കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ അധികം എഴുതപ്പെടാതെ പോയ പേരാണ്, തെക്കൻ തിരുവിതാംകൂറിൽ കുറവർ സമുദായത്തിന്റെ ഉന്നമനത്തിനും സാമൂഹ്യപരിഷ്കരണത്തിനുമായി ജീവിതം പോരാട്ടമാക്കിയ ആചാര്യൻ എസ്.കെ. രാഘവന്റേത്. ജാതീയ അനാചാരങ്ങളോട് പൊരുതി ജയിച്ച എസ്.കെ. രാഘവന്റെ 144-ാം ജന്മദിനമാണ് ഇന്ന്.
തിരുവനന്തപുരത്ത് വർക്കലയ്ക്കടുത്ത് കണ്ണമ്പയിൽ കുപ്പള്ളി വീട്ടിൽ കുറവർ സമുദായത്തിൽപ്പെട്ട കൊച്ചൻ ശങ്കരന്റെയും കാർത്യായനിയുടെയും മകനായി 1877 ആഗസ്റ്റ് 30 നാണ് എസ്.കെ. രാഘവന്റെ ജനനം. രാഘവന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചതോടെ കുടുംബം ദാരിദ്ര്യത്തിന്റെ കയത്തിലാണ്ടു. വേളിക്കാട് കെ.സി. പദ്മനാഭപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജനാർദ്ദനവിലാസം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ആ സ്കൂൾ പിന്നീട് വർക്കല എൽ.പി.ജി സ്കൂളിന്റെ ഭാഗമായി. വർക്കല വി.എം. സ്കൂളിലായിരുന്നു തുടർവിദ്യാഭ്യാസം.
അമ്മയുടെ മരണത്തോടെ പഠനം മുന്നോട്ടു കൊണ്ടുപോകാനാകാതെയായി. അനാഥത്വം വേട്ടയാടിയ കാലം. ആ ചിന്ത പിന്നീട് സ്വസമുദായത്തിന്റെ അനാഥത്വത്തെക്കുറിച്ചായി. സാമൂഹ്യ അടിമത്തവും സമുദായം നേരിടുന്ന അവഹേളനങ്ങളും രാഘവന്റെ ചിന്തകളെ മഥിച്ചു. സ്വഗൃഹം ഉപേക്ഷിച്ച് സമുദായത്തെ വീടായിക്കണ്ട് കർമ്മപഥത്തിലേക്കുള്ള യാത്രയായിരുന്നു അത്. 1928 ൽ വീടുവിട്ടിറങ്ങിയ അദ്ദേഹം മാവേലിക്കരയിൽ കുറവർ സമുദായ സമുദ്ധാരണത്തിനായി സത്യവിലാസിനി സംഘത്തിന് രൂപം നൽകി. 1936 ൽ എസ്.കെ. രാഘവൻ പ്രസിഡന്റായി കുറവർ മഹാസഭ പിറന്നു.
മഹാത്മാ അയ്യങ്കാളിയുടെ സഹായവും പ്രോത്സാഹനവും വേണ്ടുവോളം ലഭിച്ചു ആചാര്യൻ എസ്.കെ. രാഘവന്. അഗാധമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം. ആരും ആരുടെയും നേതാവല്ല, ആരും ആരുടെയും ദാസനുമല്ല - അതായിരുന്നു എസ്.കെ. രാഘവന്റെ സന്ദേശം.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന ശുഭാനന്ദ ഗുരുവുമായുള്ള കൂടിക്കാഴ്ച ആചാര്യൻ എസ്.കെ. രാഘവന്റെ പ്രവർത്തനങ്ങൾക്ക് വഴിവിളക്കായി. സമുദായ പുരോഗതിക്കും സാമൂഹ്യ പുരോഗതിക്കുമുള്ള മാർഗനിർദ്ദേശങ്ങൾ അദ്ദേഹം സ്വീകരിച്ചത് ശുഭാനന്ദ ഗുരുവിൽ നിന്നാണ്.
അടൂരിൽ എഴുപത്തിയഞ്ച് ഏക്കർ വരുന്ന പുതുവൽ ഭൂമിയിൽ കുടിൽകെട്ടി സമരം, പിന്നാക്ക സമുദായക്കാർക്ക് ചന്തകളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കിനെതിരായ പ്രക്ഷോഭം, മിച്ചഭൂമി സമരം, മലങ്കാവ് സെറ്റിൽമെന്റ് കോളനി സമരം... ആ സമരപരമ്പരകൾക്കെല്ലാം മഹാത്മാ അയ്യങ്കാളിയുടെ സഹായവും പ്രോത്സാഹനവും ലഭിച്ചു.
സ്വദേശമായ വർക്കലയിൽ സാധുജനങ്ങൾക്ക് ചായക്കടകളിൽ പ്രവേശനം നിഷേധിച്ചിരുന്നത് രാഘവന്റെ മനസിനെ നോവിച്ചു. അപൂർവമായി പ്രവേശനം നൽകിയിരുന്ന ചായക്കടകളിൽത്തന്നെ ജാതിയിൽ താഴ്ന്നവരായി ഗണിക്കപ്പെട്ടവർക്കു വേണ്ടി ചിരട്ടകൾ സൂക്ഷിച്ചിരുന്നു. സാധുജനങ്ങൾക്കായി വർക്കലയിൽ സ്വന്തം ചായക്കട തുടങ്ങിക്കൊണ്ടായിരുന്നു ഇതിനെതിരെ പ്രതിഷേധം. പിന്നീട് വർക്കല ന്യൂ ഹെയർ കട്ടിംഗ് സലൂൺ, അലക്കുകട, ചന്തസ്ഥലം തുടങ്ങിയവയും സാധുജനങ്ങൾക്കു വേണ്ടി അദ്ദേഹം സ്ഥാപിച്ചു. 1929 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമാകുന്നതിന് ക്ഷണം ലഭിച്ചപ്പോൾ, ആ ഭാഗ്യം സ്വസമുദായത്തിലെ തന്നെ കല്ലട രാമൻ നാരായണനു സമ്മാനിച്ചു.
വർക്കല ചെറുകുന്നം ദേശത്ത് ദേവകിയായിരുന്നു എസ്.കെ. രാഘവന്റെ സഹധർമ്മിണി. ഇവർക്ക് മൂന്ന് പെൺമക്കൾ. സാധുജന സേവനത്തിനായി ദേവകിയും മുഴുവൻ സമയവും ആചാര്യനൊപ്പം സഞ്ചരിച്ചു. എഴുപത്തിയേഴാം വയസിൽ ആചാര്യൻ മരണത്തിലേക്ക് വിടവാങ്ങി. നവോത്ഥാന കേരളത്തിന്റെ സൃഷ്ടിക്കായി അതുല്യ സംഭാവനകൾ നൽകുകയും കുറവർ സമുദായ സമുദ്ധാരണത്തിനായി ജീവിതം മാറ്റിവയ്ക്കുകയും ചെയ്ത ആചാര്യൻ എസ്.കെ. രാഘവന് ചരിത്രത്തിൽ അർഹമായ ഇടംലഭിക്കാതെ പോയത് വിധിവൈപരീത്യം.
(ബി.എസ്.പി സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകൻ. മൊബൈൽ: 9946215713)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |