SignIn
Kerala Kaumudi Online
Friday, 29 March 2024 5.28 AM IST

വന്ദേഭാരത് വരുമ്പോൾ

vandebharat

വിമാനത്തിലെപ്പോലെ യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുകഴ്‌ത്തിയ, 160 കിലോമീറ്റർ വരെ വേഗതയിൽ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിൻ സർവീസ് കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനമായി കേരളത്തിന് അനുവദിച്ചേക്കും. ദക്ഷണിറെയിൽവേയ്ക്ക് ആദ്യമായി ലഭിച്ച ട്രെയിൻ ചെന്നൈ- ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ നവംബർ പത്തുമുതൽ ഓടിത്തുടങ്ങും. ചെന്നൈ, ബംഗളുരു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സർവീസുകൾക്ക് സാദ്ധ്യതയുണ്ട്. ചെന്നൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ ട്രെയിൻ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെട്ടാൽ തിരുവനന്തപുരത്തിന്റെ അയൽപക്കത്തേക്കും ഒരു വന്ദേഭാരത് എത്തും. പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ ഈ ട്രെയിൻ തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ഉത്തർപ്രദേശ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലും 44 ട്രെയിനുകൾ നിർമ്മാണത്തിലാണ്.

സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകൾ വരുന്നത്. മൂന്നുവർഷത്തിനകം 400ട്രെയിനുകൾ ഓടിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ നാല് ട്രെയിനുകളേ ഓടിത്തുടങ്ങിയിട്ടുള്ളൂ. ന്യൂഡൽഹി - വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സർവീസ്. ന്യൂഡൽഹി - ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, ഗാന്ധിനഗർ - മുംബയ്, ഹിമാചൽ പ്രദേശിലെ ഊന- ഡൽഹി ട്രെയിനുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. ചെന്നൈ- ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ അഞ്ചാമത്തെ വന്ദേഭാരതാണ് വരുന്നത്. ചെന്നൈ-എറണാകുളം, മംഗളുരു-തിരുവനന്തപുരം, എറണാകുളം- ബംഗളുരു റൂട്ടുകളിൽ വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. എന്നാൽ ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ‌ഡൽഹി-കത്ര ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗത. കേരളത്തിൽ വന്ദേഭാരതിന് വഴിയൊരുക്കാൻ പ്രധാന രണ്ട് പാതകളുടെ വേഗം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കാവുന്ന തരത്തിൽ പുതുക്കുന്നത്. ഇതുവരെ ഇവിടുത്തെ പരമാവധി വേഗം 100 കിലോമീറ്ററായിരുന്നു. താരതമ്യേന വളവുകൾ കുറവുള്ള ആലപ്പുഴ പാതയിൽ വേഗംകൂടുന്നതോടെ തിരുവനന്തപുരത്തേക്ക് കൂടുതൽ സർവീസുകൾ നടത്താനാവും. കൊടും വളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽവേ ബൈപ്പാസുകൾ നിർമ്മിച്ചാവും വേഗംകൂട്ടുക. ചെറിയ വളവുകളെല്ലാം നിവർത്തും. വന്ദേഭാരത് അനുവദിച്ചാലും കേരളത്തിൽ 80കിലോമീറ്ററിനു മേൽ വേഗം കൈവരിക്കാനാവില്ലെന്നായിരുന്നു ഇതുവരെ സ്ഥിതി. വളവുകൾ നിവർത്തുന്നതോടെ ഇതിന് മാറ്റം വരും. നിലവിൽ എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററാണ് ശരാശരി വേഗമെങ്കിലും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്റർ സാദ്ധ്യമാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുൻഗണന നൽകി, മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ടിവരും.

മുൻപ് തുടങ്ങിയ സർവീസുകളിൽ ഉപയോഗിച്ച വന്ദേഭാരത് ട്രെയിനുകളുടെ പരിഷ്കരിച്ച കോച്ചുകളാണ് പുതിയ സർവീസിനുപയോഗിക്കുന്നത്. ഓടിത്തുടങ്ങുന്ന ട്രെയിനിന് ആദ്യ 52 സെക്കന്റിൽ തന്നെ 100 കിലോമീറ്റർവരെ വേഗം കൈവരിക്കാൻ സാധിക്കും. നേരത്തെ, 430 ടൺ ഭാരമുണ്ടായിരുന്ന ട്രെയിനുകൾക്ക് നിലവിൽ 392 ടൺ ഭാരമാണുള്ളത്. കറങ്ങുന്ന സീറ്റുകളും മോഡുലർ ബയോ ടോയ്‌ലറ്റും വിശാലമായ ജനലുകളും സ്ലൈഡിംഗ് ഡോറുകളുമാണ് വന്ദേഭാരതിന്. എൻജിൻ കോച്ചില്ല. ഒന്നിടവിട്ടുള്ള കോച്ചുകൾക്കടിയിൽ 250കിലോവാട്ട് ശേഷിയുള്ള നാല് മോട്ടോറുകൾ. മെട്രോയിലുള്ള ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റിന് സമാനമായ പ്രവർത്തനമാണിതിന്. ഒരു ട്രെയിനിൽ 16 കോച്ചുകളുണ്ടാവും. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളിൽ 52സീറ്റുകൾ വീതം. ഇതിന് നിരക്കുയരും. മറ്റു കോച്ചുകളിൽ 72സീറ്റുകളാണുള്ളത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ട്രെയിനാണിത്. മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ എന്നിവയുണ്ട്. യാത്രക്കാർക്ക് വൈഫൈ സൗജന്യമായി ലഭ്യമാക്കും. എല്ലാ കോച്ചുകളിലും യാത്രക്കാർക്കു വിവര, വിനോദ സൗകര്യങ്ങളുണ്ടാവും. ഇതിനായി 32 ഇഞ്ച് സ്‌ക്രീനുകളുണ്ട്. മുൻപിറങ്ങിയ ട്രെയിനുകളിൽ 24ഇഞ്ച് സ്ക്രീനുകളായിരുന്നു. ശീതികരണ സംവിധാനം 15 ശതമാനം കൂടുതൽ ഊർജ്ജ ക്ഷമതയുള്ളതാണ്. ട്രാക്‌ഷൻ മോട്ടോറിൽ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായു ശീതീകരണ സംവിധാനമുള്ളതിനാൽ യാത്ര കൂടുതൽ സുഖകരമാകും. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്കു മാത്രം നൽകിയിരുന്ന സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കും. എക്സിക്യൂട്ടീവ് കോച്ചുകളിൽ 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളാണ്. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ 'കവച്' എന്ന സംവിധാനവുമുണ്ട്. അണുക്കൾ, ബാക്ടീരിയകൾ, വൈറസ് മുതലായവയിൽ നിന്ന് വായു വേർതിരിച്ച് ശുദ്ധീകരിക്കാനുള്ള സംവിധാനവും പുതിയ കോച്ചുകളിലുണ്ട്. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമർജൻസി ലൈറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANDE BHARATH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.