SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.28 AM IST

മുല്ലപ്പെരിയാർ: ജലം കൊണ്ട് മനസുകളെ മുറിവേല്‌പ്പിക്കരുത്

mullapperiyar

യോഗനാദം 2021 നവംബർ ഒന്ന് ലക്കം എഡിറ്റോറിയൽ

...................................

ലോകത്ത് ഏറ്റവും പഴക്കം ചെന്ന സജീവ ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാർ. 125 വർഷം പിന്നിടുന്ന ഈ ഡാം ഡീകമ്മിഷൻ ചെയ്യേണ്ട കാലം കഴിഞ്ഞെന്ന കാര്യത്തിൽ കുറേ തമിഴ്നാട്ടുകാരൊഴികെ ആർക്കും തർക്കമുണ്ടാകാനിടയില്ല. മുല്ലപ്പെരിയാർ ഡാമിന്റെ പേരിൽ വീണ്ടുമൊരു ആശങ്കാതരംഗം കേരളത്തിൽ ഏതാനും ദിവസങ്ങളായി രൂപം കൊള്ളുന്നുണ്ട്. അതെന്തായാലും സ്വാഭാവികമായി ഉരുത്തിരിയുന്നതല്ലെന്ന് വ്യക്തം. രണ്ട് സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ഏതർത്ഥത്തിൽ നോക്കിയാലും ജലബോംബ് തന്നെ. ഡാം പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തെപ്പോലെ തന്നെ അപകടകരമാണ് അപക്വമായ അഭിപ്രായപ്രകടനങ്ങളും അതുയർത്തുന്ന വൈരാഗ്യവും.

സംഘർഷങ്ങൾക്ക് വഴിയൊരുക്കാതെ വിവേകപൂർവം അനുനയ സമീപനത്താൽ പുതിയൊരു ഡാം പണിയാനുള്ള ശ്രമം നടത്തുന്നതിന് പകരം വികാരം കത്തിക്കാനുള്ള ഒരു നീക്കവും നല്ലതല്ല. വൈകാരികതയുടെ കാര്യത്തിൽ തമിഴ് ജനത ആർക്കും പിന്നിലുമല്ല. ആശയങ്ങൾക്ക് വേണ്ടി ആത്മാഹുതി ചെയ്യാൻ വരെ മടിയില്ലാത്തവരാണ് തമിഴർ. വികാരത്തെക്കാൾ വിവേകത്തിനാണ് ഇവിടെ പ്രധാന്യവും പ്രസക്തിയും. തമിഴ്നാട് അതിർത്തിയിൽ പശ്ചിമഘട്ടത്തിലെ ശിവഗിരി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയിൽ അണകെട്ടാനുള്ള പദ്ധതി ബ്രിട്ടീഷുകാരുടേതായിരുന്നു. അങ്ങനെയാണ് കേരളത്തിന്റെ, അന്നത്തെ തിരുവിതാംകൂറിന്റെ മണ്ണിലൂടൊഴുകുന്ന നദിയിൽ തമിഴ്നാടിന് വേണ്ടി അണയൊരുങ്ങിയത്. 1886 ഒക്ടോബർ 29ന് അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ ബ്രിട്ടീഷുകാരുടെ സമ്മർദ്ദതന്ത്രത്തിൽ കുടുങ്ങി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു അണ നിർമ്മാണം.

1895ൽ ഡാം കമ്മിഷൻ ചെയ്തു. 50-60 വർഷം ആയുസുള്ള ഡാം 125 വർഷം പിന്നിട്ടത് സായിപ്പിന്റെ മിടുക്കിന്റെ ബലത്തിലാണ്. യന്ത്രസഹായമൊന്നും ഇല്ലാതെ സുർക്കിയും ചുണ്ണാമ്പും കൊണ്ട് കല്ലടുക്കി നിർമ്മിച്ച ഭീമൻ അണക്കെട്ടാണ് ഇന്നും തലയുയർത്തി നിൽക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ അവലംബിച്ച് കെട്ടിപ്പൊക്കിയ പാലാരിവട്ടം പാലം രണ്ട് വർഷം തികയും മുമ്പ് തകർന്നത് കണ്ട നാം ഭയപ്പെട്ടല്ലേ തീരൂ.....

ജലസമൃദ്ധിയിൽ ജീവിക്കുന്ന മലയാളികൾക്ക് വെള്ളത്തിന്റെ വിലയറിയില്ല. അതേസമയം ഓരോ തുള്ളി വെള്ളത്തിന്റെയും തണുപ്പറിയുന്നവരാണ് തമിഴർ. കർണാടകയും തമിഴ്നാടുമായുണ്ടായ കാവേരി നദീജല തർക്കം അതിന് ഉദാഹരണമാണ്.

ഉൗഷരഭൂമിയായിരുന്ന മധുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ, തേനി ജില്ലകളിലായി ലക്ഷക്കണക്കിന് ഏക്കർ ഭൂമിയെ കാർഷിക സമൃദ്ധിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് മുല്ലപ്പെരിയാറിലെ ജലം കൊണ്ടാണ്. മലതുരന്ന് പൈപ്പ് വഴി വൈരവനാറിലൂടെ ഒഴുകി വൈഗ നദിയിലെത്തിച്ച ജലമാണ് തമിഴ്നാടിനെ കീറിമുറിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലമില്ലാതാകുന്ന കാര്യം തമിഴ്നാടിന് ചിന്തിക്കാനാവില്ല. അതേസമയം കേരളത്തിലെ ജനങ്ങളുടെ മനസിലെ തീയുടെ ചൂട് അവർ അറിയുകയും വേണം. വിദ്വേഷപ്രകടനങ്ങളല്ല ആവശ്യം. നവമാദ്ധ്യമങ്ങളിലൂടെ അപക്വമായ അഭിപ്രായപ്രകടനങ്ങൾ കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. തമിഴ്നാട്ടിലും മുല്ലപ്പെരിയാർ പ്രശ്നം രാഷ്ട്രീയ വില്‌പനചരക്കാണെന്ന കാര്യം നാം വിസ്മരിക്കരുത്.

മുല്ലപ്പെരിയാർ ഡാമുണ്ടായ കാലം മുതൽ മലയാളികൾക്ക് ഇക്കാര്യത്തിൽ തിരിച്ചടികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. പാട്ടക്കരാർ തുടങ്ങി അവസാനത്തെ സുപ്രീം കോടതി വിധി വരെ അങ്ങനെ തന്നെയായിരുന്നു. കൗശലത്തോടെ കേസ് നടത്താനും സമ്മർദ്ദതന്ത്രങ്ങൾ പയറ്റാനും ഏതുവഴിയിലൂടെയും വിജയിക്കാനും രാഷ്ട്രീയത്തിന് അതീതമായി തമിഴർ ഒറ്റക്കെട്ടായി മുന്നിൽ നിന്നു. നാം മലയാളികൾ എന്തൊക്കെ പ്രശ്നമുണ്ടാക്കിയാലും പച്ചതൊടില്ലെന്ന് നിശ്ചയമാണ്. ഒരുമയില്ലാതെ, ആസൂത്രണമില്ലാതെ, ഗൃഹപാഠം ചെയ്യാതെ, അവിഹിത നേട്ടങ്ങൾക്ക് വേണ്ടി നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിടുപണി ചെയ്തതിന്റെ ഫലമാണ് നാമിന്ന് മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അനുഭവിക്കുന്നത്.

കേരളത്തിന്റെ നാലിരട്ടി വലിപ്പമുള്ള, രണ്ടിരട്ടി ജനങ്ങളുള്ള തമിഴ്നാടിന് വെള്ളമൊഴികെ കേരളത്തിൽ നിന്ന് ഒന്നും വേണ്ട. ജോലി തേടി തമിഴർ കേരളത്തെ ആശ്രയിച്ചിരുന്ന കാലവും കഴിഞ്ഞു. നമ്മുടെ കാര്യമാണെങ്കിൽ മറിച്ചാണുതാനും. തമിഴന്റെ അരിയും പച്ചക്കറിയും സാധനസാമഗ്രികളുമില്ലാതെ നമ്മുടെ അടുക്കള പുകയില്ല.

മുല്ലപ്പെരിയാറിന്റെ പേരിൽ അനാവശ്യമായ ആശങ്കകൾ ജനങ്ങളിൽ വളർത്താനുള്ള ശ്രമങ്ങളെ തടയുന്നതാണ് നല്ലത്. 2011ൽ അന്നത്തെ ജലവിഭവമന്ത്രി പി.ജെ.ജോസഫ് തനിക്ക് മുല്ലപ്പെരിയാർ പൊട്ടുന്ന കാര്യമോർത്ത് ഉറങ്ങാൻ കഴിയുന്നില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിലപിച്ചത് ക്ഷണനേരം കൊണ്ട് കേരളത്തെയാകെ ആശങ്കയിലാക്കി. സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. എസ്.എൻ.ഡി.പി യോഗം പ്രവർത്തകരും വമ്പൻ പ്രതിഷേധ പ്രകടനം ഹൈറേഞ്ചിൽ നടത്തി. മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടുമെന്ന് ഭയന്ന് ഇടുക്കിയിലെ നിരവധി കർഷകരും കുടുംബങ്ങളും പൊട്ടവിലയ്ക്ക് കിടപ്പാടവും കൃഷിഭൂമിയും വിറ്റ് നാടുവിട്ടു. അന്നു സമരത്തിനിറങ്ങിയവർ മണ്ടന്മാരായി. തമിഴ്നാട്ടിലും കേരളത്തിനെതിരെ പ്രകടനം നടന്നു. രണ്ട് സംസ്ഥാനങ്ങളിലും ഈ സങ്കീർണപ്രശ്നത്തിൽ മുതലെടുത്തവരും മുതലെടുക്കാൻ കാത്തിരിക്കുന്നവരും നിരവധിയുണ്ട്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് തന്നെയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം. സമവായത്തിന്റെ വഴിയാണ് അഭികാമ്യവും. അതിന് ഏറ്റവും അനുകൂല സാഹചര്യം ഇപ്പോഴുണ്ട്. തമിഴ്നാട്ടിലെ പുതിയ ഡി.എം.കെ സർക്കാരും കേരള സർക്കാരും തമ്മിലും മുഖ്യമന്ത്രിമാർ തമ്മിലുമുള്ളത് ഉൗഷ്മളമായ ബന്ധമാണ്. പരസ്പര വിശ്വാസം വളർത്തുന്ന സമീപനങ്ങളോടെ, ചർച്ചകളിലൂടെ എത്രയും വേഗം ഈ പ്രശ്നത്തിന് സമാധാനപരവും സന്തോഷകരവുമായ പരിഹാരം രണ്ട് സംസ്ഥാനങ്ങളും ചേർന്ന് സൃഷ്ടിച്ചെടുക്കാനുള്ള അനുകൂല സമയവും സാഹചര്യവുമാണിപ്പോൾ. അത് പാഴാക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM, MULLAPPERIYAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.