ന്യൂഡൽഹി: പാകിസ്ഥാന്റെ പട്ടാള ഭരണാധികാരിയായി വളർന്ന പർവേസ് മുഷറഫ് ജനിച്ചതും നാലു വയസുവരെ ചെലവിട്ടതും ഡൽഹിയിലെ വീട്ടിൽ. പഴയ ഡൽഹിയിലെ ദരിയാഗഞ്ചിൽ ഗോൽച്ച സിനിമാ തിയറ്ററിനു പുറകിലായി കുച്ച സാദുള്ളഖാനിലെ വീട്ടിൽ 1943 ആഗസ്‌റ്റ് 11നാണ് മുഷാറഫിന്റെ ജനനം. ആ വീട് ഇപ്പോഴുമുണ്ട്.
ഇന്ത്യാ വിഭജനകാലത്ത് കുടുംബം കറാച്ചിയിലേക്ക് കുടിയേറി. അങ്ങനെ മുഷറഫിന്റെ പ്രാഥമിക വിദ്യാഭ്യാസം കറാച്ചിയിലും പിന്നീട് ടർക്കിയിലും ലണ്ടനിലുമൊക്കെയായി. 2001ൽ ഇന്ത്യയിലെത്തിയ മുഷാറഫ് ഈ വീടും സന്ദർശിച്ചിരുന്നു. ഇപ്പോഴത്തെ ഉടമകളെയും അയൽവാസികളെയും കണ്ടിരുന്നു. മുഷാറഫിന്റെ മുത്തശ്ശി ഹുസ്ന ബീഗം ഒപ്പിട്ട വില്പന രേഖ അന്നു താമസിച്ചിരുന്ന മാൽതി ഗോല മുഷറഫിനെ കാണിച്ചിരുന്നു. അവരുടെ അച്ഛൻ വീടിന്റെ ഈ ഭാഗം 562 രൂപയ്ക്കാണ് ഹുസ്ന ബീഗത്തിൽ നിന്ന് വാങ്ങിയത്.
കരാറിൽ മുഷറഫിന്റെ പിതാവ് മുഷറഫുദ്ദീനിന്റെ ഒപ്പു കാണിച്ചപ്പോൾ മുഷറഫ് വികാരാധീനനായി. വീടിന്റെ മറ്റൊരു ഭാഗത്ത് ജൈന കുടുംബാംഗമായ ദേവീന്ദ്ര ജെയിനാണ് താമസിക്കുന്നത്. പഞ്ചാബ് കമ്മിഷണർ ആയിരുന്ന മുഷറഫിന്റെ മുത്തച്ഛൻ ഖാസി മുഷറഫുദ്ദീൻ ബ്രിട്ടീഷ് സിവിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഈ കെട്ടിടം വാങ്ങിയത്. വിഭജനത്തെ തുടർന്ന് പാകിസ്ഥാനിലേക്കു പോകുമ്പോൾ മുഷറഫിന്റെ പിതാവ് സയ്യിദ് മുഷറഫുദ്ദീൻ തുണി വ്യാപാരിയായ മദൻലാൽ ജെയിനിനും ഗോല കുടുംബത്തിനുമായി വില്ക്കുകയായിരുന്നു.
2001 ലെ ഇന്ത്യാ സന്ദർശനത്തിന് തൊട്ടു മുമ്പാണ് മുഷറഫ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോട് വീട് സന്ദർശിക്കാനുള്ള ആഗ്രഹം അറിയിച്ചത്. 600 ചതുരശ്രയടി വീട് ഇന്ന് പല വീടുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. വിശാലമായ നടുമുറ്റവും ഇല്ലാതായി. 2012 ൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു. അവിടെ പുതിയ നിർമ്മാണം നടക്കുന്നു. 2005 ൽ മുഷറഫിന്റെ അമ്മ സരിൻ, സഹോദരൻ പർവേസ് ജാവേദ്, മുഷറഫിന്റെ മകൻ ബിലാൽ എന്നിവരും വീട് സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |