ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതികാനന്ദ ഗുരുദേവ ദർശനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട മഹാത്മാവായിരുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ ധന്യവും സംസ്കാരപൂർണവുമായ കേരളീയ സമൂഹമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതികാനന്ദ സ്ഥാപിച്ചതാണ് ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം. കേരളത്തിലുടനീളം അദ്ദേഹം ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു.
മതങ്ങളുടെ ചട്ടക്കൂടുകളില്ലാത്ത ആത്മീയത വർത്തമാനകാല മനസ്സുകൾക്ക് പ്രിയങ്കരമാണ്. മതങ്ങൾക്ക് മതേതര ആത്മീയതയ്‌ക്കുവേണ്ടി നിലകൊള്ളാനാവില്ല. ഗുരുദേവന്റെ മതേതര ആത്മീയ ദർശനത്തെ ഏതെങ്കിലും സമുദായത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുക്കാനുള്ള ശ്രമം അജ്ഞതകൊണ്ട് സംഭവിക്കുന്നതാണ്.
ഗുരുദേവന്റെ മതേതര സങ്കല്പത്തിനും മതേതര ദാർശനിക ശൈലിക്കും ആഗോള പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വശൈലിയും ഗുരുദേവശൈലിയും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ ഗുരുദർശനത്തിനും ശിവഗിരിക്കും വേണ്ടി നിലകൊള്ളാനാകൂ. ഇത് ആഴത്തിൽ തിരിച്ചറിഞ്ഞു സ്വാമി ശാശ്വതികാനന്ദ.
മനുഷ്യ വിമോചനത്തിനുവേണ്ടിയുള്ള തന്റെ സ്വതന്ത്രമായ ദർശനത്തിന്റെയും സർവാശ്ലേഷിയായ പ്രവർത്തന ശൈലിയുടെയും സമുദ്ഘാടനമാണ് അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരുദേവൻ കാഴ്ചവച്ചത്. ഭാരതത്തിന്റെ വിമോചനത്തിൽ ഊന്നിനിന്നുകൊണ്ടുള്ള വിശ്വമാനവികതയുടെ സംരക്ഷണത്തിന് ഉപയുക്തമായ കർമ്മപദ്ധതിയാണ് അരുവിപ്പുറം പ്രതിഷ്ഠയിലും സന്ദേശത്തിലും അന്തർഭവിച്ചിരിക്കുന്നത്.
ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകളും ജില്ലാതല സമിതികളുമുണ്ട്. തൊഴിൽ സംരംഭങ്ങൾ, തൊഴിൽപരിശീലന ക്യാമ്പുകൾ, നവസാക്ഷരർക്കുള്ള അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുള്ള ബോധവത്കരണ കേന്ദ്രങ്ങൾ, ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ, സാമൂഹിക അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പ്രതികരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ ശില്പശാലകൾ, സാധുജനസംരക്ഷണ പരിപാലന പദ്ധതികൾ എന്നിവയാണ് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ഇപ്പോൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരേസമയം യോഗിയും ജ്ഞാനിയും കർമ്മകുശലനുമായിരുന്ന സ്വാമി ശാശ്വതികാനന്ദയുടെ 20-ാം സമാധി ആചരണം നാടെങ്ങും മതാതീതദിനമായി ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ആചരിക്കുന്നു.
( ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ജനറൽ സെക്രട്ടറിയാണ് ലേഖകൻ ഫോൺ : 8078108298 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |