ന് കമ്പനിയുടെ മോഹിപ്പിക്കുന്ന കമ്മിഷൻ എന്നിവയെ തരണം ചെയ്യാൻ റീട്ടെയിൽ മേഖല തയ്യാറാകണം.
ഇന്ത്യയിലെ ജനറിക് മരുന്ന് വിപണിയുടെ വലിപ്പം വർദ്ധിക്കുകയാണ് .
ഹിമാചൽ പ്രദേശിലും പഞ്ചാബിലും ഹരിയാനയിലുമാണ് പ്രധാന ജനറിക് നിർമ്മാണ യൂണിറ്റുകൾ. പാവപ്പെട്ടവർക്ക് വിലകൊണ്ട് താങ്ങാനാവുന്ന ജനറിക് മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള വഴി തേടുകയെന്നതാണ് റീട്ടെയിൽ മേഖല ചെയ്യേണ്ടത്.
(പൊതുജനാരോഗ്യ
പ്രവർത്തകനാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |