യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജിയും പ്രസിഡന്റുമൊക്കെയായി ആറുപതിറ്റാണ്ടിലേറെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൽ സേവനം അനുഷ്ഠിച്ച മാധവാനന്ദ സ്വാമിയുടെ 33 -ാമത് സമാധി വാർഷികദിനമാണ് ഇന്ന്.
കോട്ടയം ജില്ലയിലെ മാന്നാനത്തെ പ്രമുഖ പുരാതന കുടുംബമായ കുന്നത്തുപറമ്പിൽ തറവാട്ടിലാണ് 1906 മേയിലെ പൂരുരുട്ടാതി നക്ഷത്രത്തിൽ ഭൂജാതനായത്. അയ്യൻ, കൊച്ചുപെണ്ണ് ദമ്പതികളുടെ മൂത്തമകനായി പിറന്ന മാധവനാണ് പിന്നീട് മാധവാനന്ദ സ്വാമിയായി മാറിയത്.
നന്നേ ചെറുപ്പത്തിലേ ഭൗതിക ജീവിതത്തോട് വിരക്തി കാണിച്ചിരുന്ന മാധവൻ ആത്മീയ ജീവിതത്തിൽ കൂടുതൽ ആകൃഷ്ടനായി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വീടുവിട്ടിറങ്ങി തീർത്ഥാടന കേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. കൈനകരി ഇളങ്കാവ് ക്ഷേത്രത്തിൽ ശാന്തിക്കാരനായാണ് വൈദികവൃത്തി ആരംഭിച്ചത്. 1923 ൽ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽവെച്ച് ശ്രീനാരായണ ഗുരദേവനെ നേരിൽ കാണുകയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങുകയും ചെയ്തു.
ഗുരുദേവ ദർശനത്തിന് ശേഷം ഗുരുവിന്റെ അമാനുഷിക പ്രഭയാൽ ആകർഷിക്കപ്പെട്ട മാധവനിൽ ഗുരുവിനെ വീണ്ടും കാണാനും ഗുരുവിന്റെ പാത പിന്തുടരുവാനുമുള്ള അദമ്യമായ ആഗ്രഹം ഉടലെടുത്തു. 1923 ൽ തന്നെ മാധവന്റെ പിതാമഹന്റെ സഹോദരൻ കൊച്ചുകണ്ഠനും മകൻ നീലകണ്ഠനും ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ ദർശിച്ച് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കുന്നത്തുപറമ്പിൽ കുടുംബാംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് ശ്രീനാരായണ ഗുരുദേവൻ 1924ൽ ആദ്യമായി മാന്നാനം സന്ദർശിച്ചു. ഇതോടെ കൊച്ചുകണ്ഠന്റെ മകൻ ദാമോദരൻ (കൊച്ചുപാപ്പൻ) ഗുരദേവ ശിഷ്യനായി ഗുരുവിനൊപ്പം കൂടി.
ഗുരുദേവന്റെ വിശ്വമാനവികമായ സന്ദേശങ്ങളിലും ദർശനത്തിലും ആകൃഷ്ടനായ മാധവൻ 1925 ൽ ശിവഗിരിയിലെത്തി ഗുരുവിൽ നിന്ന് പ്രസാദം സ്വീകരിച്ചുകൊണ്ട് ഗുരുദേവന്റെ ശുശ്രൂഷകനായി ഗുരുസേവ അനുഷ്ഠിച്ചു തുടങ്ങി. അന്ത്യകാലത്ത് യാത്രകളിൽ ഗുരുവിന്റെ റിക്ഷ വലിക്കാനുള്ള ഭാഗ്യം പലപ്പോഴും മാധവനു കൈവന്നിരുന്നു. ആരോഗ്യവാനായിരുന്നതിനാൽ റിക്ഷ വളരെ വേഗത്തിൽ വലിക്കുക പതിവായിരുന്നു. ഒരിക്കൽ മാധവൻ തിടുക്കത്തിൽ റിക്ഷ വലിക്കാൻ ശ്രമിച്ചു. റിക്ഷ ചലിച്ചില്ല. കരുത്തോടെ റിക്ഷ മുന്നോട്ടെടുക്കാൻ കഠിനപ്രയത്നം നടത്തിയിട്ടും ഒരടിപോലും ചലിച്ചില്ല. 'എന്താ മാധവാ?" എന്ന് ഗുരുദേവൻ ചോദിച്ചപ്പോൾ കാര്യം മനസ്സിലാക്കിയ മാധവൻ മാപ്പാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് തൃപ്പാദപദ്മങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു. 'സാരമില്ല മാധവാ റിക്ഷ വലിച്ചോളൂ" എന്ന് ഗുരുദേവൻ മൊഴിഞ്ഞു. മാധവൻ നിഷ്പ്രയാസം റിക്ഷ മുന്നോട്ടെടുത്തു. ഈ സംഭവം മാധവാനന്ദ സ്വാമി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
കാലക്രമത്തിൽ സന്യാസദീക്ഷ സ്വീകരിച്ച് മാധവൻ മാധവാനന്ദ സ്വാമിയായി. ഗുരുവിന്റെ അന്ത്യനാളുകൾ വരെ ഗുരുവിനെ പിന്തുടരാനും പരിചരിക്കാനുമുള്ള പരമഭാഗ്യം ഗുരുകൃപയാൽ മാധവാനന്ദ സ്വാമിയ്ക്ക് ലഭിച്ചു. കോട്ടയത്ത് വൈക്കം ഉല്ലല ഓംങ്കാരേശ്വര ക്ഷേത്രത്തിൽ 1927 ജൂൺ മാസം ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ചപ്പോൾ മാധവാനന്ദ സ്വാമിയും ഒപ്പമുണ്ടായിരുന്നു. ഗുരു 1928 സെപ്റ്റംബർ 20 ന് (കന്നി അഞ്ച് ) മഹാസമാധി പ്രാപിച്ചപ്പോൾ ആ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചവരിൽ ഒരാളാകാനും മാധവാനന്ദ സ്വാമിയ്ക്ക് ഭാഗ്യം ലഭിച്ചു.
ശിവഗിരി മഠത്തിലെ ഗുരുപൂജാഹാളിന്റെ ചുമതലക്കാരനെന്ന നിലയിലും ശാരദാമഠത്തിലെ ശാന്തിക്കാരനെന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലുവാ അദ്വൈതാശ്രമം സെക്രട്ടറിയായി രണ്ടര പതിറ്റാണ്ടോളം ചുമതല വഹിച്ചിരുന്നു. 1984 ജൂൺ 27 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജിയായി അധികാരമേറ്റു. 1988 ജൂൺ 26 ന് ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷനായും നിയോഗിക്കപ്പെട്ടു.
ഗുരുദേവ ശിഷ്യനെന്ന മഹത്വം ജീവിതാവസാനം വരേയും സ്വാമിയുടെ സമീപനങ്ങളിലും സംഭാഷണത്തിലും പ്രവൃത്തികളിലുമെല്ലാം പ്രകടമായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും അക്ഷോഭ്യനായും തികച്ചും ശാന്തസ്വഭാവിയായും കഴിയാൻ മാധവാനന്ദ സ്വാമിയ്ക്ക് അനിതര സാധാരണമായ കഴിവുണ്ടായിരുന്നു.
സ്വാമിജി ഈ ലേഖകനോട് വളരെ വാത്സല്യപൂർവമായിരുന്നു പെരുമാറിയിരുന്നത്. 1987 മുതൽ അദ്ദേഹവുമായി ഇടപഴകാൻ അവസരം ലഭിച്ചു. ദിവ്യശ്രീ മാധവാനന്ദ സ്വാമികളിൽ നിന്നുതന്നെ ബ്രഹ്മചര്യദീക്ഷ സ്വീകരിക്കാനുള്ള ഭാഗ്യവും ലഭിച്ചു. സ്വാമിജിയുടെ അന്ത്യനാളുകളിൽ കുറേദിവസം അദ്ദേഹത്തെ പരിചരിക്കാനും സമാധിയ്ക്ക് സാക്ഷിയാകാനും അവസരം ലഭിച്ചു. അന്ത്യനിമിഷം വളരെ ശാന്തനായിരുന്നു സ്വാമിജി. ദിവ്യമായ ആത്മാവ് മൃദുവായ് ശ്രീനാരായണ ഗുരദേവനിൽ (പരമാത്മാവിൽ) വിലയം പ്രാപിച്ചു. ആ ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ശിവഗിരി മഠത്തിന്റെ പേരിലും വ്യക്തിപരമായും ആദരാഞ്ജലികൾ അർപ്പിക്കട്ടെ. 1989 ജൂൺ 27 ന് അതായത് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി ഒരു വർഷം തികഞ്ഞതിന്റെ പിറ്റേന്ന് 83ാം വയസ്സിൽ മാധവാനന്ദ സ്വാമി സമാധിയായി. 33ാമത് സമാധി വാർഷികദിനമായ ഇന്ന് ശിവഗിരിയിലെ മാധവാനന്ദ സ്വാമി സമാധിയിൽ പ്രത്യേക പ്രാർത്ഥനയും പുഷ്പാർച്ചനകളും നടത്തും. ഇതിലൊക്കെ ശിവഗിരിയിലെ സംന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും ഭക്തജനങ്ങളും മാധവാനന്ദ സ്വാമിയുടെ മൂലകുടുംബമായ മാന്നാനത്തെ കുന്നത്തുപറമ്പിൽ കുടുംബയോഗാംഗങ്ങളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |