പത്ത് ദിനങ്ങൾക്കുള്ളിൽ സംഭവിച്ചത് ശൂന്യാകാശത്തേക്കുള്ള രണ്ട് വിനോദയാത്രകൾ; പിറകെ വരാൻ പോകുന്നത് നൂറുകണക്കിനുള്ള വിനോദസഞ്ചാരങ്ങൾ.ബഹിരാകാശത്തെത്തുന്ന അതിഥികൾക്കായി ആഡംബര ഹോട്ടലുകളും, അന്യഗ്രഹങ്ങളിൽ സ്ഥിരം കോളനികളും നിർമ്മിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ബഹിരാകാശ മേഖലയിലെ പേരുകേട്ട സ്ഥാപനമായ നാസ 1970 കളിൽ നടത്തിയ പ്രവചനം, അരനൂറ്റാണ്ട് കഴിഞ്ഞിട്ടാണെങ്കിലും, ഫലിക്കുമെന്നതിന്റെ സൂചനകളാണിപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ബഹിരാകാശവും അന്യഗ്രഹങ്ങളും ആയിരക്കണക്കിന് അല്ലെങ്കിൽ, ഒരുപക്ഷേ, ദശലക്ഷക്കണക്കിന് മനുഷ്യർ ചെന്നെത്തുകയും, അവരിൽ പലരും അധിവസിക്കുന്നതുമായ തട്ടകങ്ങളായി മാറുമെന്ന സ്വപ്നമാണ് നാസ പങ്കുവച്ചത്.
ബ്രിട്ടീഷ് കോടീശ്വരൻ റിച്ചാർഡ് ബ്രാൻസൻ, സ്വന്തം കമ്പനിയായ വെർജിൻ ഗാലറ്റിക് നിർമ്മിച്ച പേടകത്തിൽ, മറ്റ് അഞ്ച് വിനോദസഞ്ചാരികളുമായി ബഹിരാകാശത്തേക്ക് കുതിച്ചത് ഈ മാസം 11നായിരുന്നു. ഭൂമിയിൽ നിന്ന് 85 കിലോമീറ്റർ ഉയരത്തിൽ എത്തുകയും 34 മിനിട്ട് ഭാരമില്ലായ്മയെന്ന അസുലഭ അവസ്ഥ അനുഭവിക്കുകയും തിരിച്ചെത്തുകയും ചെയ്തു. 2022 മുതൽ സ്പെയ്സ് എസ്കർഷനുകൾ സംഘടിപ്പിക്കുകയാണ് ബ്രാൻസന്റെ പദ്ധതി; ഒരുവർഷം 400 യാത്രകൾ വരെ തരപ്പെടുത്തുകയാണ് ലക്ഷ്യം. അടുത്ത വർഷത്തെ ബഹിരാകാശ വിനോദ സഞ്ചാരത്തിന് ഇതിനകം തന്നെ 600 പേരുടെ ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. 2,50,000 ഡോളർ വിലവരുന്ന ടിക്കറ്റ് ലഭിച്ചവരിൽ കേരളത്തിലെ ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുമുണ്ട്.
ബ്രാൻസന്റെ യാത്രയുടെ പത്താം നാൾ ബഹിരാകാശത്തേക്ക് പറന്നത് , ഭൂമിയിലെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസും (ആമസോൺ) മൂന്ന് കൂട്ടാളികളുമായിരുന്നു. ബെസോസിന്റെ സ്പെയ്സ് കമ്പനിയായ ബ്ലൂ ഒറിജിൻ നിർമ്മിച്ച വാഹനത്തിലായിരുന്നു യാത്ര. ബഹിരാകാശ വിദഗ്ധരില്ലാതെ, പൈലറ്റില്ലാതെയുമാണ് ഈ നാൽവർ സംഘം, ആയിരത്തിലേറെ കിലോമീറ്റർ താണ്ടി, ബഹിരാകാശം തൊട്ട്, ഭാരമില്ലായ്മ അനുഭവിച്ച്, തിരിച്ചുവന്നത്. ഇതിനൊക്കെ മേലെയാണ് മറ്റൊരു ശതകോടീശ്വരനായ ഇലോൺ മസ്ക്കിന്റെ (ടെസ്ല) കമ്പനിയായ സ്പെയ്സ് എക്സിന്റെ ദൗത്യങ്ങൾ. കഴിഞ്ഞ വർഷം മേയിൽ നാസയുടെ രണ്ട് വിദഗ്ധരെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കുകയും അവർ അവിടെ വേണ്ടുന്ന കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തശേഷം ഭൂമിയിൽ തിരിച്ചെത്തിക്കുകയും ചെയ്തത് സ്പെയ്സ് എക്സ് ആയിരുന്നു. 2023ൽ ജപ്പാനിലെ ഒരു ധനാഢ്യനെ ചന്ദ്രനിൽ ഇറക്കുന്നതാണ് മറ്റൊരു പദ്ധതി. ചൊവ്വാഗ്രഹത്തിൽ ഒരു സ്ഥിരം കോളനി സജ്ജമാക്കുകയെന്നതും കമ്പനിയുടെ കാര്യപരിപാടിയിലുണ്ട്. ബഹിരാകാശത്തെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ 2016 മുതൽ വ്യാപൃതമായിരിക്കുന്ന അമേരിക്കൻ കമ്പനിയാണ് ആക്സിയം സ്പെയ്സ്. അതിന്റെ 200 കോടി ഡോളർ പ്രോജക്ടിന്റെ ആദ്യഘട്ടം 2024ലോടെ പൂർത്തീകരിക്കാനാണ് ശ്രമം. ദൗത്യം സഫലമായാൽ വന്നുചേരുന്നത് ബഹിരാകാശത്തെ ആദ്യത്തെ വാണിജ്യ നിലയമാകും. കാലിഫോർണിയയിലെ സ്പെയ്സ് നിർമ്മാണക്കമ്പനിയായ ഓർബിറ്റൽ അസംബ്ലി കോർപ്പറേഷൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ബഹിരാകാശത്ത് ഒരു ആഡംബര ഹോട്ടൽ 2027 ഓടെ പടുത്തുയർത്തുന്നതിനാണ്. പണി പൂർത്തീകരിക്കുമ്പോൾ സജ്ജമാക്കപ്പെടുന്നത് 400ഓളം പേർക്ക് താമസിക്കാനുള്ള സമുച്ചയമാണ്.
ലോകത്ത് ജനങ്ങൾ ദുരിതങ്ങളിലൂടെ കഴിഞ്ഞുകൂടുന്ന അവസ്ഥയിൽ ബഹിരാകാശ വിനോദത്തിനായി കോടിക്കണക്കിന് ഡോളർ ചെലവിടുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ ഇന്നേവരെയുള്ള ബഹിരാകാശ ദൗത്യങ്ങൾ ജനങ്ങൾക്ക് നൽകിയത് വലിയ സംഭാവനകളാണെന്നും, അവ കൂടുതൽ ശക്തിയോടെ കൊണ്ടുപോകാനുള്ള ഉപകരണമായി ബഹിരാകാശ ടൂറിസത്തെ വീക്ഷിക്കാമെന്ന മറുവാദവും ഉയരുന്നുണ്ട്.
ഇന്നലെ വരെയുള്ള ബഹിരാകാശ യജ്ഞങ്ങൾ ഏതാണ്ട് പൂർണമായും സംഘടിപ്പിക്കപ്പെട്ടത് വിവിധ രാഷ്ട്രങ്ങളുടെ സർക്കാരുകളുടെ നേതൃത്വത്തിലായിരുന്നു. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ സ്പെയ്സ് ശക്തികളുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നൽകിയത് അമൂല്യമായ സത്ഫലങ്ങളായിരുന്നു.
വാർത്താവിനിമയം, സംപ്രേഷണം, കാലാവസ്ഥാ പ്രവചനം, അപ്രാപ്യമായ പ്രകൃതിവിഭവങ്ങളുടെ കണ്ടെത്തൽ, രാജ്യസുരക്ഷ, ബൗദ്ധിക വിജ്ഞാനം, ശാസ്ത്രീയ വൈദഗ്ദ്ധ്യം തുടങ്ങിയ മേഖലകൾക്ക് അതിശയകരമായ മാറ്റങ്ങളാണ് ഇതു മൂലമുണ്ടായത്. എന്നാൽ ബഹിരാകാശത്തിന്റെ അനന്തസാധ്യതകൾ ആവാഹിച്ചെടുക്കുന്നതിൽ സർക്കാർ അധിഷ്ഠിത സ്പെയ്സ് മുന്നേറ്റങ്ങൾക്ക് പല പരിമിതികളുമുണ്ട്. അവ മറികടക്കാൻ സ്വകാര്യ സംരംഭകരുടെ നിക്ഷേപവും സംഘാടകസാമർത്ഥ്യവും കൂടി ആവശ്യമാണ്.1961ലെ യൂറി ഗഗാറിൻ എന്ന ആദ്യ ഗഗനചാരിക്കുശേഷം ബഹിരാകാശത്തേക്ക് ആകെ എത്താൻ കഴിഞ്ഞത് 570 മനുഷ്യർക്ക് മാത്രമാണ്. ഈ ചിത്രം മാറിമറിയുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ യാത്രകൾ നൽകുന്നത്. ഇതുമൂലം വന്നുചേരാൻ പോകുന്നത് പുത്തൻ സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളും മെച്ചപ്പെടലുകളുമാണ്. 2020ൽ ബഹിരാകാശ യാത്രയ്ക്കായി ഇലോൺ മസ്ക്കിന്റെ കമ്പനി വികസിപ്പിച്ചെടുത്തത് പുനരുപയോഗത്തിന് പ്രാപ്തിയുള്ള റോക്കറ്റും പൈലറ്റുമാർക്കുള്ള മോഡ്യുളുമായിരുന്നു. അന്യഗ്രഹങ്ങൾ ഒട്ടേറെ വിഭവങ്ങളുടെഉറവിടമാണ്. വിദൂരഭാവിയിൽ ഭൂമിയിലെ ജീവിതം, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക ദുരന്തം, പകർച്ചവ്യാധികൾ, അണുവായുധങ്ങൾ തുടങ്ങിയവ മൂലം ദുഷ്കരമാകാം. ഈ ദുരവസ്ഥയിൽ അന്യഗ്രഹങ്ങൾ തുണയായി തീരാം. ചുരുക്കത്തിൽ, ഇപ്പോഴത്തെ വലിയ നീക്കങ്ങൾ ബഹിരാകാശമേഖലയ്ക്കും അതുവഴി ഭൂമിയിലെ മനുഷ്യർക്കും മുതൽക്കൂട്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |