നിരന്തരം വേദമന്ത്രങ്ങൾ ഉരുവിടുന്നതിന്റെ ഫലം ശ്രദ്ധാലുക്കളായി രാമായണം പാരായണം ചെയ്യുന്നതിലൂടെയും ലഭിയ്ക്കുമെന്നാണ്. രാമകഥ സമൂഹനന്മയ്ക്കായി രൂപംകൊണ്ട ബൃഹദ് കാവ്യരസാമൃതമാണ്. ഈ പ്രപഞ്ചത്തിൽ കാണുന്ന സമസ്തവും അനിഷേധ്യരാണെന്നും രാമായണം പറയുന്നു. ഭക്തിയുടെയും യുക്തിയുടെയും ഭൗതികതയുടെയും എന്നപോലെ വിശ്വാസ്യതയുടെയും വിശ്വാസ രാഹിത്യത്തിന്റെയും സമർപ്പണത്തിന്റെയും സഹജഭാവത്തിന്റെയും ജീവിതഗതിയുമാണ് രാമായണം. അതുകൊണ്ടുതന്നെ ഏവർക്കും അത് ആത്മബന്ധുരമാണ് !
അയോദ്ധ്യാപുരിയുടെ അതിർത്തി കാക്കുന്ന ഭൂവിഭാഗമാണ് നന്ദിഗ്രാമം. നന്ദിഗ്രാമിൽ പണ്ട് ശിലാദൻ എന്ന രാജർഷി പുത്രലബ്ധിയ്ക്കുവേണ്ടി ശിവനെ തപസ്സുചെയ്തു. ശിവപ്രീതിയിൽ ശിലാദന് കൈവന്നത് മൂന്നുകണ്ണുകളും നാലുകൈകളും ജടയും മകുടവുമുള്ള കുഞ്ഞായിരുന്നു. ആ കുഞ്ഞിന് ശിലാദൻ, 'നന്ദി' എന്ന് പേരിട്ടു. നന്ദിയെ ശിലാദൻ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അവിടെ ചെന്നനേരം നന്ദിയുടെ മൂന്നാംകണ്ണ് അപ്രത്യക്ഷമായി. നാലുകൈകളിൽ രണ്ടെണ്ണം കൊഴിഞ്ഞുവീണു. ആ നിമിഷം ഒരു അശരീരികേൾക്കായി : 'ഇവൻ ശ്രീപരമേശ്വരന്റെ പ്രിയങ്കരനാവും. എപ്പോൾ വേണമെങ്കിലും ഇഷ്ടരൂപം ധരിക്കാനാവും!' 'നന്ദി' പിൽക്കാലത്ത് നന്ദികേശ്വരനായി.
ശിവപാർഷദനായി നന്ദികേശ്വരൻ ജന്മംകൊണ്ട തീർത്ഥസ്ഥാനമാണ് നന്ദിഗ്രാമം. ശ്രീരാമചന്ദ്രന്റെ വനവാസകാലമായ പതിന്നാലുവർഷം ഭരതകുമാരൻ ഈ നന്ദിഗ്രാമത്തിലാണ് വസിച്ചത്. 'അഗ്രജനെയും കൊണ്ടേ ഞാനിനി അയോദ്ധ്യയിലെത്തൂ' എന്ന് ശപഥം ചെയ്താണ് ഭരതൻ, രാമനെ കാണാൻ പോയത്. ശ്രീരാമനാകട്ടെ,തനിയ്ക്കുടനെ അയോദ്ധ്യയിലേക്കു തിരിച്ചുവരാൻ കഴിയില്ലെന്നറിയിച്ചപ്പോൾ, തനിക്കും അയോദ്ധ്യയിലേക്കു തിരിച്ചുപോകാനാവില്ലെന്നു ഭരതൻ പറയുകയുണ്ടായി. ആ ഉൽക്കടമായ സഹോദര സ്‌നേഹത്തിന്റെ പ്രതിസന്ധിഘട്ടത്തിലാണ് ജ്യേഷ്ഠന്റെ ദിവ്യപാദുകങ്ങളും ശിരസ്സിലേറ്റി നന്ദിഗ്രാമിൽ സംന്യാസിയെപ്പോലെ വസിച്ച് അയോദ്ധ്യാധിപനല്ലാത്ത ഭരണാധികാരിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |