യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്, സെണിൽ ജോലി ചെയ്യുകയായിരുന്ന ടിം ബെർണേഴ്സ് ലീ എന്ന യുവശാസ്ത്രജ്ഞൻ തന്റെ മേലധികാരികൾക്ക് 1989 ൽ ഇൻഫർമേഷൻ മാനേജ്മന്റ് എന്ന പേരിൽ ഒരു പദ്ധതി നിർദ്ദേശം സമർപ്പിച്ചു. ശാസ്ത്രജ്ഞർക്കിടയിലെ ഗവേഷണം രേഖപ്പെടുത്തലും പങ്കുവയ്ക്കലും ഈ പുതിയ നെറ്റ് വർക്കിലൂടെ നടത്താൻ സാധിക്കുന്ന തരത്തിലായിരുന്നു അതിന്റെ രൂപകല്പന.
തണുപ്പൻ പ്രതികരണമാണ് ഈ പദ്ധതിയെക്കുറിച്ച് ആദ്യം ലഭിച്ചതെങ്കിലും ടിമിന്റെ മേധാവി മൈക്ക് സെൻഡൽ അന്ന് പറഞ്ഞത് അവ്യക്തമെങ്കിലും ആവേശകരമായ ആശയമെന്നായിരുന്നു. സെണിന്റെ ഔദ്യോഗിക പദ്ധതിയായി ഇതിനെ അംഗീകരിച്ചില്ലെങ്കിലും ടിമിന് തന്റെ അടുത്ത വർഷത്തെ ഔദ്യോഗിക സമയത്തിൽ നിന്നും ഈ പദ്ധതിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സമയമനുവദിച്ചു. തന്റെ ആശയത്തെ തേച്ചു മിനുക്കിയതിനൊപ്പം അദ്ദേഹം ഇതിന് വേൾഡ് വൈഡ് വെബ്ബ് എന്ന് പേരിട്ടു. കുറച്ചു മാസങ്ങൾക്കുള്ളിൽ ലാംഗ്വേജ്, പ്രോട്ടോകോൾ, റൂൾസ്, വിവരക്കൈമാറ്റം മുതലായവയും വികസിപ്പിച്ചു. ഇതെത്തുടർന്ന് ഉടൻ തന്നെ വെബ് സെർവറുകൾ, ബ്രൗസർ തുടങ്ങിയവയും വികസിപ്പിച്ചു. 1991 ആഗസ്റ്റ് ആറിന് ലോകത്തെ ആദ്യ വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. വേൾഡ് വൈഡ് വെബ് പദ്ധതിയ്ക്ക് ഈ വെബ്സൈറ്റിന്റെ സമർപ്പണം നടത്തി. ടിമാകട്ടെ തന്റെ കണ്ടുപിടുത്തത്തിന് ബൗദ്ധികസ്വത്തവകാശം സ്വന്തമാക്കിയില്ല. പ്രതിഫലം ആവശ്യമില്ലാത്ത സൗജന്യ സോഫ്റ്റ്വെയറായി ടിം അതിനെ നിലനിറുത്തുകയും സെൺ സമൂഹത്തിനു പുറത്തു നിന്നുള്ള വെബ് സമൂഹത്തെ ഇതുമായി ബന്ധിപ്പിക്കുകയും ചെയ്തു.
അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വേണ്ടി 1960 ൽ തന്നെ ഇന്റർനെറ്റ് പ്രചാരത്തിൽ വരികയും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുകയും ആദ്യ ഇ - മെയിൽ രൂപത്തിലൂടെ ഫയലുകൾ കൈമാറ്റം ചെയ്തു വന്നിരുന്നു. എന്നാൽ വെബിന്റെ വരവ് ഡിജിറ്റൽ രംഗത്ത് വിസ്ഫോടനമുണ്ടാക്കി.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിലേക്കെത്തുമ്പോൾ ഐതിഹാസിക പ്രാധാന്യം വെബിന്റെ കണ്ടുപിടുത്തത്തിന് കൈവന്നിരിക്കുന്നു. നിലവിൽ ലോകത്ത് 1.8 ശതകോടി വെബ് പേജുകളും 4.8 ശതകോടി ഇന്റർനെറ്റ് ഉപയോക്താക്കളുമുണ്ട്. സ്മാർട്ട്ഫോണിന്റെയും അതിവേഗ ഇന്റർനെറ്റിന്റെയും കടന്നുവരവ് ഡിജിറ്റൽ മാറ്റത്തിന് ചുക്കാൻ പിടിച്ചു. സാമൂഹ്യമാധ്യമങ്ങൾ ഡിജിറ്റൽ സമൂഹത്തിനും വിപണിക്കും വഴിവച്ചു. ലോകത്തിലെ ഏറ്റവും വലിയ ആറു കമ്പനികളിൽ അഞ്ചെണ്ണവും ഡിജിറ്റൽ മേഖലയിലാണുള്ളത്. വെബ് രൂപം കൊടുത്തവർ ഇത് സൗജന്യമാക്കിയില്ലായിരുന്നെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും നടക്കുമായിരുന്നില്ല. തങ്ങളുടെ കണ്ടുപിടുത്തം ലോകത്തിന് സമ്മാനിച്ചതിലൂടെ കമ്പ്യൂട്ടറും ഇന്റർനെറ്റുമുള്ള ആർക്കും സ്വന്തമായി ബ്രൗസറും വെബ് പേജും ഉണ്ടാക്കാൻ സാധിച്ചു.
ഫൈവ് ജിയും ക്വാണ്ടം കമ്പ്യൂട്ടിംഗും നേതൃത്വം നൽകുന്ന ഈ സാങ്കേതിക ലോകത്ത് പുതിയ തരംഗത്തിന്റെ പടിവാതിലിലാണ് നാം നില്ക്കുന്നത്. ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ എൻജിനായി ഡാറ്റ മാറിക്കഴിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഡാറ്റ സംഭാവന ചെയ്യുന്ന ജനങ്ങളുടെ താത്പര്യം ഇക്കാലത്തും രണ്ടാമതായി നിൽക്കുന്നു. ഇത് മാറ്റിമറിക്കാൻ നിരവധി പദ്ധതികളാണ് ലോകത്ത് നടന്നു വരുന്നത്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഓരോ വ്യക്തിക്കും ഇന്റർനെറ്റിലേക്ക് നൽകുന്ന സംഭാവനയ്ക്ക് പ്രതിഫലം നൽകാനാകും. ഓപ്പൺ സോഴ്സിലൂടെ വെബിന്റെ വികേന്ദ്രീകരണത്തിനായി അമേരിക്കയിലെ മാസാച്യുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേർന്ന് ടിം ബെർണേഴ്സ് തന്നെ ഇപ്പോൾ ഒരു പദ്ധതിയ്ക്ക് രൂപം നൽകി വരികയാണ്. സോളിഡ് എന്നറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് തങ്ങൾ നൽകുന്ന ഡാറ്റയുടെ പൂർണനിയന്ത്രണം ഉണ്ടാക്കുകയാണ് ലക്ഷ്യം.
മേൽപറഞ്ഞ പദ്ധതികൾ വിജയിച്ചാൽ ഇന്നു കാണുന്ന ഇന്റർനെറ്റിന് സമൂലമായ മാറ്റം വരും. എല്ലാവർക്കും പങ്കാളിത്തമുള്ള ജനാധിപത്യ സംവിധാനമായി ഇത് മാറും. ടെക് ഭീമന്മാരിൽ നിന്ന് സാധാരണക്കാരിലേക്ക് ഡിജിറ്റൽ ഇടത്തെ മാറ്റാനും ഇതുവഴി സാധിക്കും.
(ലേഖകൻ അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദധാരിയും
കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയാണ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |