SignIn
Kerala Kaumudi Online
Friday, 19 April 2024 10.03 AM IST

നിയമത്തിനു മുന്നിൽ...!

kla

കേരളത്തിന് നാണക്കേടുണ്ടാക്കി, ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ തല്ലിത്തകർത്ത കേസിൽ മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ, മുന്നണി കൺവീനർ ഇ.പി. ജയരാജൻ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത് എന്നിവർ വിചാരണ നേരിടുകയാണ്. ആദ്യ ഘട്ടമായി മന്ത്രി ശിവൻകുട്ടിയും കെ.ടി.ജലീൽ എം.എൽ.എയും വിചാരണക്കോടതിയിൽ ഹാജരായി. ഇവരെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച കോടതി വിചാരണാ നടപടികളിലേക്ക് കടക്കുകയാണ്.

കേരളത്തിന് കളങ്കമായി മാറിയ കേസിൽ പ്രതികളെ എങ്ങനെയും രക്ഷിച്ചെടുക്കാനാണ് സർക്കാർ സുപ്രീംകോടതിയിൽ വരെ ശ്രമിച്ചത്. ലക്ഷങ്ങൾ ചെലവിട്ടുള്ള നിയമപോരാട്ടത്തിൽ തോറ്റുപോയ ശേഷമാണ് പ്രതികൾ വിചാരണക്കോടതിയിൽ ഹാജരായത്. പൊതുതാത്പര്യം പറഞ്ഞായിരുന്നു കേസ് അവസാനിപ്പിക്കാനും പ്രതികളെ വിടുതൽ ചെയ്യാനുമെല്ലാം സർക്കാർ കോടതികളെ സമീപിച്ചത്. എന്നാൽ ലോകം മുഴുവൻ തത്സമയം കണ്ട അതിക്രമക്കേസ് എഴുതിത്തള്ളാനാവില്ലെന്ന് കോടതികൾ നിലപാടെടുക്കുകയായിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഇന്നലെ മന്ത്രിയും എം.എൽ.എയും ഹാജരായത്.

പ്രതികളെല്ലാം പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന സർക്കാർ അഭിഭാഷകന്റെ വാദം നേരത്തേ വിചാരണക്കോടതി അംഗീകരിച്ചിരുന്നു. പ്രതികളുടെ പ്രവൃത്തികൾ ഗുരുതരമായ സംശയങ്ങളുണ്ടാക്കുന്നതാണെന്നും വിചാരണ നേരിടുന്നതിൽ നിന്ന് അവരെ ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അക്രമം നടത്തണമെന്ന് പ്രതികൾക്ക് ദുരുദ്ദേശമില്ലായിരുന്നു. വാച്ച് ആൻഡ് വാർഡ് ഇങ്ങോട്ട് ബലപ്രയോഗം നടത്തിയത് പ്രതിരോധിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ കോടതിയുടെ മറുപടി ഇങ്ങനെയായിരുന്നു- ''ആറ് പ്രതികളും ബഡ്ജ​റ്റ് അവതരണത്തിന്റെ തലേ ദിവസം തന്നെ നിയമസഭയിൽ തങ്ങിയതിനാൽ സഭ തല്ലിത്തകർക്കാൻ ഉദ്ദേശമില്ലായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ല. പ്രതികൾ 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്.'' ബഡ്ജറ്റ് അവതരണം തടയാൻ തോമസ് ഐസക്, സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, പി.ശ്രീരാമകൃഷ്ണൻ, എ.പ്രദീപ്കുമാർ, ജെയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവരെല്ലാം സ്പീക്കറുടെ ഡയസിൽ കയറിയിട്ടും അവരെയൊന്നും പ്രതികളാക്കിയില്ലെന്ന് പ്രതിഭാഗം പരാതിപ്പെട്ടപ്പോൾ കോടതി പറഞ്ഞതിങ്ങനെ- ''അക്രമത്തിൽ പ്രതികളുടെ പങ്കിനെക്കുറിച്ചും അവർ തല്ലിത്തകർത്ത സാധനങ്ങളെക്കുറിച്ചും അഞ്ച് സാക്ഷികൾ വ്യക്തമായ മൊഴി നൽകിയിട്ടുണ്ട്. ബഡ്ജ​റ്റ് അവതരണം തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല.'' സ്പീക്കറുടെ ഡയസിലെ ഇലക്ട്രോണിക്സ് പാനൽ ശിവൻകുട്ടി നശിപ്പിച്ചെന്നാണ് കുറ്റമെങ്കിലും നശിപ്പിക്കപ്പെട്ട സാധനങ്ങളുടെ പട്ടികയിൽ അതില്ല. അതിനാൽ ശിവൻകുട്ടി തെറ്റുചെയ്തിട്ടില്ലെന്ന് ശിവൻകുട്ടിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ മുഖ്യ വിചാരണയുടെ ഭാഗമായുള്ള ചെറു വിചാരണയായി വിടുതൽ ഹർജിയെ കാണാനും ഉദ്ദേശമില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും സാക്ഷി മൊഴികളിൽ നിന്നും കു​റ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വ്യക്തമാണ്. ആവശ്യത്തിലേറെ തെളിവുകളുമുണ്ട്. അടുത്ത ദിവസമാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തതെന്ന പ്രതികളുടെ വാദത്തിൽ കഴമ്പില്ല എ ന്നായിരുന്നു കോടതിയുടെ മറുപടി. തെളിവ് നിയമത്തിലെ 65(ബി) പ്രകാരം ദൃശ്യങ്ങൾ തെളിവായി ഹാജരാക്കുമ്പോൾ അത് സൂക്ഷിച്ചിരുന്നയാളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങേണ്ടതുണ്ട്. അത് പാലിച്ചിട്ടില്ലാത്തതിനാൽ ദൃശ്യങ്ങൾ കൃത്രിമമാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ദൃശ്യങ്ങൾക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാൽ കൃത്രിമം കാണിച്ചിരിക്കാമെന്നും അവ വ്യാജമാണെന്നുമുള്ള വാദം അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നത് നിയമസഭാ സെക്രട്ടറിയാണ്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ദൃശ്യങ്ങൾ നൽകിയിരുന്നില്ല. നിയമസഭയിലെ ഇലക്ട്രോണിക്സ് അസി. എൻജിനിയർ നേരിട്ടാണ് പകർപ്പെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന് നൽകിയത്. ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി വി. ശിവൻകുട്ടി പ്രതിയുമായ നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സർക്കാ‌ർ പയറ്റുക. കേസിൽ അതിവേഗ വിചാരണ നടന്നാൽ രണ്ട് തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്. ക്രിമിനൽ കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും കെ.ടി. ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. പുറമേ, ജനപ്രാതിനിധ്യ നിയമപ്രകാരം ആറു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. ഉടനടി ഇത്തരം തിരിച്ചടികളൊഴിവാക്കാൻ എല്ലാ പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ വൈകിപ്പിക്കാനാവും ശ്രമം. ഹാജരായ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം ബാക്കിയുള്ളവർക്ക് വാറണ്ട് അയയ്ക്കാം. ഹാജരാകാതിരുന്നാൽ കുറ്റപത്രം വിഭജിക്കും. ഘട്ടംഘട്ടമായി വിചാരണ നടത്തുകയെന്ന സർക്കാർ തന്ത്രമാവും ഇങ്ങനെ നടപ്പാവുകയെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.

ഒരേസമയം, സർക്കാർ വാദിയും പ്രതിയുമാവുന്ന അപൂർവതയാണ് ഈ കേസിൽ. സർക്കാർ നിയമിച്ച പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ മന്ത്രിക്ക് ശിക്ഷ വാങ്ങിനൽകാൻ വാദിക്കേണ്ടിവരും. അന്നത്തെ നിയമസഭാസെക്രട്ടറി പി.ഡി. ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്.ഐ.ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. അന്നത്തെ സാമാജികരും വാച്ച് ആൻഡ് വാർഡും സാക്ഷികളാണ്. മന്ത്രിക്കും എം.എൽ.എയ്ക്കുമെതിരെ എത്ര പൊലീസുകാർ സാക്ഷിപറയുമെന്ന് കണ്ടറിയണം. അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും

കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് വിദൂര സാദ്ധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയിൽ കേസ് പിൻവലിക്കാനുള്ള ഹർജിയിൽ സർക്കാ‌ർ വാദിച്ചിരുന്നു. ലോകം മുഴുവൻ തത്സമയം കണ്ട ദൃശ്യങ്ങളാണ് ശക്തമായ ഡിജിറ്റൽ തെളിവ്. നിയമസഭാ സെക്രട്ടേറിയറ്റ് പകർത്തിയ ദൃശ്യങ്ങൾ തെളിവാകുമെന്ന് കോടതി ഉത്തരവിട്ടതോടെ, കേസിന്റെ ഭാവിയെക്കുറിച്ച് സർക്കാരിനും ആശങ്കയുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ എം.എൽ.എമാർ പ്രതികളായേക്കുമെന്ന സാഹചര്യവുമുണ്ട്. ഐ.പി.സി-109, സിആർപിസി-319 വകുപ്പുകൾ പ്രകാരം കൂടുതൽ പേരെ പ്രതികളാക്കാൻ വിചാരണക്കോടതിക്ക് അധികാരമുണ്ട്.

കുറ്റങ്ങളും

ശിക്ഷയും

■പൊതുമുതൽ നശീകരണം തടയൽ നിയമം -

5വർഷം വരെ തടവും പിഴയും

■ഐ.പി.സി 447 അതിക്രമിച്ചു കടക്കൽ-

3മാസം തടവ്, 500രൂപ പിഴ

■ഐ.പി.സി 427 പൊതുമുതൽ നശിപ്പിക്കൽ-

2വർഷം തടവ്, പിഴ

■ഐ.പി.സി447 അതിക്രമിച്ചു കടക്കൽ-

മൂന്നു മാസം തടവുശിക്ഷ.(പ്രതികൾ സാമാജികരായതിനാൽ നിലനിൽക്കില്ല)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.