ഇന്നലെവരെ ഒരേസമയം രണ്ടു ഡിഗ്രി നേടാനായി പഠിക്കുകയെന്നത് ഏതാണ്ടൊരു ക്രിമിനൽ കുറ്റമായാണ് കണക്കാക്കപ്പെട്ടിരുന്നത്; കണ്ടു പിടിക്കപ്പെട്ടാൽ സമർഥരായ ആ വിദ്യാർഥികൾക്ക് കടുത്ത ശിക്ഷകളും വിധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ സമയത്ത് നിർബന്ധമായും സമർപ്പിക്കേണ്ട ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) എന്ന വജ്രായുധം ഉപയോഗിച്ചായിരുന്നു ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഒരുമിച്ച് പഠിക്കാൻ സന്നദ്ധമാകുന്നവരുടെ മോഹങ്ങൾ തകർത്തു കൊണ്ടിരുന്നത്. ഇനി, ഏതെങ്കിലും വിധത്തിൽ ആ കടമ്പ മറികടന്നു രണ്ട് വിഷയങ്ങൾ ഒരേ സമയം പഠിച്ചിരുന്നുവെന്ന് കണ്ടെത്തിയാൽ പഠിതാവ് നേടിയ ബിരുദം റദ്ദാക്കുകയും പിന്നീടുള്ള പഠനത്തിന്അയോഗ്യത കൽപിക്കുകയും ചെയ്തിരുന്നു. തലമുറ മാറ്റങ്ങളിലൂടെ തലച്ചോറിന്റെ സിദ്ധികൾ ഉയർന്നു വരുന്നതും, ലോകത്ത് വിജ്ഞാന വിസ്ഫോടനമുണ്ടായതും, അത് നേടാനുള്ള സൗകര്യം വിരൽത്തുമ്പിലെത്തിയതുമെല്ലാം സൗകര്യപൂർവ്വം അവഗണിച്ചതിനാലാകാം ഈ സമ്പ്രദായം ഏറെനാൾ തുടർന്നു പോയത്. വൈകിയാണെങ്കിലും കാലത്തിനൊപ്പം നീങ്ങാൻ ഉന്നതവിദ്യാഭ്യാസത്തിന്റെ അധിപതിയായ യു.ജി.സി. തയ്യാറായത് സ്വാഗതാർഹമാണ്. ഒരേ സമയം രണ്ട് ബിരുദ പഠനങ്ങളും അതുപോലെതന്നെ രണ്ട് ബിരുദാനന്തര ബിരുദപഠനങ്ങളും പുതിയ അധ്യയനവർഷം മുതൽ ആരംഭിക്കാമെന്ന അറിയിപ്പ് രാജ്യത്തെ സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി നൽകിയിരിക്കുന്നു.
യു.ജി.സി.യുടെ പുതിയ ഉത്തരവിന്റെ ചേതോഹരമായ ഒരുവശം ഉപാധികളിലെ വഴക്കവും സർവകലാശാലകൾക്ക് നൽകുന്ന സ്വാതന്ത്ര്യവുമാണ്. ഏറെ ശ്രദ്ധേയമാകുന്നത് കോഴ്സുകളുടെ തിരഞ്ഞെടുപ്പ് രീതി തന്നെയാണ്. അവ ഒന്നുകിൽ ഒരേ പഠനശാഖയിലുള്ളതാകാം അല്ലെങ്കിൽ അവ വ്യത്യസ്ത ശാഖകളിലുള്ളതുമാകാം. ആദ്യത്തേതിന് ഉദാഹരണമായി ,സോഷ്യൽ സയൻസിൽ തന്നെ പെടുന്ന വിഷയങ്ങളായ പൊളിറ്റിക്കൽ സയൻസും സോഷ്യോളജിയും എടുക്കാം. രണ്ടാമത്തേതിന് ഉദാഹരണമായി, ശാസ്ത്ര ശാഖയിലെ ഫിസിക്സും ആർട്സ് വിഭാഗത്തിലെ മ്യൂസിക്കും തിരഞ്ഞെടുക്കാവുന്നതാണ്. വിഷയങ്ങളുടെ ഇപ്രകാരമുള്ള സമ്മിശ്രണം വിദ്യാർത്ഥികൾക്ക് നൽകുന്നത് കൂടുതൽ സമഗ്രതയാർന്ന അറിവും നൈപുണ്യങ്ങളുമായിരിക്കും. ശാസ്ത്ര വിഷയമായ ഗണിതവും സാമൂഹ്യ ശാസ്ത്ര വിഷയമായ സാമ്പത്തിക ശാസ്ത്രവും ഒരുമിച്ച് പഠിക്കുന്ന വിദ്യാർഥിക്ക് സ്വായത്തമാകുന്നത് ശാസ്ത്രത്തിന്റെ കൃത്യതയാർന്ന വിശകലന രീതികളും സാമൂഹ്യശാസ്ത്ര പഠനം വഴിയുള്ള സാമൂഹിക അവബോധവുമായിരിക്കും.
ഫിസിക്സും സംഗീതവും ഒരുമിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാകാൻ ഇടയിലുള്ളത് സമ്പുഷ്ടവും സന്തുഷ്ടവുമായ ഒരു പഠനാന്തരീക്ഷമായിരിക്കും. കൂടാതെ ഒരേ സമയം രണ്ട് ഡിഗ്രികൾ നേടുന്നത് അയാളുടെ തൊഴിൽ സാധ്യതകളെയും
വിപുലപ്പെടുത്തും. പുതിയ ഡിഗ്രി സമ്പ്രദായത്തിന്റെ നടത്തിപ്പുമാർഗ്ഗത്തിനുള്ള ചില നിർദ്ദേശങ്ങളും യു.ജി.സി നൽകുന്നുണ്ട്. രണ്ട് വിഷയങ്ങളുടെ പഠനം ഒരേ സ്ഥാപനത്തിലാകാം ; അല്ലെങ്കിൽ രണ്ട് സ്ഥാപനങ്ങളിലുമാകാം. അതുപോലെതന്നെ ഒരു കോഴ്സ് ക്ലാസ്സ് മുറികളിലൂടെയും മറ്റൊന്ന് വിദൂരഓൺലൈൻ മാർഗ്ഗങ്ങളിലൂടെയും നിർവഹിക്കാവുന്നതാണ്. രണ്ടു കോഴ്സുകളും ഒരുമിച്ചു വിദൂര ഓൺലൈൻ രീതിയിൽ ചെയ്യുന്നതിനും തടസ്സമില്ല. വിദ്യാർത്ഥികളുടെ ഹാജർ അടക്കമുള്ള നിബന്ധനകൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സർവ്വകലാശാലകൾക്കുണ്ട്.
എന്നാൽ രണ്ട് കോഴ്സുകൾ സംയുക്തമായി പഠിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് ഉയർന്നുവരുന്ന ചില ആശങ്കകളും അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് ഇപ്പോൾ കടന്നുവരാൻ കഴിയുന്നത് 27.1% യുവജനങ്ങൾക്കാണ്. ഈ പ്രവേശന അനുപാതം 50 %മായി ഉയർത്തുകയെന്ന പുതിയ വിദ്യാഭ്യാസനയത്തിലെ ലക്ഷ്യം നേടാൻ ഇരട്ട ഡിഗ്രി എന്ന സമ്പ്രദായം സഹായകരമാകണമെന്നില്ല. ഈ മേഖലയിൽ ഇതിനകംതന്നെ എത്തിപ്പെടാൻ കഴിയുന്നവർക്ക് കൂടുതൽ നേട്ടം കൊയ്യാനുള്ള പദ്ധതിയാണിത്. അതായത് പ്രവേശന അനുപാതം ഉയർത്താനുള്ള മറ്റു നടപടികൾ ഇതിനോടൊപ്പം നിർവ്വഹിക്കേണ്ടതുണ്ട്.
രണ്ട് ഡിഗ്രി കൾക്കായി ഒരേസമയം പഠിക്കേണ്ടി വരുന്നത് വിദ്യാർഥികളെ കൂടുതൽ സമ്മർദ്ദത്തിനും പിരിമുറുക്കത്തിനും വിധേയമാക്കുമെന്ന ആശങ്കയുമുണ്ട്. രണ്ടു വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടി വരുമ്പോൾ ആഴത്തിലുള്ള പഠനം നടക്കാതെ വരുമെന്നും, അതുവഴി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിഞ്ഞേക്കാമെന്നുംചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് . ഇത്തരം ഭയാശങ്കകൾ
പരിഹരിക്കാൻ കഴിയുന്ന തരത്തിൽ പുതിയ സംവിധാനത്തിന്റെ വിശദാംശങ്ങൾ പരിപാകപ്പെടുത്തേണ്ടതുണ്ട് .
രണ്ടു ഡിഗ്രികൾ ഒരുമിച്ച് നേടാനുള്ള അവസരമൊരുക്കുന്നത് ഗംഭീരമായ ആശയമാണെങ്കിലും അതിന്റെ പ്രയോഗം ഏറെ ക്ലേശകരവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഒരു സമയം ഒരു ഡിഗ്രി എന്ന പഴയ രീതി തന്നെ ഭംഗിയായി നടത്താൻ പ്രയാസപ്പെടുന്ന വരാണ് രാജ്യത്തെ പല സർവകലാശാലകളും കലാലയങ്ങളും. അവശ്യം വേണ്ടുന്ന പശ്ചാത്തല സൗകര്യങ്ങൾ ക്കും അധ്യാപകർ അടക്കമുള്ള ജീവനക്കാർക്കും ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ പരിഷ്കാരം അടിച്ചേൽപ്പിക്കുന്നത് വൻഭാരമായിരിക്കും. ഈ ദുരവസ്ഥ ഒഴിവാക്കാനുള്ള മാർഗ്ഗം വിദ്യാഭ്യാസരംഗത്തേക്ക് വാഗ്ദാനം ചെയ്തിട്ടുള്ള , ജിഡിപിയുടെ 6% വരുന്ന സംഖ്യ എത്തിക്കുക എന്നതാണ് . പക്ഷേ ഇപ്പോൾ കേന്ദ്രസംസ്ഥാന സർക്കാരുകളിൽ
നിന്ന് ലഭ്യമാകുന്നത് അതിന്റെ പകുതി മാത്രമാണ്. അതുപോലെതന്നെ ഒരു സർവ്വകലാശാലയുടെ കീഴിൽ 200 -400 കോളേജുകൾ അഫിലിയേറ്റ് ചെയ്യുന്ന രീതിക്കും മാറ്റം വരേണ്ടതുണ്ട് ; പരമാവധി എണ്ണം അൻപതോമറ്റോ ആയി ചുരുക്കുന്നതിനുള്ള അനുബന്ധ നടപടികളും ആവിഷ്കരിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |