കൊവിഡിനു മുമ്പ് തന്നെ മിക്ക രാജ്യങ്ങളെയും പോലെ ഇന്ത്യയുടെ വരുമാന വിതരണത്തിന്റെ ചിത്രത്തിനും ഒരു പിരമിഡിന്റെ രൂപമാണുണ്ടായിരുന്നത്. ഏറ്റവും മുകളറ്റം സ്ഥൂലവും താഴേക്ക് വരുന്തോറും വണ്ണം വർദ്ധിച്ചു വരുന്നതുമായ ആകൃതി ഓരോ വരുമാന നിലയെയും അതിൽപ്പെടുന്ന മനുഷ്യരുടെ എണ്ണത്തെയും സൂചിപ്പിക്കുന്നു: വമ്പൻ വരുമാനം ഉള്ളവരുടെ എണ്ണം തുലോം കുറവ്, എന്നാൽ വരുമാനനില താഴുന്നതിന് അനുസരിച്ച് ആൾക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു. ഈ വരുമാന പിരമിഡിന്റെ അടിത്തട്ടിലുള്ളവർക്ക് കൂടുതൽ ക്ഷതമേല്പിച്ചു കൊണ്ടാണ് മഹാമാരി മുന്നേറുന്നത്. മുകളിലത്തെ തട്ടുകളിൽ നിന്ന് അടിത്തട്ടിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന പണിയും കൊവിഡ് ഏറ്റെടുത്തിരിക്കുകയാണ്.
രാജ്യത്തെ പ്രശസ്ത ഗവേഷണ കേന്ദ്രമായ NBER നടത്തിയ പഠനപ്രകാരം കഴിഞ്ഞവർഷം ഡിസംബർ മുതൽ ജനങ്ങളുടെ വരുമാനത്തിൽ, പൊതുവിൽ,ഇടിവുണ്ടായി എങ്കിലും ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരുടെ വരുമാനത്തിൽ 35 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, ദിവസക്കൂലിക്ക് പണിയെടുക്കുന്നവർക്കുണ്ടായ വരുമാന ചോർച്ച 75 ശതമാനമാണ്. തൊഴിൽ പഠനങ്ങൾക്ക് പേരുകേട്ട CMIE യുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ തൊഴിലെടുക്കുന്നവരുടെ എണ്ണം 2020 മാർച്ചിൽ 434 ദശലക്ഷമായിരുന്നു; 2021 ഏപ്രിലിൽ അത് 390 ദശലക്ഷമായി താഴ്ന്നു. ജോലി നഷ്ടമായവരിൽ കൂടുതലും അസംഘടിത മേഖലയിൽ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികൾ, മറ്റ് ദിവസക്കൂലിക്കാർ, ചെറിയ കച്ചവടക്കാർ തുടങ്ങിയവരായിരുന്നു. മറ്റു രംഗങ്ങളിലെ തൊഴിൽനഷ്ടം വരുത്തിവച്ച ദൈന്യതയുടെ മറ്റൊരു മുഖമാണ് തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്ന അവസ്ഥ. കഴിഞ്ഞവർഷം ഏപ്രിലിൽ തൊഴിലുറപ്പിനായി രജിസ്റ്റർ ചെയ്യാനെത്തിയ കുടുംബങ്ങളുടെ എണ്ണം 1.3 കോടിയായിരുന്നു; 2021 ഏപ്രിലിൽ രജിസ്ട്രേഷനായി
വന്നുചേർന്നത് 2.7 കോടി കുടുംബങ്ങളാണ്. അസിം പ്രേംജി സർവകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുള്ളത്, കൊവിഡിന്റെ അതിതീഷ്ണമായ ആഘാതത്താൽ വരുമാന പിരമിഡിന്റെ താഴെത്തട്ടിലെ വിസ്തൃതി വീണ്ടും വർദ്ധിച്ചെന്നാണ്. കൊവിഡിന് മുമ്പ് ദാരിദ്ര്യരേഖയുടെ മുകളിലായിരുന്ന 230 ദശലക്ഷം മനുഷ്യരെക്കൂടി മഹാമാരി ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തിച്ചിരിക്കുന്നു. ഇതിനകം തന്നെ, ഏതാണ്ട് ചീട്ട് കീറിയ അവസ്ഥയിലായ ജനത്തെ കൂടുതൽ വറുതിയിലേക്ക് തള്ളിയിടാൻ വൻ വിലക്കയറ്റവും എത്തിയിരിക്കുന്നു. മൊത്തം വില്പനയുടെയും ചില്ലറ വിൽപ്പനവിലയുടേയും സൂചികകൾ ഉയരങ്ങളിലേക്ക് പറക്കുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. മൊത്ത വിലക്കയറ്റത്തിന്റെ തോത് 12.94 ശതമാനത്തിലെത്തിയിരിക്കുന്നു; 1998 നു ശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണിത്. ചില്ലറ വിലക്കയറ്റത്തിന്റെ തോത്, മേയ് മാസത്തിൽ,തൊട്ടുമുമ്പുള്ള ആറുമാസങ്ങൾക്കുള്ളിലെ ഏറ്റവും ഉയർന്ന നിരക്കായ 6.3 ശതമാനത്തിലെത്തി. വിലക്കയറ്റത്തിന്റെ നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള റിസർവ് ബാങ്കിന്റെ രീതിശാസ്ത്രമനുസരിച്ച് പറഞ്ഞാൽ 'സഹിക്കാവുന്ന പരിധി'ക്കും മേലെയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തോത്. വിലക്കയറ്റമെന്നത് ഒരു പ്രതിലോമ നികുതിക്ക് സമാനമാണ്. വരുമാനനില താഴുന്നതിന് അനുസരിച്ച് നികുതിനിരക്ക് ഉയർത്തുന്ന ഏർപ്പാടാണിത്. സമ്പന്നരെക്കാൾ സാധാരണക്കാർക്ക് കൂടുതൽ ആഘാതമേല്പിക്കുന്നതാണ് വിലക്കയറ്റം. ഇപ്പോഴത്തെ വിലക്കയറ്റം ഉത്പാദന ചെലവിന്റെ സമ്മർദ്ദം മൂലം സംഭവിച്ചതാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ ചില്ലറ വിലക്കയറ്റത്തിന്റെ തോത് 6.3 ശതമാനമായി ഉയരാനുള്ള പ്രധാന കാരണം ഇന്ധന വിലകളുടെയും ഭക്ഷ്യവിലകളുടെയും വർദ്ധനവാണ്. ഇന്ധന വിലക്കയറ്റത്തിന്റെ തോത് 11.6 ശതമാനവും ഭക്ഷ്യവിലക്കയറ്റത്തിന്റേത് 5.1 ശതമാനവുമാകയാൽ എണ്ണ വിലക്കയറ്റം തന്നെയാണ് പ്രധാന വില്ലൻ. സർവമേഖലകളിലും, പ്രത്യക്ഷമായോ പരോക്ഷമായോ, ചെലവിനമായി വർത്തിക്കുന്ന ഘടകമാണ് ഇന്ധനവില. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണം അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കൂടിയതും, നമ്മുടെ നികുതികൾ ഉയർന്ന് നിൽക്കുന്നതുമാണ്. കൊവിഡിന് മുൻപ് തന്നെ ഈ ഉത്പന്നങ്ങളിന്മേൽ സർക്കാർ ചുമത്തിയിരുന്നത് ഉയർന്ന എക്സൈസ് തീരുവയും സെസുമായിരുന്നു. കൊവിഡ് കാലത്തും ഇവ ഉയർത്തപ്പെട്ടു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയും ഡീസലിന്റേത് 16 രൂപയും അധികം ചുമത്തി. ബഡ്ജറ്റിൽ
പെട്രോളിന്റെ സെസ് ലിറ്ററിന് 2.50 രൂപയും ഡീസലിന് നാല് രൂപയും അധികം ചുമത്തി. കൊവിഡ് കാലത്തെ വിലക്കയറ്റത്തിന് ശമനമേകാൻ, ഏറ്റവും കുറഞ്ഞത്, ഇക്കാലത്തു തന്നെ പെട്രോളിന് അധികമായി ചുമത്തിയ 15.50 രൂപയും ഡീസലിന് കൂടുതലായി ചുമത്തിയ 20 രൂപയും പിൻവലിക്കണം.
റിസർവ് ബാങ്കിന്റെ നിലപാടുകളും ചെയ്തികളും കൂടി പരിശോധിക്കേണ്ടതുണ്ട്. ഈ ബാങ്കിന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട അജൻഡ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്. എന്നാൽ കേന്ദ്ര ബാങ്കിന്റെ നിയമപരമായ പ്രധാന കർത്തവ്യം വില സ്ഥിരത ഉറപ്പാക്കുകയെന്നതാണ്. ഈ ലക്ഷ്യം ഏതാണ്ട് വെടിഞ്ഞ മട്ടാണ്. വിലക്കയറ്റത്തിന്റെ മറ്റൊരു നാമമാണ് പണപ്പെരുപ്പം. പക്ഷേ റിസർവ് ബാങ്ക് കുറെ മാസങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് പലിശനിരക്ക് താഴ്ത്തി നിറുത്തികൊണ്ട് കൂടുതൽ വായ്പകളും അതുവഴി കൂടുതൽ പണപ്രവാഹവും സൃഷ്ടിക്കാനാണ്. വിലക്കയറ്റ കാലത്തെ ഇണങ്ങാത്ത കണ്ണിയാണിത്. കേന്ദ്ര ബാങ്ക് പലിശനിരക്ക് താഴ്ത്തി നിറുത്തുന്നതിന്റെ ഒരു പ്രധാന കാരണം കേന്ദ്രസർക്കാരിന്റെ വായ്പയെടുക്കൽ ചെലവ് കുറയ്ക്കാനാണ്. എന്നാൽ ഈ ഉപായത്തിന്റെ അപായം ഇപ്പോൾത്തന്നെ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന്റെ കടപ്പത്രങ്ങൾ വില്പനയ്ക്ക് വച്ചപ്പോൾ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ടായി. കേന്ദ്രബാങ്കിന്റെ റിപ്പോ റേറ്റായ നാല് ശതമാനമെന്നത് വിലക്കയറ്റത്തോതായ 6.3 ശതമാനത്തിനു താഴെയായതിനാലാണ് ഇവ വാങ്ങാൻ ആരുമെത്താതിരുന്നത്. കഴിഞ്ഞ കുറേനാളായി കുടുംബങ്ങളുടെ സമ്പാദ്യം കുറഞ്ഞു വരികയാണെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കാരണങ്ങളിലൊന്ന് വിലക്കയറ്റക്കാലത്തെ കുറഞ്ഞ പലിശ നിരക്ക് തന്നെയാണ്. അതിനാൽ വിലക്കയറ്റ നിയന്ത്രണമെന്ന മുഖ്യകർമ്മത്തിലേക്ക് കേന്ദ്രബാങ്ക് മടങ്ങി വരേണ്ടതുണ്ട്. സാമ്പത്തിക വളർച്ചയുടെ കാര്യം നോക്കാൻ കേന്ദ്രസർക്കാരും, അതിന്റെ മറ്റ് ഭൂതഗണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ റിസർവ് ബാങ്കിന്റെ ആവനാഴിയിലെ അസ്ത്രങ്ങൾ പ്രയോഗിച്ച് വിലനിലവാരം താഴ്ത്താൻ ശ്രമിക്കുന്നതാണ് നാടിനും നാട്ടാർക്കും നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |