അദ്ധ്യാമിക വിപ്ളവത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച് പഴയ കൊച്ചി മലബാർ ഗ്രാമാന്തരങ്ങളിൽ ധർമ്മഭട സംഘമെന്നൊരു പ്രസ്ഥാനമുണ്ടായിരുന്നു. ബോധാനന്ദ സ്വാമികളായിരുന്നു ഇതിന്റെ സാരഥ്യം വഹിച്ചത്. ജാതി മതചിന്തകളിൽ ചിന്നിചിതറിക്കിടന്ന മനുഷ്യസഞ്ചയത്തെ ഏകത്വത്തിലേക്ക് നയിക്കാൻ ബോധാനന്ദ സ്വാമി മുന്നിട്ടിറങ്ങി. ശ്രീനാരായണ മതമെന്ന ആശയത്തിന്റെ പ്രയോക്താവായി ബോധാനന്ദ സ്വാമികളുടെ പ്രിയ ശിഷ്യനെന്ന നിലയിൽ ധർമ്മതീർത്ഥർ സ്വാമികൾ രംഗത്തുവന്നു. തുടർന്ന് ജാതിക്കും അയിത്തത്തിനുമെതിരെ സുധീരം പോരാടി.
സ്വാമി ധർമ്മതീർത്ഥർ പൂർവാശ്രമത്തിൽ പരമീശ്വര മേനോനായിരുന്നു. 1893ൽ ഗുരുവായൂരിനടുത്ത് ചാത്തനാട്ട് കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് തൃശൂർ വടക്കാഞ്ചേരിയിലേക്ക് താമസം മാറ്റി. തുടർന്ന് തൃശൂർ ബാറിലെ പ്രമുഖ അഭിഭാഷകനായി മാറി. പരമേശ്വര മേനോൻ ശ്രീനാരായണഗുരുവിനെ ആദ്ധ്യാത്മിക ഗുരുവായി മനസ്സാവരിച്ചിരുന്നു. വടക്കാഞ്ചേരിക്ക് സമീപം പരളിക്കാട്ടിൽ ഒരു പ്രതിഷ്ഠയ്ക്കായി ഗുരു എത്തിയപ്പോൾ ബോധാനന്ദ സ്വാമികളുമൊത്ത് പരമേശ്വര മേനോൻ അവിടെയെത്തി. ഗുരുവുമായുള്ള സുദീർഘ സംഭാഷണത്തെ തുടർന്ന് മേനോൻ ഹൃദയത്തിൽ ഗുരുവിന്റെ രൂപവും ദർശനങ്ങളും പ്രതിഷ്ഠിച്ചു.
തൃപ്പാദങ്ങളുടെ ശിഷ്യത്വം ലഭിച്ച മേനോൻ, ശിവഗിരി മഠത്തിലെ അന്തേവാസിയായി എത്തുകയും ഗുരു അദ്ദേഹത്തെ മഠം മാനേജരായി നിയമിക്കുകയും ചെയ്തു. ശിവഗിരി മഠത്തിന്റെ മുഖപത്രമായ 'ധർമ്മം" എന്ന പ്രതിവാരപതിപ്പ് ആരംഭിച്ചുകൊണ്ട് ഈ കർമ്മയോഗി ഗുരുവിന്റെ സംഭാഷണങ്ങളും കൃതികളും സമാഹരിച്ച് 'ധർമ്മ"ത്തിൽ പ്രസിദ്ധം ചെയ്തുതുടങ്ങി. സർവജന ആത്മീയ പുരോഗതിക്കായി ശ്രീനാരായണ ധർമ്മസംഘമെന്ന പ്രസ്ഥാനത്തിന് നിമിത്തമായത് ബോധാനന്ദസ്വാമികളും പരമേശ്വര മേനോനുമായിരുന്നു. 1928ൽ ജനുവരി ഒൻപതിന് ധർമ്മസംഘം സ്ഥാപിക്കുമ്പോൾ അതിന്റെ നിയമാവലി അടക്കം പൂർത്തിയാക്കിയത് പരമേശ്വര മേനോനായിരുന്നു. തുടർന്നാണ് തൃപ്പാദങ്ങളിൽ നിന്ന് സ്വാമി ധർമ്മതീർത്ഥർ എന്ന പേരിൽ സന്യാസദീക്ഷ സ്വീകരിച്ചത്. ശ്രീനാരായണ ധർമ്മസംഘം സ്ഥാപനങ്ങളെ അടുക്കും ചിട്ടയോടും കൂടി ക്രമപ്പെടുത്തിയതിൽ സ്വാമി ധർമ്മതീർത്ഥരുടെ പങ്ക് പ്രധാനമാണ്.
ഗ്രന്ഥങ്ങൾ രചിച്ച സ്വാമികൾ ഭരണഘനാശില്പി അംബേദ്കറുമായി ബന്ധപ്പെടുകയും 'മതേതരരാജ്യ"മെന്ന ഗുരുസന്ദേശം അദ്ദേഹത്തിന് പകർന്നു നൽകുകയും ചെയ്തു. സ്വാമികൾ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചെങ്കിലും ഗുരു നൽകിയ ദീക്ഷയും കാഷായ വസ്ത്രവും ജീവിതാന്ത്യം വരെ ഉപേക്ഷിച്ചില്ല. ഗുരുവിനെ ആത്മവെളിച്ചമായി ഉൾക്കൊണ്ട് തന്നെ സ്വാമി ജോൺ ധർമ്മതീർത്ഥരായി കഴിഞ്ഞു. അദ്ദേഹം എഴുതിയ വിശിഷ്ട ഗ്രന്ഥമാണ് 'ശ്രീനാരായണഗുരു സമാധാനത്തിന്റെ പ്രവാചകൻ." 1976 ജൂലായ് 18ന് തിരുവനന്തപുരത്ത് ജോൺ ധർമ്മതീർത്ഥ സ്വാമികൾ നിർവാണം പ്രാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |