എഴുപത് വർഷങ്ങൾക്ക് മുമ്പ് ആറന്മുളയിൽ നിന്നും സ്ഥലം മാറി റാന്നിയിലേക്ക് വന്ന, കെ.സി.എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന എൻ.പരമേശ്വരൻ മുൻ ഫോറസ്റ്റ് റെയിഞ്ചറും പ്രസിദ്ധ വനസഞ്ചാര സാഹിത്യകാരനുമായിരുന്നു. റാന്നിയിലേക്ക് സ്ഥലം മാറി എത്തിയ കെ.സി. തന്റെ 'വനസ്മരണകൾ', 'വനയക്ഷിയുടെ ബലിമൃഗങ്ങൾ' എന്നീ കൃതികളിലൂടെ നമുക്ക് മനസിലാക്കി തരുന്നത് ഇന്നത്തെപ്പോലെ അന്നും തടിമോഷണം നടന്നിരുന്നു എന്നതാണ്. തടിമോഷ്ടാവും ധീരവീര പരാക്രമിയും ആയിരുന്ന 'കടമ്പനാട്ടുകുറുപ്പി 'നെ അമർച്ച ചെയ്‌തതിനെ സംബന്ധിച്ചുള്ള അതിശയോക്തിപരമായ റിപ്പോർട്ടുകളും അന്ന് പ്രചരിച്ചിരുന്നു. ഒരുദ്യോഗസ്ഥൻ സ്ഥലം മാറി പോകുമ്പോൾ അതുവരെ അയാളെക്കുറിച്ച് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളിൽ ഒരു 'പൈലറ്റ് ' എന്നോണം അത് ഉദ്യോഗസ്ഥന് മുമ്പേ അതിശീഘ്രം പാഞ്ഞുപോകുന്നു.
കെ.സി. റാന്നിയിൽ എത്തിയപ്പോൾ ഉണ്ടായ മറ്റൊരു അനുഭവ വിവരണം ഇങ്ങനെ. 'അയലുപറമ്പൻ' എന്ന തടിമോഷ്ടാവ് എന്നെയും എന്റെ പ്രവൃത്തിയും സൂക്ഷ്മപരിശോധന നടത്തിക്കൊണ്ടിരുന്നു. 'പാണ്ഡ്യൻ' എന്ന അപരനാമത്തിൽ കുപ്രസിദ്ധനായിരുന്ന ഒരു തടിമോഷ്ടാവിനെ തൊണ്ടി സഹിതം പിടികൂടാൻ എനിക്ക് ഭാഗ്യമുണ്ടായി. അവനോട് 'ചട്ടമ്പിത്തര'മല്ലാതെ മനുഷ്യയോഗ്യമായ പെരുമാറ്റങ്ങൾ തികച്ചും ഫലശൂന്യമായിരിക്കുമെന്ന് പ്രഥമ വീക്ഷണത്തിൽ തന്നെ എനിക്ക് ബോദ്ധ്യമായി. കല്ലടയാറ്റിനെ വീർപ്പിക്കുന്ന ഒരു ഉപനദി പുനലൂർ പത്തനാപുരം റോഡിലുള്ള മുക്കടവ് പാലത്തിനടിയിൽ കൂടി ഒഴുകി പേരുകേട്ട പുനലൂർ പാലത്തിന് ഒരു മൈൽ താഴെവച്ച് കല്ലടയാറ്റിൽ ചേരുന്നുണ്ട്. ഒരു കേസ് പിടിക്കണമെന്ന ലക്ഷ്യത്തോടെ ഞാൻ പുനലൂർ പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് നോക്കിയപ്പോൾ കുറേ മുളം ചങ്ങാടം കിഴക്കൻ മലകളിൽ നിന്നും ആറ്റിൽകൂടി ഒഴുക്കി കൊണ്ടുവരുന്നത് കണ്ടു. ആറ്റിൽ ശക്തിയേറിയ ഒഴുക്കും കരകവിഞ്ഞുള്ള വെള്ളമെടുപ്പും ഉണ്ടായിരുന്നു. ഒരു കുപ്രസിദ്ധ വ്യാജ സംഘത്തലവന്റെ ശിഷ്യരുടെ ഗണങ്ങളിൽ പെടുന്നവരും സംഘത്തിലുണ്ടായിരുന്നു. ഞാൻ പൂർവാധികം രോഷാകുലനായി പിന്തുടർന്നു. അവർ കൊണ്ടുവന്ന മുളകൾക്കുള്ള പാസ് ചോദിക്കാതെ തന്നെ എന്നെ കാണിച്ചു. പാസ് ഉള്ളവരും ഇല്ലാത്തവരും വനംകൊള്ള നടത്തുന്നത് അന്നും ഇന്നും ഒരു തുടർക്കഥയായി ഇപ്പോഴും നടക്കുന്നുണ്ട് എന്ന് ഇതിൽനിന്ന് നമുക്ക് മനസിലാക്കാം.
(ലേഖകൻ കെ.സി. സാംസ്‌കാരിക കേന്ദ്രം ജനറൽ സെക്രട്ടറിയും മുൻ ടൂറിസം വകുപ്പ് അസിസ്റ്റന്റ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസറുമാണ്. ഫോൺ : 9846041267 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |