അടുത്തയിടെ ഡൽഹിയിൽ നിന്നും ചണ്ഡീഗഡിലേക്കുള്ള വിമാനയാത്രയിൽ പരിചയപ്പെട്ട സിംഗപ്പൂരിൽ നിന്നുള്ള സുഹൃത്ത് സിംഗപ്പൂരിൽ നിന്നുള്ള നാലംഗ ഉന്നതസംഘത്തിൽ ഉൾപ്പെട്ടയാളായിരുന്നു. അദ്ദേഹം പഞ്ചാബ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശനിക്ഷേപ ചർച്ചയ്ക്കാണ് ഇന്ത്യയിലെത്തിയത്. സിംഗപ്പൂരിലെ പ്രശസ്തമായ മൊബൈൽ ഹാർഡ്‌വെയർ കമ്പനിയുടെ സി.ഇ.ഒ ആയ അദ്ദേഹത്തിന്റെ മുത്തശ്ശൻ തിരുവനന്തപുരം സ്വദേശിയാണ്. പ്രതിവർഷം 20000 അമേരിക്കൻ ഡോളർ വിറ്റുവരവുള്ള കമ്പനി ഇന്ത്യയിലെ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം വിലയിരുത്തി ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പിലാണ്. 4000 കോടി രൂപയുടെ നിക്ഷേപമാണ് അവർ ആഗ്രഹിക്കുന്നത്. ഞാൻ കേരളത്തിലെ വികസന, നിക്ഷേപ സാദ്ധ്യതകൾ വിവരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തി!
കേരളത്തിൽ അടുത്തകാലത്തു നടക്കുന്ന സമരങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ അദ്ദേഹം എന്റെ ശ്രദ്ധയിൽപ്പെടുത്തി. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നിവയിൽ ഭരണപക്ഷ തൊഴിലാളി സംഘടനകൾ നടത്തുന്ന സമരങ്ങൾ വിദേശനിക്ഷേപകർക്ക് നൽകുന്ന സന്ദേശമെന്താണ്? വികസനനയവുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, ഒന്നാം വാർഷികാഘോഷവേളയിലെ ഇത്തരം സമരങ്ങൾ നിക്ഷേപകരെ പിറകോട്ടടിക്കും. നിക്ഷേപ സുരക്ഷിതത്വവും വ്യവസായസൗഹൃദ അന്തരീക്ഷവുമാണ് വ്യവസായ നിക്ഷേപകർ ആഗ്രഹിക്കുന്നത്. ഇത് ഉറപ്പു വരുത്തേണ്ടവർ സമരത്തിനിറങ്ങിയാൽ വികസനം എവിടെയെത്തും!
കെ.എസ്.ഇ.ബി.യിലെ സമരം തീർത്തും ഒഴിവാക്കേണ്ടതാണ് . ചുരുക്കം ചില വ്യക്തികളുടെ ഈഗോയാണ് ഇതിനു പിന്നിൽ. അച്ചടക്കരാഹിത്യം ഒരുസ്ഥാപനത്തിലും പ്രോത്സാഹിപ്പിക്കപ്പെടരുത്. കമ്പനിയെ ലാഭത്തിലെത്തിക്കാൻ വകുപ്പ് മന്ത്രിയുടേയും മാനേജ്‌മെന്റിന്റെയും പ്രയത്നങ്ങളെ തുരങ്കംവയ്ക്കാൻ അഴിമതിക്കാരായ ചിലർ നടത്തുന്ന സമരം കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളോടുള്ള അവഹേളനമാണ്.
അടുത്തയിടെ നടന്ന പഠനങ്ങളിൽ ഊർജ്ജ ഉത്‌പാദനത്തിലുള്ള വർദ്ധനവ് മൊത്തം ആഭ്യന്തര ഉത്‌പാദനത്തിൽ വൻ വളർച്ച കൈവരിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. വൈദ്യുതി ഉപഭോഗത്തിൽ 0.46 ശതമാനത്തിന്റെ വർദ്ധനവ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിൽ ഒരുശതമാനം വളർച്ച ഉറപ്പുവരുത്തും. കാർഷിക, വ്യവസായ, സേവന മേഖലകളിലെ വളർച്ചയിലൂടെയാണ് ഇത് പ്രകടമാകുന്നത്!
കെ.എസ്.ആർ.ടി.സിയുടെ മുൻകാല കെടുകാര്യസ്ഥതയ്‌ക്ക് ആരാണ് കുറ്റക്കാർ ? തൊഴിൽ ചെയ്യുന്ന സ്ഥാപനം ലാഭത്തിലാക്കാൻ തൊഴിലാളിക്ക് ബാദ്ധ്യതയില്ലേ? സർക്കാരും മാനേജ്‌മെന്റും സ്ഥാപനത്തെ നഷ്ടത്തിൽനിന്ന് കരകയറ്റാൻ ശ്രമിക്കുമ്പോൾ ഇതിനെ പിറകോട്ടടിക്കുന്ന നടപടികൾ സ്ഥാപനത്തിന് ഗുണകരമാണോ?
കേരളത്തിൽ വ്യവസായ നിക്ഷേപത്തിന് സർക്കാർ മാത്രം വിചാരിച്ചാൽ പോരാ! തൊഴിലാളികൾ മുൻകൈയെടുക്കണം. ഇതിനുള്ള സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്തണം. രാഷ്ട്രീയ പാർട്ടികൾ ഇതേക്കുറിച്ചു ആത്മപരിശോധന നടത്തണം. അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതീയുവാക്കൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം. തൊഴിലില്ലായ്മ നിരക്കിൽ കേരളം ദേശീയ ശരാശരിയെക്കാളും മുന്നിലാണ്.
വികസനത്തിന് സർക്കാർ ശ്രമിക്കുമ്പോൾ അനാവശ്യസമരങ്ങൾ നടത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രതീക്ഷയ്ക്കു വകനൽകുന്നു.
( ബംഗളൂരുവിലെ ട്രാൻസ് ഡിസ്സിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും വിദ്യാഭ്യാസ വിദഗ്ദ്ധനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |