അത്യഗാധമായ സാമ്പത്തിക ഗർത്തത്തിലാണ്ടു പോയതിനെത്തുടർന്നുണ്ടായ കലാപങ്ങൾ തന്നേയുംകൊണ്ടേ പോകൂ എന്ന് തിരിച്ചറിഞ്ഞ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജ്പക്സയുടെ ഇപ്പോഴത്തെ വാക്കുകളിലും പ്രവൃത്തികളിലും പ്രതീക്ഷയുടെ നാമ്പുകൾ കാണാം . പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഭരണഘടനാഭേദഗതി വേണമെന്ന പ്രതിപക്ഷ പ്രക്ഷോഭകരുടെ ആവശ്യത്തിന് അദ്ദേഹം വഴങ്ങുമെന്ന് പ്രസ്താവിച്ചു. ജനങ്ങൾ അനുഭവിക്കേണ്ടിവന്ന കൊടിയ ദുരിതങ്ങളിൽ അതിയായ ഖേദവും പ്രകടിപ്പിച്ചു. ഐ.എം എഫിൽ നിന്നുള്ള സഹായം തേടൽ നേരത്തെ വേണ്ടിയിരുന്നു എന്ന കുറ്റസമ്മതത്തിനും രാജപക്സ തയ്യാറായിരിക്കുന്നു. പുതിയതായി രൂപീകരിച്ച മന്ത്രിസഭയിൽ കുടുംബത്തിൽനിന്ന് പ്രധാനമന്ത്രി മാത്രമേയുള്ളൂ; മറ്റുള്ളവരെ ഒഴിവാക്കി. സാമ്പത്തിക കരകയറ്റത്തിന് അവശ്യം വേണ്ട രാഷ്ട്രീയസ്വച്ഛത സൃഷ്ടിക്കാനുള്ള അനുരഞ്ജനത്തിന്റെ വഴിയേ അദ്ദേഹം ഇനിയും മുന്നോട്ടു പോകുമെന്ന് കരുതാം.
സാമ്പത്തികവും രാഷ്ട്രീയവുമായ സംഘർഷങ്ങൾ മുറുകുന്നതിനിടയിൽ അദ്ദേഹം നടത്തിയ രണ്ട് നിയമനങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യപ്പെട്ടു. ഒന്ന്, അന്താരാഷ്ട്ര നാണയനിധിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അടക്കമുള്ള പദവികൾ വഹിച്ച സാമ്പത്തിക വിദഗ്ദ്ധനായ ഡോ. നന്ദലാൽ വീരസിംഗെയെ കേന്ദ്രബാങ്കിന്റെ ഗവർണറായി നിയമിച്ചത്. രണ്ട്, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നിവയിലടക്കം പ്രവർത്തനപരിചയമുള്ള 16 പ്രതിഭകളെ ഉപദേശകവൃന്ദമായി നിയമിച്ചത്. ഇക്കൂട്ടരെത്തന്നെയാണ് ഐ.എം.എഫ് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുമായി സാമ്പത്തിക രക്ഷാമാർഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി നിയോഗിച്ചിട്ടുള്ളതും.
വിദേശനാണയ ഭണ്ഡാരം വറ്റിവരണ്ടുപോയ ശ്രീലങ്കയ്ക്ക് പിടിച്ചുനിൽക്കാൻ ആദ്യം വേണ്ടത് രണ്ട് സംഖ്യകളാണ്. ഒന്ന്, ആറുമാസത്തേക്കുള്ള അവശ്യസാധന ഇറക്കുമതിക്കായി വേണ്ടിവരുന്ന ആറ് ശതകോടി ഡോളർ. രണ്ട്, വാങ്ങിക്കൂട്ടിയ വിദേശകടത്തിൽ, മുതലായും പലിശയായും ഈ വർഷത്തിനിടയിൽ കൊടുത്തു തീർക്കാനുള്ള ഏഴ് ശതകോടി ഡോളർ. രണ്ടിനും കൂടി 13 ശതകോടി ഡോളർ ഒറ്റയടിക്ക് കണ്ടെത്താൻ കഴിയില്ലെന്ന വസ്തുത കൃത്യമായി മനസ്സിലാക്കിയ കേന്ദ്ര ബാങ്ക് ഒരു തുറന്നുപറച്ചിൽ നടത്തിക്കൊണ്ട് തത്ക്കാലത്തേക്കെങ്കിലും പിടിച്ചുനിൽക്കാനുള്ള മാർഗവുമായി മുന്നോട്ടുവന്നു. കടബാദ്ധ്യതകൾ ഒന്നുംതന്നെ നൽകാനാവില്ലെന്ന് നേരെചൊവ്വേ പ്രഖ്യാപിച്ചിരിക്കുന്നു. ഏറെ പൊല്ലാപ്പുണ്ടാക്കുന്നതാണ് ഈ സത്യപ്രസ്താവനയെങ്കിലും കടം തന്നവർ തമ്മിൽ വിവേചനമില്ലെന്ന സന്ദേശം എരിതീയിൽ എണ്ണ പകരില്ലെന്നത് തീർച്ചയാണ്.
അന്യരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് ആവശ്യമായ വക കണ്ടെത്താനാണ് ശ്രീലങ്ക ശ്രമിക്കുന്നത്. ഇന്ത്യ ഇക്കാര്യത്തിൽ ഉദാരമായി സഹായിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ മേൽപ്പറഞ്ഞ രണ്ട് പരിഹാരക്രിയകളും മുട്ടുശാന്തികൾ മാത്രമാണെന്നുള്ള തിരിച്ചറിവുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും അധികാരികളുടെ ഭാഗത്തുനിന്നും നടത്തുന്നുണ്ട്.
ഐ.എം.എഫിൽ നിന്ന് ചർച്ചകളിലൂടെ എട്ട് ശതകോടി ഡോളറെങ്കിലും ദീർഘകാലത്തേക്ക് കുറഞ്ഞ പലിശനിരക്കിൽ നേടിയെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ ഈ ശ്രമത്തിൽ കീറാമുട്ടിയാകുന്നത് വിദേശകടങ്ങളുടെ പുനം:സംഘടനയ്ക്കായുള്ള പദ്ധതി ശ്രീലങ്കതന്നെ നിർദേശിക്കണമെന്ന ഐ.എം.എഫിന്റെ നിലപാടാണ്. കടംകൊണ്ട ഓരോ വായ്പയും മടക്കി കൊടുക്കാനുള്ള സമയപരിധി ദീർഘിപ്പിക്കുക, അവയുടെ പലിശഭാരം വെട്ടിച്ചുരുക്കുക എന്നിവയാണ് പുനഃക്രമീകരണത്തിന്റെ നടപടികൾ . കടം തന്നവർ കൂടി സമ്മതംമൂളേണ്ട കാര്യങ്ങളാണിവ. പക്ഷേ പ്രശ്നം സൃഷ്ടിക്കുന്നത് ശ്രീലങ്കയുടെ വിദേശകടത്തിന്റെ ഘടനയാണ്. ശ്രീലങ്ക വാങ്ങിക്കൂട്ടിയ കടത്തിന്റെ 58 ശതമാനവും സ്വകാര്യ ചാനലുകൾ വഴി സമാഹരിച്ചതാണ്. ജപ്പാൻ പോലുള്ള അന്യ സർക്കാരുകളിൽ നിന്നും ഐ.എം.എഫ് തുടങ്ങിയുള്ള പൊതുധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ കടങ്ങൾ (42ശതമാനം) സംഘടിപ്പിക്കുകയെന്നത് വലിയ പ്രശ്നമാകാൻ ഇടയില്ല . എന്നാൽ ശ്രീലങ്കൻ സർക്കാർ പുറപ്പെടുവിച്ച അന്താരാഷ്ട്രബോണ്ടുകൾ വാങ്ങിയ അന്യദേശ വ്യക്തികളേയും സ്വകാര്യ ധനസ്ഥാപനങ്ങളേയും (58ശതമാനം കടം) വരുതിയിൽ ആക്കുക എന്നത് ക്ലേശകരമായ ഉദ്യമമായിരിക്കും. എന്നാൽ രാജ്യത്തെ വിദഗ്ധരോടൊപ്പം ഐ.എം.എഫിന്റെ ഉപദേശവുമുള്ളതിനാൽ ഇക്കാര്യത്തിലും പ്രതീക്ഷക്ക് വകയുണ്ട്. മേൽപ്പറഞ്ഞവ സഫലമായാൽ തത്ക്കാലത്തേക്കെങ്കിലും പിടിച്ചുനിൽക്കാനുള്ള വക വന്നുചേരും.
ചവിട്ടി നിൽക്കാനുള്ള ഇടംനേടിയാൽ പിന്നീടുള്ള വികസന പരിപാടികൾക്കായി ഇതിനകം തന്നെ ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് എന്നിവയുമായുള്ള ചർച്ചകൾക്കും തീരുമാനമായിട്ടുണ്ട് . ഈ ചർച്ചകൾക്കും നേതൃത്വം നൽകുന്നത് മേൽപ്പറഞ്ഞ ഉപദേശകവൃന്ദം തന്നെയാണ്. ഇവയ്ക്കെല്ലാം പുറമേ മുൻകാലങ്ങളിൽ സ്വീകരിച്ച നയങ്ങളിലെ തെറ്റുകൾ പ്രതിസന്ധികാലത്ത് തിരിച്ചറിഞ്ഞതിനാൽ അവ തിരുത്താനുള്ള നീക്കങ്ങളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാനിടയുണ്ട്. ചുരുക്കത്തിൽ വലിയ പ്രതിസന്ധികളെ മുൻകാലങ്ങളിൽ അതിജീവിക്കാൻ കഴിഞ്ഞ ശ്രീലങ്ക ഇപ്പോഴത്തെ അപകടസന്ധിയും തരണം ചെയ്യുമെന്ന് കരുതാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |