അച്ഛൻ ഒരർത്ഥത്തിൽ പാഠപുസ്തകമായിരുന്നു. പ്രകൃതിയുടെയും ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഛായാഗ്രഹണത്തിന്റെയും പാഠങ്ങൾ ഞാൻ അവിടെ നിന്നാണ് മനസിലാക്കിയത്. ഒന്നും നിർബന്ധിച്ചിരുന്നില്ല. താത്പര്യമുള്ള വിഷയങ്ങളിൽ അഭിരുചി വളർത്താൻ നമ്മളറിയാതെ സൗകര്യങ്ങളൊരുക്കി. അച്ഛനായിരുന്നു എന്റെ മെന്റർ. മറ്റാരുടെയും ശിക്ഷണം ഞാൻ തേടിയില്ല. വീട് ഒരിക്കലും ഒരു ക്ളാസ് റൂമായിരുന്നില്ല. അച്ചടക്കത്തിന്റെ ചൂരൽവടിയുമായി ഒരിക്കലും അച്ഛനോ അമ്മയോ പിറകെ വന്നില്ല. പക്ഷേ കാര്യങ്ങൾ അറിയാനും മനസിലാക്കാനുമുള്ള വാതിലുകൾ എന്നും തുറന്നുതന്നു.
ബാല്യത്തിൽ റോളക്സ് കാമറയ്ക്കകത്തുകൂടി നോക്കിയപ്പോൾ എല്ലാം ഒരുമാതിരി ചെമ്പിച്ചിരിക്കുന്നതുപോലെ തോന്നി. ഡേ ഇഫക്ടിനുവേണ്ടിയുള്ള ഫിൽറ്റർ ഇട്ടതിനാലാണതെന്ന് അച്ഛൻ പറഞ്ഞു. അച്ഛൻ നന്നായി ചിത്രം വരച്ചിരുന്നു. അമ്മൂമ്മയിൽ നിന്ന് കിട്ടിയ പാടവമാണ്.
ഇടയ്ക്കിടെ വീട്ടിൽ ഫ്രെയിം ചെയ്തു വച്ചിട്ടുള്ള ഫോട്ടോകളിലെ പൊടി തുടയ്ക്കാൻ പറയും. പൊടി തീർന്നാലും വീണ്ടും തുടയ്ക്കാൻ പറയും. എന്തെങ്കിലും പ്രത്യേകിച്ച് കണ്ടോയെന്ന് ചോദിക്കും. പടത്തിന്റെ പ്രത്യേകതകൾ മനസിലാക്കാനുള്ള ഒരു വഴിയായിരുന്നു അതെന്ന് മനസിലായി.
ശരിക്കും കുട്ടിക്കാലത്തു തന്നെ ഫോട്ടോഗ്രഫിയിൽ കൗതുകം വളരുകയായിരുന്നു.
നമ്മുടെ സംസ്കാരം, നമ്മുടെ രാജ്യം, നമ്മുടെ കേരളം, നമ്മുടെ സെൻസിബിലിറ്റി (സംവേദനക്ഷമത) ഇതിലൊക്കെ അച്ഛൻ ഊറ്റംകൊണ്ടിരുന്നു. കേരള കൾച്ചർ അഭിമാനമായി എടുത്തു. എനിക്ക് ലഭിച്ച സെൻസിബിലിറ്റി അച്ഛനിൽ നിന്നു പകർന്നതാണ്. എന്തു ചെയ്താലും അത് നല്ല രീതിയിൽ ചെയ്യണമെന്ന് മാത്രം എപ്പോഴും ഉപദേശിച്ചു. ഞങ്ങൾ മക്കൾക്കെല്ലാം നല്ല വിദ്യാഭ്യാസം ലഭ്യമാക്കാൻ മുൻകൈയെടുത്തു.
അച്ഛനിൽ വലിയ മാറ്റം ഉണ്ടായത് അമ്മയുടെ മരണത്തോടെയായിരുന്നു. വല്ലാത്ത ഒരു മാനസികാവസ്ഥയിലായി. അപ്പോഴേക്കും പേരക്കുട്ടികൾ അച്ഛനുമായി വലിയ തോതിൽ അടുപ്പത്തിലായി. അമ്മയുടെ വേർപാട് സൃഷ്ടിച്ച ശൂന്യതയ്ക്കു പരിഹാരമായില്ലെങ്കിലും അതൊരു ആശ്വാസമായി മാറി.
കോളേജിലൊക്കെ പഠിക്കുമ്പോൾ അമേരിക്കൻ സിനിമാട്ടോഗ്രാഫർ എന്ന അമേരിക്കൻ സൊസൈറ്റി ഒഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെ (എ.എസ്.സി) മുഖപ്രസിദ്ധീകരണം അച്ഛൻ കൊണ്ടുവരും. മേശപ്പുറത്തിടും. എടുത്തുനോക്കാൻ വേണ്ടിയാണത്. ഫോട്ടോഗ്രഫിയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണമാണത്. അന്ന് സന്തോഷ് ശിവൻ എ.എസ്.സി എന്ന് പേരെഴുതി സൈൻ ചെയ്യുമ്പോൾ അച്ഛൻ പറയും ഇതൊരു തമാശയല്ല, ശരിക്കു പ്രയത്നിക്കണം. പിന്നീട് എ.എസ്.സിയുടെ 92 വർഷത്തെ ചരിത്രത്തിൽ അംഗത്വം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയപ്പോൾ വലിയ അഭിമാനം തോന്നി. അച്ഛൻ നൽകിയ പ്രേരണയോർത്തു.
ഒരു പ്രത്യേക വ്യക്തിത്വമാണ് അച്ഛന്റേത്. യാത്ര പോകുമ്പോൾപോലും കുടുംബത്തെ ഒപ്പം കൂട്ടാൻ ശ്രമിച്ചു. രാഷ്ട്രീയ - സാഹിത്യ - സിനിമാ മേഖലകളിൽ അച്ഛന് പറഞ്ഞറിയിക്കാനാകാത്ത സൗഹൃദബന്ധമുണ്ടായിരുന്നു. അതുപയോഗിച്ച് വലിയ നേട്ടങ്ങൾ വേണമെങ്കിൽ സ്വന്തമാക്കാമായിരുന്നു. പക്ഷേ ഒരിക്കലും ആ വഴിക്കു പോയില്ല. ഫോട്ടോഗ്രഫി കേരളത്തിൽ അത്ര വലിയ രീതിയിൽ വളരാത്ത കാലത്താണ് അച്ഛൻ ഇതൊക്കെ ചെയ്തത്. ആ വലിയ ലോകത്ത് പിച്ചവച്ച് വളരാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |