യൂണിഫോം. പദം ആംഗലേയം. അർത്ഥം ഏക രീതിയായ. പറഞ്ഞ് പറഞ്ഞ് യൂണിഫോം മലയാളമായി. 'ജയിൽ" പോലെ. 'യൂണിഫാറം" എന്നും പറയും. എന്തെങ്കിലുമാകട്ടെ. സംഗതി കൂടിയേ തീരൂ. സ്കൂളിൽ. ആശുപത്രികളിൽ. സെക്യൂരിറ്റി ഇരിപ്പുകാർക്ക്. ചില്ലറ ഗാർഡുകൾക്ക്. പട്ടിക തീരുന്നില്ല. ഈയിടെ കേട്ടു. യൂണിഫോമിനു ഐകരൂപ്യം വേണം. സ്കൂളിൽ. ആണിനും പെണ്ണിനും. വേഷം ഒരുപോലിരിക്കണം.
കാക്കി. ഇന്ത്യൻ വാക്കായി. പൊടിയെന്നും ഭൂമി എന്നും ചാരമെന്നും അർത്ഥമുണ്ടത്രേ. കൊള്ളാം. നല്ല കട്ടി തുണി. നല്ല സൗകര്യമുള്ള നിറം. അറിയില്ല. അഴുക്കു കേറിയാൽ കഴുകേണ്ട. എൻ.സി.സിക്കു കുറെ ചമഞ്ഞതാണെ. നല്ല ബ്രൗൺ ആണോ നിറം? അല്ല. കലർത്തും കുറെ മഞ്ഞ നിറം. അപ്പോൾ കാക്കിയായി കല്പിച്ചുകൊടുത്ത അർത്ഥമില്ലേ. അതു ന്യായം. ദീർഘവീക്ഷണം. കാക്കിയൂണിഫോം പൊലീസിനായി നിശ്ചയിച്ച ആളിന് നല്ല ബോധവും. ഒരു സർ ഹെൻട്രി ലോറൻസാണ് പ്രഖ്യാപിച്ചത്. 1847ൽ. പൊലീസ് യൂണിഫോമിനു കാക്കി മതിയെന്ന്. പിന്നെ കാലം പോയി. പുരോഗമനമായി. നിയമങ്ങൾ ജനിച്ചു, കാക്കിക്കു അനുകൂലമായി. പൊലീസിന്റെ കാക്കി നിക്കറില്ലേ. അതിന് നീളം കൂടി. പാന്റ്സ് ആയി. ധരിക്കുന്നവർക്കതു സുഖിച്ചു. ആ നീളം നല്ലൊരു മറയായില്ലെ. ഇപ്പോൾ കാക്കി ആർക്കൊക്കെ? പൊലീസിന്. ഫയർഫോഴ്സിന്. ജയിൽ അധികാരികൾക്കും. പക്ഷേ ഒന്നുണ്ട്. പൊലീസിന്റെ ചിഹ്നവും ബെൽറ്റും. അതിൽതൊട്ട് കളിവേണ്ട. അതിന്റെ ധാർഷ്ട്യം. പകിട്ട്. മതിക്കാനാവാത്ത വില. ആഢ്യത്വം. എല്ലാം പൊലീസിന്.
ഒരുപാട് പേർക്കുണ്ടായിരുന്നു കാക്കി വേഷം. പണ്ട് ഒരണയുടെ കാലം. അതുണ്ടെങ്കിൽ സിറ്റി സർവീസിൽ സഞ്ചരിക്കാം. തോനെ ദൂരം. അന്നു കാക്കിയാണ് കണ്ടക്ടറുടെയും ഡ്രൈവറുടേയും വേഷം. എന്തുജാതി ഭരണമായിരുന്നു. അന്ന് ബസിനകത്ത്. ടിക്കറ്റിന് രണ്ടണ കൊടുത്തോ, പോയി. ബാക്കിയില്ല. മനഃപൂർവം കാണില്ല, കണ്ടക്ടറുടെ ബാഗിൽ. സഹിക്കണം. കാക്കിയല്ലേ വേഷം. പോരാത്തതിന് യൂണിയനുകളും. കലികേറും, കേറിയങ്ങു മൂക്കും. അപ്പോൾ കോളേജ് കുട്ടികൾ ഇറങ്ങും. ഒന്നിക്കും. ബസിലെ കാക്കിവേഷക്കാരനെ എടുത്തിട്ടങ്ങ് പരതും.
മെഡിക്കൽ കോളേജ് ആശുപത്രി. ജീവന്റെ കാവലാളുകളുടെ സങ്കേതം. മരണമെത്താറായവരെ കൊണ്ടോകും അവിടേക്ക്. നാടിന്റെ എല്ലായിടത്തുനിന്നും. ആശുപത്രികൾ അതാണ്. കാലൻ കേറാമല. അവിടെയുമുണ്ട് സെക്യൂരിറ്റി. യൂണിഫോമുണ്ട്. ഇടിമുറിയുണ്ട്. ഗേറ്റടപ്പുണ്ട്. പൊതിവാങ്ങലുണ്ട്. പിന്നെ ഉല്ലാസവും.
സർ റോബർട്ട് പീൽ. ബ്രിട്ടണിൽ പൊലീസിനെ സൃഷ്ടിച്ചയാൾ. 1829 ൽ. പൊലീസ് ഒരു ബലമായിരുന്നു. ഒരുകൂട്ടം മിടുക്കരുടെ ഒത്തുചേരൽ. സ്ഥാപിതമായത് ക്രമസമാധാന പാലനത്തിന്. നീതി നടപ്പാക്കാൻ, മനുഷ്യനെ സംരക്ഷിക്കാൻ. നിയമത്തെ കാക്കാൻ. കുറ്റകൃത്യങ്ങൾ തടയാൻ. ക്രിമിനലുകളെ കണ്ടെത്താൻ. അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ. അങ്ങനെ ഒരിടത്ത് ജീവിക്കുന്നത് എത്ര സുന്ദരം.
നമുക്കോ ഇതൊക്കെ ഉണ്ടായിരുന്നൊരു കാലം. അത് ഉന്നതമായിരുന്നു, അഭിമാനകരമായിരുന്നു. കേരള പൊലീസ്. ആ കാക്കി വേഷം. തലയെടുപ്പ്. തന്റേടം. കൃത്യബോധം, കാര്യനിർവഹണ ത്വര,സൂക്ഷ്മബുദ്ധി, വന്ദിക്കാൻ തോന്നുമായിരുന്നു. അന്നത്തെ മുതിർന്ന പൊലീസ് മേധാവികളുടെ അറിവ്, ഉപനിഷദ് തൊട്ട് ഖുർ - ആൻ വരെ നാവിൻതുമ്പത്ത്. പച്ചവെള്ളം പോലെ പറയുന്നു, വ്യാഖ്യാനിക്കുന്നു. ഇന്നുമുണ്ടവർ. പക്ഷേ സർവീസിൽ ഇന്നവരില്ല. ആ പൂർണതയില്ല. ചില്ലറ ഏമാന്മാർ ചേർന്ന് തകർത്തുകളഞ്ഞില്ലേ. നഞ്ച് എന്തിന് നാനാഴി. ആ യൂണിഫോമിന്റെ ഉത്കൃഷ്ഠത നഷ്ടമാകാമോ. ബഹുമാനപ്പെട്ട കോടതികൾ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരള മക്കളുടെ അവസ്ഥ. എന്തൊരു ഉന്നതമായ അനുഭാവം. ആ പെൺകുട്ടിയെ ചേർത്തുപിടിച്ച് തലയിലൊന്നു തലോടിയാൽ തീരുന്ന പ്രശ്നം. 'പിങ്കിക്ക് " എത്രകാലം ജീവിക്കണം അതൊന്നു മനസിലാകാൻ. ഇനി ചിന്തിച്ചിട്ട് കാര്യമില്ല. ചിന്തിക്കുന്നുമില്ല. കൊവിഡിനെ തരണം ചെയ്തില്ലേ. പിന്നെന്തൊന്ന് യൂണിഫാം.
മുംബയിൽ വച്ച് ഒരു പൊലീസ് കോൺസ്റ്റബിളിനെ പട്ടി കടിച്ചു. ആശുപത്രിയിലെത്തിച്ചു. ഡോക്ടർ വന്നു. കടിയേറ്റയാളിനെ കണ്ടപ്പോൾ ഡോക്ടർക്ക് മനസിലായി പൊലീസാണെന്ന്.
ഡോക്ടർ ചോദിച്ചു:
'എന്തുപറ്റി പൊലീസേ?"
പൊലീസുകാരൻ: 'സത്യം പറയാമല്ലോ. എന്നെ ഒരു പട്ടികടിച്ചു."
ഡോക്ടർ: 'നിങ്ങളേയോ. പൊലീസല്ലേ. പട്ടി കടിക്കുമോ!"
പൊലീസുകാരൻ: 'ശരിയാണ് ഡോക്ടർ. പക്ഷേ ഞാൻ യൂണിഫോമിൽ അല്ലായിരുന്നു."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |