ഇന്ന് ലോക സിക്കിൾസെൽ ദിനം
..................................
എല്ലാ വർഷവും ജൂൺ 19 ലോക സിക്കിൾസെൽ (അരിവാൾ രോഗം) ദിനമായി ആചരിക്കുന്നത് 2008 ലെ യു.എൻ നിർദ്ദേശപ്രകാരമാണ്. പൊതുജനാരോഗ്യ പ്രശ്നമായ സിക്കിൾസെൽ രോഗത്തിന്റെ ജനിതകാവസ്ഥയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോകത്തിലാദ്യമായി ചിക്കാഗോയിലെ വൈദ്യവിദ്യാർത്ഥിയായ വാൾട്ട് ക്ലമന്റിലാണ് വിളർച്ചയുടെ ലക്ഷണത്തോടെ 1910ൽ ഈ രോഗം കണ്ടെത്തിയത്. ഇന്ത്യയിലാദ്യമായി രോഗം സ്ഥിരീകരിച്ചത് നീലഗിരിയിലാണ് (1952). കൗമാരക്കാരും മുതിർന്നവരും ഈ രോഗമുള്ളവരാണെങ്കിൽ അത്യാഹിത വിഭാഗത്തിൽ ചുരുങ്ങിയത് മൂന്നു തവണയെങ്കിലും എത്തിപ്പെടുന്നു. shine in the light on sicklell (അരിവാൾ കോശത്തെ പ്രകാശിതമാക്കുക) എന്നതാണ് 2022 ലെ സിക്കിൾ രോഗദിന സന്ദേശം. ആഫ്രിക്കയിൽ നിരവധി വർഷങ്ങളായി സിക്കിൾസെൽ രോഗമുണ്ട്. സിക്കിൾസെൽ രോഗികളുടെ ആയുർദൈർഘ്യം പുരുഷൻമാർക്കിടയിൽ 42 വയസും സ്ത്രീകൾക്കിടയിൽ 48 വയസും എന്ന് ആഗോളതലത്തിൽ കണക്കാക്കുന്നു. ഈ ലേഖകൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ 13 വയസുകാരനും 61 വയസുകാരനും ചികിത്സയെടുക്കുന്നുണ്ട്. ഇന്ത്യയിൽ സിക്കിൾസെൽ രോഗം കൂടുതലും തമിഴ്നാട് , മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ , ഒറീസ എന്നീ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിൽ 20 മില്യൺ ജനങ്ങൾ രോഗം ബാധിച്ചവരായിട്ടുണ്ട്. ബീറ്റാ ജിനിലെ മ്യൂട്ടേഷനാണ് രോഗകാരണം. അരുണ രക്താണുക്കളിലെ അലിഞ്ഞ രൂപത്തിലുള്ള ഹീമോഗ്ലാബിൻ നിരോക്സീകരണത്തോടെ ജെല്ലിന്റെ രൂപത്തിലാവുകയും അരുണ രക്താണുക്കൾ അരിവാൾ രൂപത്തിലാവുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ഉൾഭാഗത്തുള്ള എൻഡോതീലിയ ഭിത്തിയിൽ അരിവാൾ കോശങ്ങൾ ഒട്ടിപ്പിടിക്കുന്നത് രക്തകുഴലുകൾ ചുരുങ്ങുന്നതിനും കാരണമാകുന്നു. ചില ഭാഗങ്ങളിലേക്കുള്ള രക്തതടസം പല അവയവങ്ങളേയും ബാധിക്കുന്നു.
സംസ്ഥാന സർക്കാരിൽ നിന്ന് മാസം തോറും ലഭിക്കുന്ന രണ്ടായിരം രൂപ, പയറുവർഗങ്ങളടങ്ങിയ കിറ്റ് എന്നിവ അരിവാൾ രോഗികൾക്ക് ആശ്വാസമാണ്.
രോഗലക്ഷണങ്ങൾ
വിളർച്ചയും മഞ്ഞപ്പിത്തലക്ഷണങ്ങളും ഉണ്ടാകും. ശക്തമായ നെഞ്ചുവേദന, പനി, പക്ഷാഘാതം , വിളർച്ച ഗുരുതരമാകുന്ന അവസ്ഥയുമുണ്ട്. പെട്ടെന്നുണ്ടാവുന്ന എല്ലുവേദനയാണ് അതിൽ കൂടുതലും. മഞ്ഞപ്പിത്തവും കാലിലെ വ്രണവും പ്രധാന രോഗലക്ഷണങ്ങളാണ്.
പിത്താശയത്തിലെ കല്ല്, കാഴ്ചാപ്രശ്നം, വയറുവേദന എന്നിവയുമായി രോഗികൾ അത്യാഹിത വിഭാഗത്തിലെത്താറുണ്ട്.
10-12 ആഴ്ചയോടെ പുരുഷൻമാരിൽ വിളർച്ചയും ഉണ്ടാവാം.ദേഹ പരിശോധനയിൽ കൂടുതൽ പേരിലും കരളിന് വലിപ്പക്കൂടുതൽ കാണാം. ഹൃദയാഘാതം കാർഡിയോപതി , തുടയെല്ലുകളെ ബാധിക്കുന്ന എവാസ് കുലർ നെക്രോസിസ്ട് എന്നിവ കൂടാതെ രക്തം കലർന്ന മൂത്രത്തിനും സാദ്ധ്യതയുണ്ട്. നിർജലീകരണം പോഷണകുറവ് , അണുബാധ, മദ്യം, മയക്കുമരുന്ന്, ഉപയോഗം എന്നിവ രോഗ സാദ്ധ്യത വർദ്ധിപ്പിക്കാം. ട്രൈബൽ വിഭാഗങ്ങളിൽ ഈ രോഗം കൂടുതലാണ്. ചിലപ്പോൾ പനിയോടെയുള്ള മൂത്രപ്പഴുപ്പ് ഉണ്ടാകാം. ചിട്ടയായി മരുന്ന് കഴിക്കുന്ന അരിവാൾ രോഗികൾ ധാരാളം വെള്ളം കുടിക്കേണ്ടതും വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്.
ചികിത്സാരീതി
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പലർക്കും രോഗം ഭേദമാക്കാമെങ്കിലും ഇത് ചെലവേറിയതും എല്ലാ രോഗികൾക്കും അഭിലഷണീയവുമല്ല. വ്യാപകമായി അരിവാൾ രോഗികൾ കഴിക്കുന്ന ഹൈഡ്രോക്സി ഫോളിക് ആസിഡ് എന്നിവയുടെ ഉപയോഗവും രോഗിയുടെ നില ഭേദമാകാൻ നല്ലതാണ്. രോഗികളിൽ ചിലർക്ക് ഉയർന്ന യൂറിക് ആസിഡ് ഉണ്ടാവാമെന്നതിനാൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഇടയ്ക്ക് പരിശോധിക്കേണ്ടതുണ്ട്.
അടിയന്തര വൈദ്യസഹായം
സിക്കിൾസെൽ ട്രെയ്റ്റ് എന്ന അവസ്ഥയ്ക്ക് ചികിത്സ ആവശ്യമില്ലെങ്കിലും മൂത്രപ്പഴുപ്പിനുള്ള സാദ്ധ്യതയുണ്ട്. രോഗികൾ അടിയന്തരമായി ആശുപത്രിയിലെത്തേണ്ടത് ഉയർന്ന പനി (101 എ) നാലോ അഞ്ചോ മണിക്കൂർ നീണ്ട ഉദ്ധാരണം, നീണ്ടുനിൽക്കുന്ന വേദന, പ്രത്യേകിച്ച് നെഞ്ചുവേദന, തലവേദന, കാഴ്ചാപ്രശ്നങ്ങൾ എന്നീ ഘട്ടങ്ങളിലാണ്. രക്തക്കുറവുള്ളപ്പോൾ രോഗിക്ക് രക്തം നല്കുന്നതിന് പ്രാധാന്യം ഏറെയാണ്. ന്യൂമോകോക്കർ വാക്സിനേഷൻ എടുക്കേണ്ടതും അത്യാവശ്യമാണ്.
ഗർഭകാലത്ത് രോഗികൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. സിക്കിൾ സെൽ രോഗികൾ ആവശ്യത്തിന് പഴം, പച്ചക്കറി, ഗോതമ്പ് ധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം സമ്മർദ്ദം കുറയ്ക്കാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കണം.
ലേഖകന്റെ ഫോൺ: 8547822816.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |