SignIn
Kerala Kaumudi Online
Saturday, 20 April 2024 3.37 AM IST

ഹലോ... പെഗസസ് എന്തുണ്ടു വിശേഷം?

kkk

സ്കോട്ട്‌ല ന്റ്കാരൻ. ശാസ്ത്രജ്ഞൻ. എൻജിനിയർ. കണ്ടുപിടിത്തക്കാരൻ. ബുദ്ധിയുടെ ഈ പൊന്നാശാൻ ആരെന്നല്ലേ. ഇപ്പോ ഒന്നുകൂടി തിരക്കണം. അറിയണം. ഈനൂറ്റാണ്ടിൽ ചോർത്താൻ പറ്റിയ യന്ത്രം. അത് കണ്ടുപിടിച്ചത് ഏത് വിദ്വാനാണ്. എല്ലാപേർക്കും അറിയാവുന്ന സാക്ഷാൽ അലക്‌സാണ്ടർ ഗ്രഹാംബെൽ (1847-1922). ഫോണുകളുടെ പിതാവ്. എന്നാണീ ഉപകരണം പണി തുടങ്ങിയത്. 1876 മാർച്ച് 10-ാം തീയതി മുതലെന്ന് `റീഡേഴ്സ് ഡൈജസ്റ്റ്' പറയുന്നു.

ഒരിടത്തുനിന്ന് ഫോൺ വിളിക്കുന്നു. മറ്റേതലയ്ക്കൽ ബെൽ കിട്ടുന്നു. ഫോൺ എടുക്കുന്നു. രണ്ടറ്റവും ലയിനിലായാൽ ഒരുവിളി കേൾക്കാം. `ഹലോ'. ശരിയാണ്. ഈ ഹലോ എന്നത് ആരെന്നെറിയണ്ടെ. ഒരു പെങ്കൊച്ചായിരുന്നു. ഗ്രഹാം ബല്ലിന്റെ അന്നത്തെ കാമുകി. ഫോൺ വിജയം കണ്ടനേരം. ബെൽ ആദ്യം വിളിച്ചത് ഈ കാമുകിയെ. മറ്റേതലയ്ക്കൽ അവർ എത്തി. ഗ്രഹാം ബെൽ മൊഴിഞ്ഞു: ``ഹലോ''. ``ങൂം.. ഹലോ''. അവളുടെ മറുപടി. അങ്ങനെയാണ് ``ഹലോ'' ഉണ്ടായതെന്ന കഥ.

ഇന്നെന്താ സംഭവം. ശബ്ദത്തെ പോണവഴിക്ക് ചോർത്തിക്കളയും. ആദ്യമൊക്കെ കള്ളന്മാർ ചോർത്തി. കൊള്ളക്കാരും ഭീകരവാദികളും ഒക്കെ ചോർത്തി. ഇപ്പോ കളി മാറി. ഈ ചോർത്തൽ വിദ്യ വിൽക്കാം. കാശു അടിച്ചുവാരാം. കണക്ക് കാണിക്കേണ്ട. ജി.എസ്.ടിയും ഇല്ല. ചില്ലറകച്ചോടമല്ല. 68 രാഷ്ട്രങ്ങൾ കച്ചോടത്തിൽ ഏർപ്പെട്ടത്രെ. സകല ``മാന്യരു''ടെയും ഫോൺ ചോർത്തി. ജഡ്‌ജിമാർ തൊട്ട് ചില മാടമ്പിമാർ തൊട്ട്, നേതാക്കൾ തൊട്ട്, മാധ്യമങ്ങൾ തൊട്ട്... അങ്ങനെ പട്ടിക നീളുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2016 മുതൽ ചോർത്തൽ വിലസുന്നു. അങ്ങനെയാണ് വെളിപ്പെട്ടിരിക്കുന്നത്. കേരളത്തിനെയും വിട്ടിട്ടില്ല.

ഇസ്രേൽ ഒരു ചെറിയ മീനല്ല. പണ്ട് വിമാനം റാഞ്ചികളെ നേരിട്ടു. വെടിവച്ചിട്ടു

പേരെടുത്തു. കൃഷിയിൽ പല മാറ്റങ്ങൾ വരുത്തി. ധീരന്മാർ. രാജ്യസ്നേഹികൾ എന്നൊക്കെ അപരനാമങ്ങൾ. ഇപ്പോഴിതാ ഒരു ചോരനും ജന്മം കൊടുത്തിരിക്കുന്നു. ചോരന് അഞ്ച് വയസ് പ്രായമായി. പേര് ` പെഗസസ്. ' ഗ്രീക്ക് പുരാണങ്ങളിൽ നിന്ന് അടിച്ചുമാറ്റിയ പേര്. പെഗസസ് ഒരു കുതിരയാണ്. `ഹെലിക്കോൺ' മലയിൽ താമസം. ഈ കുതിരയ്ക്ക് വെള്ളനിറം. രണ്ട് ചിറകുകൾ ഉണ്ട്. മിന്നൽ വേഗത്തിൽ പറക്കും. ചുരുക്കത്തിൽ പെഗസസ് കിളികളെപ്പോലെ പറക്കും. ഗ്രീക്ക് പുരാണത്തിൽ ഒരു ചതിയുടെ കഥയുണ്ട്. അതിലാണ് ഈ കുതിരയുള്ളത് `കിമോറ' എന്നതൊരു ഭീകരജന്തു.വായിൽനിന്ന് അഗ്നിദ്രാവകം ഒലിച്ചുകൊണ്ടിരിക്കും. സർപ്പത്തിന്റെ ആകൃതി. നീണ്ടവാലും. കിമോറയെ കൊല്ലാൻ കഥാനായകനെ അയയ്ക്കുന്നു. കിമോറ നായകനെ കൊല്ലുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ കഥാ നായകൻ കിമോറയെ കൊന്നു. സഹായിച്ചത് പെഗസസ് ആയിരുന്നു.

ഇപ്പോഴെന്താ കഥ. ഒരു ആപ്പ് ഇറങ്ങിയിരിക്കുന്നു. ഇസ്രേൽകാരുടെ വക. അവിടത്തെ സൈബർ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പാണ് തന്തപ്പടികൾ. ഈ ആപ്പ് ആണ് ചോർത്തലിനുള്ള വീരപ്പൻ. പേര് പെഗസസ്. തൻനിമിത്തം പാർലമെന്റ് നടക്കുന്നില്ല. കേമന്മാർക്കും നേതാക്കൻമാർക്കും ഉറക്കമില്ല. ചോർത്തൽ വിദ്യകിട്ടാൻ രാജ്യങ്ങൾ കാശിറക്കി. കോടികൾ കൂട്ടംകൂട്ടമായി പറന്നു. വെളിപ്പെട്ട ഒരു കണക്കുണ്ട്. 60 കോടി വിട്ടാൽ 50 സ്മാർട്ട് ഫോൺ ചോർത്താം. രഹസ്യങ്ങൾ പലതും അങ്ങനെ ഇങ്ങുപോരും. ഇതുവരെ ചോർത്തപ്പെട്ടത് ലോകത്താകെ 50,000 ഫോണുകൾ.

എന്നാ ഫോണിന്റെ കാര്യമുണ്ടല്ലോ. അതുപറയുമ്പോൾ ഒരുകാര്യം ഓർമ്മ വരുന്നു. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലം. ഒരിക്കൽ അദ്ദേഹം പാകിസ്ഥാനിലേക്ക് ക്ഷണിക്കപ്പെട്ടു. ചെന്നു. അന്ന് മുഷാറഫ് ആണ് അവിടത്തെ ഭരണാധികാരി. അതിയാൻ വാജ്പേയിയോട് ടെലികമ്മ്യൂണിക്കേഷനിൽ പാകിസ്ഥാന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. എന്നിട്ട് വാജ്പേയിയെ അത് കാണിക്കാൻ കൊണ്ടുപോയി. അവിടെവച്ച് വാജ്പേയ് നരകത്തിലേക്ക് ഒരു വിളി വിളിച്ചു. മുസോളിനിയെ കിട്ടി. അഞ്ചുമിന്നിട്ടോളം അവർ സംസാരിച്ചു. പിന്നെ നിറുത്തി. ഈ വിളിക്ക് എന്ത് ചെലവാകുമെന്ന് വാജ്പേയ് തിരക്കി. 50 രൂപ എന്ന് മുഷാറഫ് അറിയിച്ചു.

നാളുകൾക്കുശേഷം. മുഷാറഫ് ഇന്ത്യയിൽവന്നു. എന്നിട്ട് ഇവിടത്തെ ടെലികമ്മ്യൂണിക്കേഷൻ നേട്ടങ്ങൾ കാണണമെന്ന് പറഞ്ഞു. . മുഷാറഫിനെ ടെലികമ്മ്യൂണിക്കേഷൻ കേന്ദ്രത്തിലേക്ക് ആനയിച്ചു. അദ്ദേഹത്തിനും നരകത്തിലേക്ക് വിളിക്കണമെന്നായി. വിളിച്ചു. ഹിറ്റ്ലറുമായി അഞ്ചുമിനിട്ട് സംസാരിച്ചു. ഈ വിളിക്ക് ബിൽ തുക എത്രയാകുമെന്ന് മുഷാറഫ് തിരക്കി. 500 രൂപയാകുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. മുഷാറഫ് ഒരു ആക്കിയ ചിരി ചിരിച്ചു. എന്നിട്ട് ചോദിച്ചു: `ഇവിടെ ടെലിഫോൺ വിളിക്ക് ഇത്രയും ചെലവ് വരുമോ?'

ഉന്നത ഉദ്യോഗസ്ഥൻ ഭവ്യതയോടെ മറുപടി കൊടുത്തു:

`ആകും സർ. ഇന്ത്യയിൽനിന്ന് നരകത്തിലേക്ക് ഒരുപാട് ദൂരമുണ്ട്. പാകിസ്ഥാനും നരകവും തമ്മിൽ ഒരു ലോക്കൽ കാളിന്റെ അകലമല്ലെയുള്ളു.'

മുഷാറഫ് മിണ്ടിയില്ല.

ഫോൺ: 9447555055.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEGASUS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.