ശ്രീനാരായണ ഗുരുദേവതൃപ്പാദങ്ങൾ ശരീരസ്ഥനായിരുന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് പലവിധ അഭിപ്രായങ്ങളും നിലനിൽക്കുന്നു. ചരിത്രബോധത്തിന്റെ അപര്യാപ്തത കൊണ്ടാണ് ഇത്തരം സന്ദേഹങ്ങൾ ഉണ്ടാകുന്നത്.
ഭാരതത്തെ സംബന്ധിച്ചിടത്തോളം സന്യാസിമാരുടെ വസ്ത്രം അഗ്നിയുടെ നിറമുള്ള കാവിയാണ്. എന്നാൽ വടക്കേ ഇന്ത്യയിൽ ശൈവസന്യാസിമാർ വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്. നാരായണഗുരു 63 വയസുവരെ വെള്ളവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. നീലം മുക്കിയ വെള്ളവസ്ത്രമായിരുന്നില്ല അത്. അക്കാലത്ത് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉണ്ടായിരുന്ന ധാരാളം നെയ്ത്തുശാലകളിൽ ഗുരുദേവന് ധരിക്കാനുള്ള വെള്ളവസ്ത്രം പ്രത്യേകമായി നെയ്ത് കാണിക്കയായി സമർപ്പിക്കുമായിരുന്നു. പാറശാലയ്ക്കടുത്തുള്ള ബാലരാമപുരത്ത് നെയ്ത്തിൽ വൈദഗ്ധ്യമുള്ള നിരവധിയാളുകൾ മഹാസമാധിക്കുശേഷവും ആ സമ്പ്രദായം തുടരുന്നു. ഗുരു തന്റെ ശിഷ്യപരമ്പരകളിലെ പലർക്കും കാവിവസ്ത്രം ദീക്ഷയായി നൽകിയിട്ടുണ്ട്. എന്നാൽ ഗുരുദേവൻ 63 വയസ്സുവരെ വെള്ളവസ്ത്രം തന്നെ ഉപയോഗിച്ചിരുന്നതിന് ചില കാരണങ്ങളുണ്ട്.
ഒന്നാമത്, ഗുരുദേവൻ സ്വയം സന്യാസിയായി അവതരിക്കുകയായിരുന്നു. മരുത്വാമലയിലെ കഠിന തപസ്സിനുശേഷം 30-ാം വയസിൽ ആ ദിവ്യയോഗി എല്ലാവരിലും അതിശയം പടർത്തിക്കൊണ്ട് അരുവിപ്പുറത്ത് അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. അത് 1885ൽ ആയിരുന്നു. കേവലം മൂന്ന് വർഷത്തിനുള്ളിലാണ് (1888ൽ) അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി സ്വാമി ചരിത്രം സൃഷ്ടിച്ചത്.
'വെള്ളയിൽ അഴുക്കുപറ്റിയാൽ അറിയാം, അതു കഴുകി ശുദ്ധിയാക്കാമല്ലോ" എന്നായിരുന്നു താൻ വെള്ളവസ്ത്രം സ്വീകരിച്ചതിനെ ആദ്യകാലത്ത് ഗുരു വിശദീകരിച്ചിട്ടുള്ളത്. മാലിന്യം മനസിൽ കലർന്നാലും ഉടൻ തിരിച്ചറിഞ്ഞ് ശുദ്ധിവരുത്തണം എന്ന ദ്വയാർത്ഥവും അതിനുണ്ടായിരുന്നു. കൂടാതെ ഗുരുവിന്റെ ശൈവസങ്കൽപ്പങ്ങളോടുള്ള ആഭിമുഖ്യവും അതിൽ ദർശിക്കാം. മറ്റൊന്ന്, ഗുരുവിന് 'കാവി ദീക്ഷയായി നൽകാൻ ഒരു ഗുരുവുമുണ്ടായിരുന്നില്ല എന്നതാണ്. 1918ൽ ഗുരുദേവനും ശിഷ്യപരമ്പരയിലെ ചില സന്യാസിമാരും ശ്രീലങ്കയിലേക്ക് യാത്രയ്ക്കൊരുങ്ങി.അപ്പോൾ ബോധാനന്ദസ്വാമികൾ അടക്കമുള്ള കാവിധാരികളായ സന്യാസിമാർ സ്വാമിതൃപ്പാദങ്ങൾ "കാവി ധരിക്കണമെന്ന് അപേക്ഷിച്ചു, ശ്രീലങ്കയിലെ ബുദ്ധസന്യാസിമാരും മറ്റും കാവിയാണ് ധരിച്ചിരുന്നത്. അതിനാൽ 'വെള്ള" ധരിച്ചുചെല്ലുന്ന ഗുരുവിനെ അവർക്ക് ബോധിക്കുമോ എന്ന സന്ദേഹത്തിലാണ് ശിഷ്യന്മാർ സ്വാമിയെ കാവിധരിക്കാൻ പ്രേരിപ്പിച്ചത്.
'നമുക്ക് ആര് കാവി തരും" എന്ന് ഗുരുദേവതൃപ്പാദങ്ങൾ ശിഷ്യരോടു ചോദിക്കുകയുണ്ടായി. ഒടുവിൽ 'നമുക്ക് നാം തന്നെ ഗുരു" എന്നു പ്രഖ്യാപിച്ച് ശിഷ്യർ കരുതിവച്ചിരുന്ന കാവിവസ്ത്രം സ്വാമി സ്വയം എടുത്തു ധരിക്കുകയായിരുന്നു. പിന്നീട് 1928 സെപ്തംബർ 20ന് മഹാസമാധി പ്രാപിക്കും വരെ പത്ത് പതിനൊന്ന് കൊല്ലക്കാലം ഗുരു കാവിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഇപ്പോൾ നാടെങ്ങും കാണുന്ന വെള്ളയും കാവിയും മഞ്ഞയുമൊക്കെ കാണുമ്പോൾ കാരണമറിയാത്ത ഗുരുഭക്തർ പോലും വിവാദങ്ങൾ ഉയർത്തി വിടാറുണ്ട്.
നാട്ടിലെമ്പാടുമുള്ള ഗുരുമന്ദിരങ്ങളിലും ഗുരുദേവക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിൽ പുതപ്പിക്കുന്നത് ഭൂരിപക്ഷവും മഞ്ഞയാണ്. മഞ്ഞയുടെ വരവ് തുടങ്ങിയത് താഴെ പറയും പ്രകാരമാണ്.
ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന ഭക്തർ ഏത് വസ്ത്രമാണ് ധരിക്കേണ്ടത് എന്ന വല്ലഭശ്ശേരി ഗോവിന്ദൻ ആശാന്റെയും ടി. കെ. കിട്ടൻ റൈറ്ററുടെയും ചോദ്യത്തിന് ഗുരുനൽകിയ മറുപടി ഇപ്രകാരമായിരുന്നു.
'മഞ്ഞ വസ്ത്രം ആയിക്കൊള്ളട്ടെ, ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. അതും പുതിയത് ആവണമെന്നില്ല. ഉള്ളത് മഞ്ഞൾ മുക്കി ഉണക്കി ഉപയോഗിക്കണം, വീണ്ടും അലക്കിത്തെളിച്ചു ഉപയോഗിക്കയുമാകാമല്ലോ."
ഗുരുദേവൻ ഭക്തർക്ക് നൽകിയ വേഷമാണ് മഞ്ഞ. സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ചിരുന്ന അക്കാലത്ത് മഞ്ഞളിന്റെ പ്രതിരോധശേഷിയും ഗുരു മനസ്സിലാക്കിയിട്ടുണ്ടാകും. പിന്നീട് അത് പ്രസ്ഥാനങ്ങളുടെ പതാകയായും ഉയിർത്തെഴുന്നേറ്റ ഒരു മഹാജനതയുടെ അടയാളനിറമായും മാറി. ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഒരു ഉറച്ച അടയാളമായിത്തന്നെ 'പീതവസ്ത്രം" മാറി. അതിനാൽ ഗുരുവിന്റെ വിഗ്രഹത്തിനു മുകളിൽ ഇതിലേത് നിറം അണിയിച്ചാലും അനിഷ്ടം കാട്ടേണ്ടകാര്യമില്ല. ഇനിയും സംശയമുള്ളവർക്ക് ശിവഗിരിയെ മാതൃകയാക്കാവുന്നതാണ്. ശിവഗിരി മഹാസമാധി മന്ദിരത്തിലെ ഗുരുദേവ വിഗ്രഹത്തിൽ വെള്ളയും മഞ്ഞയും കാവിയും മാറിമാറി അണിയിക്കുന്നുണ്ട്. ഈ നിറങ്ങളിലൊക്കെയുള്ള വസ്ത്രങ്ങൾ ഭക്തന്മാരുടെ വഴിപാടായി ലഭിക്കുന്നുമുണ്ട്. മഹാസമാധിവിഗ്രഹത്തിൽ അണിയിക്കാൻ ഒറ്റ നീളത്തിൽത്തന്നെ അഞ്ചരമീറ്റർ തുണിയാണ് വേണ്ടത്. ശിവഗിരിയിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലുള്ള ഗുരുദേവ വിഗ്രഹങ്ങളിലും ഈ മൂന്ന് നിറങ്ങളിലുമുള്ള വസ്ത്രങ്ങൾ അണിയിക്കുന്നുണ്ട്. അതിനാൽ ഇതൊരു വിവാദമാക്കേണ്ടതേയില്ല. ഇതിലെ ചരിത്രസത്യം മാത്രം അറിഞ്ഞാൽ മതി.
(പള്ളിമൺ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാനാണ് ലേഖകൻ. ഫോൺ: 7306762916)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |