പിതാവിൽ നിന്ന് ഗർഭിണിയായ പത്തുവയസുകാരിയുടെ ഗർഭഛിദ്രം നടത്താൻ അനുമതി തേടി കോടതിക്ക് മുന്നിലെത്തിയ അമ്മയോളം ഗതികെട്ട ജന്മം ഭൂമുഖത്തുണ്ടാവുമോ? മനസാക്ഷിയിൽ കാരിരുമ്പ് തറച്ച വേദനയോടെ സമൂഹം കാതുപൊത്തിയ വാർത്തയാണിത്. ലാളിക്കേണ്ട കൈകളാണ് ഇളംശരീരത്തിലും മനസിലും ക്രൂരതയുടെ അടയാളങ്ങൾ ആഴത്തിൽ പതിപ്പിക്കുന്നത്.
രക്ഷകരാകേണ്ടവർ അന്തകരാകുന്ന ക്രൂരതയ്‌ക്ക് എന്നൊരറുതിയുണ്ടാകും ?
ആശ്വാസവാക്കിന്റെ തണൽ പോലും നഷ്‌ടമായി എന്തു ചെയ്യണമെന്നറിയാതെ ഉഴറിയ ആ അമ്മ നീതിപീഠത്തിൽ അഭയം പ്രാപിക്കുകയായിരുന്നു. വിഷയം കോടതി ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുമ്പോഴും ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടെന്ന ചോദ്യം ഉയരുന്നു. എത്രയോ കുടുംബങ്ങളാണ് ഇത്തരത്തിൽ തീതിന്ന് ജീവിക്കുന്നത്. അവർക്ക് താങ്ങും തണലുമാകാൻ കൂടുതൽ സംവിധാനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
മാതാവിന്റെ ഹർജി അവനുവദിച്ച കോടതി കുട്ടിയുടെ സുരക്ഷിതത്വത്തിനായി കർശന നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഗർഭസ്ഥ ശിശുവിന്റെ വളർച്ച 31 ആഴ്ച പിന്നിട്ട സാഹചര്യത്തിൽ ഇതിനായി ഉചിതമായ നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് അനുമതി നൽകി. കുഞ്ഞിന്റെ വളർച്ച നിശ്ചിത പരിധി കഴിഞ്ഞതിനാൽ അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഒരാഴ്ചയ്ക്കകം ഉചിതമായ നടപടിയെടുക്കാൻ തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അനുമതി നൽകിയത്. നിലവിലെ നിയമപ്രകാരം 24 ആഴ്ച വരെ വളർച്ചയുള്ള ഗർഭമേ അലസിപ്പിക്കാനാകൂ. ഈ സമയ പരിധി കഴിഞ്ഞതിനാലാണ് അനുമതി തേടി പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിലെത്തിയത്.
പെൺകുട്ടി പത്തു വയസുകാരിയായതിനാൽ ഗർഭാവസ്ഥ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ശിശുവിന്റെ വളർച്ച 31 ആഴ്ച പിന്നിട്ടതിനാൽ അബോർഷൻ നടത്തിയാലും കുഞ്ഞു ജീവനോടെയിരിക്കാനുള്ള സാദ്ധ്യത 80 ശതമാനമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് ന്യൂറോ സംബന്ധമായതടക്കമുള്ള പ്രശ്‌നങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും എൻ.ഐ.സി.യു പരിചരണം അനിവാര്യമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പിതാവാണ് പീഡിപ്പിച്ചതെന്ന ആരോപണം സത്യമാണെങ്കിൽ സമൂഹമൊന്നാകെ ലജ്ജിച്ചു തല താഴ്‌ത്തേണ്ട സാഹചര്യമാണ്. നമ്മുടെ നിയമ സംവിധാനം പ്രതിക്ക് നിയമപരമായും ഉചിതമായ ശിക്ഷ നൽകുമെന്ന് ഉറപ്പുണ്ടെന്നും കോടതി വ്യക്തമാക്കി. അനിവാര്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെ ഉചിതമായ നടപടി സ്വീകരിക്കാനാണ് ആശുപത്രി അധികൃതർക്ക് അനുമതി നൽകിയത്. ഈ ഉത്തരവിന് സമാനതകളില്ല. ആവശ്യമെങ്കിൽ മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകളുടെ സഹായം തേടാം. ഇതിനായി ഹെൽത്ത് സർവീസ് ഡയറക്ടർ വേണ്ട കാര്യങ്ങൾ ചെയ്യണം. പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള മെഡിക്കൽ സപ്പോർട്ട് ആശുപത്രി അധികൃതർ നൽകണം. ഹർജിക്കാർക്ക് ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെങ്കിൽ സർക്കാരും കുട്ടികളുമായി ബന്ധപ്പെട്ട ഏജൻസിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനാണ് പോക്‌സോ നിയമം കൊണ്ടുവന്നത്. എന്നാൽ, കേസ് അനന്തമായി നീളുന്നതും തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെടുന്നതും സാധാരണമാണ്. ഇക്കാര്യത്തിലും മാറ്റം അനിവാര്യമാണ്. പോക്‌സോ കേസുകളിൽ പ്രതികൾ രക്ഷപ്പെടാനായി നിരവധി പഴുതുകളാണ് തുറന്നെടുക്കുന്നത്. അതിനെതിരെ നിയമപാലകരും ജ്യുഡിഷറിയും ജാഗ്രത പാലിക്കണം. രാജ്യത്ത് കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ തടയാനായി 2012 ൽ കൊണ്ടുവന്ന നിയമമാണ് പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് ( പോക്‌സോ). ലൈംഗിക കുറ്റകൃത്യ കേസുകളിൽ ഒത്തുതീർപ്പോ, ദാക്ഷിണ്യമുള്ള സമീപനമോ പാടില്ലെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. ഈ വിധി ഇപ്പോഴും പ്രസക്തമായി നിലനിൽക്കുമ്പോൾ എങ്ങനെയാണ് പ്രതികൾ രക്ഷപ്പെടുന്നതെന്ന് ആഴത്തിൽ പരിശോധിക്കണം. പോക്‌സോ കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നത് ഗുരുതര സ്ഥിതിവിശേഷമാണ്. പൊലീസിന് ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുമ്പോഴാണ് സാധാരണ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഇതിനായി മെഡിക്കൽ പരിശോധനയും വിശദമായ മൊഴിയെടുപ്പും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടക്കും. സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചാൽ പോക്‌സോ കേസുകളിലെ പ്രതികൾക്ക് സാധാരണ ജാമ്യം ലഭിക്കാറില്ല.
കുട്ടികൾക്കെതിരെയുള്ള അതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കാനാണ് പോക്‌സോ നിയമം നിലവിൽ വന്നത്. എന്നാൽ എന്തുകൊണ്ട് ശിക്ഷ ഉറപ്പാക്കാനും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാനും കഴിയാതെ വരുന്നു എന്നതിൽ 'വിചാരണ' നടത്തേണ്ട സമയം അതിക്രമിച്ചു. കേസുകളിൽ തെളിവുകളെ ആധാരമാക്കിയെ കോടതികൾക്ക് വിധി പറയാൻ കഴിയൂ. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനം കാര്യക്ഷമമല്ലെന്ന സൂചനകളാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. വാളയാർ പെൺകുട്ടികൾക്ക് ഏൽക്കേണ്ടിവന്ന ലൈംഗിക പീഡനവും മരണവും അതിലൊന്നു മാത്രമാണ്. പോക്‌സോ കേസുകളിലെ ഇര കുട്ടികളാണെന്ന തിരിച്ചറിവാണ് നിയമപാലകർക്ക് ആദ്യമുണ്ടാകേണ്ടത്. അന്വേഷണ സംഘങ്ങളും കോടതികളിൽ കേസ് വാദിക്കുന്ന പ്രൊസിക്യൂട്ടറും ഇരയോടൊപ്പം നിൽക്കണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീതിയുടെ പക്ഷത്തെ മാനസികാവസ്ഥ അവരിൽ ഉണരണം. ഇത് പലപ്പോഴും ഉണ്ടാകാത്തതാണ് പാേക്‌സോ കേസുകളുടെ പരാജയം. വ്യക്തമായി പറഞ്ഞാൽ ഏകീകൃത സംവിധാനത്തിന്റെ അഭാവം. അതിനായുള്ള ചർച്ചകൾ സമൂഹത്തിൽ ഉയരാത്തത് സങ്കടകരമാണ്.
വിചാരണ ഘട്ടങ്ങളിൽ ഇരകളും സാക്ഷികളും കൂറുമാറുന്നതും പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുന്നു. പോക്‌സോ കേസുകളിൽ 90 ശതമാനം പ്രതികളും സമീപവാസികളോ ബന്ധുക്കളോ ആയിരിക്കും. പല തലങ്ങളിലുള്ള ഒത്തുതീർപ്പുകൾ വിജയിക്കുമ്പോൾ ഇരയും സാക്ഷികളും കൂറുമാറുന്നു. തെളിവുകളുടെ അഭാവത്തിൽ പല പ്രതികളും രക്ഷപ്പെടുന്നു. പോക്‌സോ കേസുകളിൽ പരിചയമില്ലാത്ത അഭിഭാഷകർ വാദിക്കുന്നതും കേസുകളുടെ പരാജയത്തിന് ഇടയാക്കുന്നു.
മികച്ച അന്വേഷണ ട്രാക്ക് റെക്കാഡുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പോക്‌സോ കേസുകൾ മാത്രം അന്വേഷിക്കാൻ നിയോഗിക്കപ്പെടണം. മേൽനോട്ടം വഹിക്കാൻ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥയെ നിയമിക്കുന്നത് ഉചിതമാണ്. ഇത് കേസ് വിലയിരുത്താനും അന്വേഷണം എങ്ങനെയായിരിക്കണമെന്നുമുള്ള മാർഗനിർദ്ദേശങ്ങൾ സംഘങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കും.
അന്വേഷണ ഘട്ടങ്ങളിൽ ഇരകൾക്ക് മാനസികധൈര്യം നൽകാനുള്ള സംവിധാനങ്ങളും കാര്യക്ഷമമാകണം. നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ബാഹ്യഇടപെടലുകളില്ലാതെ പറയാൻ കുട്ടിക്ക് കഴിയണം. അതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം ഉറപ്പുവരുത്തുക. കോടതിയിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതു പോലെ പോക്‌സോയിൽ വാദിച്ചാൽ ഗുണകരമാകില്ല. കുട്ടിക്ക് മികച്ച പരിഗണന നൽകി ഇടപെടാൻ കഴിയുന്നയാളായിരിക്കണം പ്രൊസിക്യൂട്ടർ. അതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നതിനൊപ്പം ജുഡിഷ്യൽ അക്കാഡമിയിൽ പരിശീലനവും നൽകണം.
വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് ഇതിനൊപ്പം കൂട്ടി വായിക്കണം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലത്ത് അതിനെ തടയാനുള്ള ശക്തമായ നിയമങ്ങൾ കൊണ്ടു വരുന്നതിനൊപ്പം ശിക്ഷയും ഉറപ്പാക്കണം. പോക്‌സോ ശക്തമാണെങ്കിലും കുറ്റക്കാർ രക്ഷപ്പെടുന്നത് ചോദ്യചിഹ്‌നമായി അവശേഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |