ഇന്ത്യൻ പാർലമെന്റ് എൻ.കെ. പ്രേമചന്ദ്രനെ അടയാളപ്പെടുത്തുന്നത് കരുത്തനായ ഒറ്റയാൾപ്പട്ടാളമെന്നാണ്. പാർലമെന്റിലെ മികച്ച പ്രകടനത്തിന് മൂന്നാമതും സൻസദ് വിശിഷ്ടരത്ന പുരസ്കാരത്തിന് അർഹനായ അദ്ദേഹം ആ സമ്മാനം ഇന്ന് ഏറ്റുവാങ്ങും.
സ്പീക്കറുടെ അസാന്നിദ്ധ്യത്തിൽ പാർലമെന്റ് നിയന്ത്രിക്കാനുള്ള പാനൽ ഒഫ് ചെയർമാന്മാരായി എം.പിമാരെ ഉൾപ്പെടുത്തുന്നത് സഭയിൽ അവരുടെ പാർട്ടിയുടെ അംഗബലമനുസരിച്ചാണ്. അങ്ങനെ കോൺഗ്രസ് ഉൾപ്പെടെ പ്രധാന പ്രതിപക്ഷപാർട്ടികൾക്ക് പ്രാതിനിദ്ധ്യം കിട്ടി. എന്നാൽ അവിടെയുമുണ്ട് എൻ.കെ. പ്രേമചന്ദ്രൻ വക ഒരു തിരുത്ത്. പാനലിൽ ഉൾപ്പെട്ട, ഒരു പാർട്ടിയുടെ ഏക അംഗം!
പതിനാറാം ലോക്‌സഭയിൽ ആർ.എസ്.പിയുടെ ഏക അംഗമായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ അഞ്ചു വർഷത്തിനിടെ 297 ചർച്ചകളിൽ പങ്കെടുക്കുകയും ലോക്‌സഭയിൽ സർക്കാർ അവതരിപ്പിച്ച നിയമനിർമ്മാണങ്ങൾക്കും പ്രമേയങ്ങൾക്കും രണ്ടായിരത്തിലധികം ഭേദഗതികൾ അവതരിപ്പിക്കുകയും ചെയ്തു. മോദി സർക്കാർ അദ്ദേഹത്തിന്റെ ഭേദഗതികളിൽ മെരിറ്റ് കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹത്തെ പരാമർശിക്കാതെ അത് ഔദ്യോഗിക ഭേദഗതികളായി മാറ്റുകയായിരുന്നു. പതിനാറാം ലോക്‌സഭയിൽ സർക്കാരിനോട് പ്രേമചന്ദ്രൻ 469 ചോദ്യങ്ങൾ ചോദിക്കുകയും ലോക്‌സഭയിൽ ഏഴ് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു.
തന്റെ ആദ്യ പാർലമെന്റ് പ്രസംഗത്തിൽ പ്രധാനമന്ത്രി വാജ്പേയിയെ നിശിതമായി വിമർശിച്ച എൻ.കെ. പ്രേമചന്ദ്രനെ തോളിൽത്തട്ടി അഭിനന്ദിച്ചത് സാക്ഷാൽ വാജ്പേയി തന്നെ! പ്രേമചന്ദ്രനെ സഭയിലെ ഒറ്റയാൾപ്പട്ടാളമെന്ന് വിശേഷിപ്പിച്ചത് മുൻ സ്പീക്കർ സുമിത്രാ മഹാജനാണ്. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നിരവധി സംവാദങ്ങൾ നടത്തിയിട്ടുണ്ട്, പ്രേമചന്ദ്രൻ. 1996, 1998, 2014, 2019 വർഷങ്ങളിൽ കൊല്ലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ പ്രേമചന്ദ്രൻ 2000ൽ രാജ്യസഭാംഗമായി. 2006 -2011 കാലത്ത് കേരളത്തിൽ വി.എസ് മന്ത്രിസഭയിൽ ജലവിഭവ വകുപ്പു മന്ത്രിയായിരുന്നു.
(ലേഖകന്റെ ഫോൺ: 9495303488)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |