ലോക മാനസികാരോഗ്യദിനം ഇന്ന്
വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെയും വേൾഡ് സൈക്യാട്രിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ലോക മാനസികാരോഗ്യദിനം ആചരിക്കുന്നത്. എല്ലാവർക്കും മാനസികാരോഗ്യവും മനോസൗഖ്യവും എന്ന സന്ദേശത്തിന് ആഗോളാടിസ്ഥാനത്തിൽ മുൻഗണന നൽകുക എന്നതാണ് ഇൗ വർഷത്തെ ചർച്ചാവിഷയം. കൊവിഡിനു മുമ്പുതന്നെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്ത് എട്ടുപേരിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു. 2014 - 16 കാലഘട്ടത്തിൽ കേരളത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയതും സമൂഹത്തിൽ 18 വയസ് കഴിഞ്ഞവരിൽ എട്ടിൽ ഒരാൾക്ക് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ്. അതേസമയം മാനസികാരോഗ്യ പരിരക്ഷയ്ക്കായി നിലവിലുള്ള സൗകര്യങ്ങൾ തീരെ പരിമിതവുമാണ്.
കൊവിഡ് മഹാമാരി ജനങ്ങളുടെ ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഏല്പിച്ച ദുരിതങ്ങൾ വളരെ വലുതാണ്. ഇതിൽ ശാരീരികാരോഗ്യ പരിരക്ഷ ഒരു പരിധിവരെയെങ്കിലും നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞു. എന്നാൽ മാനസികാരോഗ്യരംഗത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. കൊവിഡാനന്തരം മാനസികാരോഗ്യപ്രശ്നങ്ങളിൽ വൻ വർദ്ധനവുണ്ടായി. വിഷാദരോഗവും ഉത്കണ്ഠാരോഗവും ക്രമാതീതമായി വർദ്ധിച്ചു. ഇതിനെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ആത്മഹത്യാ പ്രവണതയിലും ആത്മഹത്യാശ്രമങ്ങളിലും വർദ്ധനയുണ്ടായി. ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായതോടെ ഇന്റർനെറ്റിന്റെ ദുരുപയോഗവും വർദ്ധിച്ചു. അതുമൂലം കുട്ടികളിലുള്ള മാനസികാരോഗ്യപ്രശ്നങ്ങളും നിയന്ത്രണാതീതമായി. മദ്യ-മയക്കുമരുന്നുകളുടെ ദുരുപയോഗവും അതുമൂലമുള്ള പ്രശ്നങ്ങളും വെല്ലുവിളികളുയർത്തുന്നുണ്ട്. ഇങ്ങനെ തളർന്നുപോയ മാനസികാരോഗ്യരംഗത്തെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
മാനസികരോഗ ചികിത്സാഫണ്ടിലും ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയിലും എല്ലാം കൊടിയ അസമത്വമാണ് ലോകത്ത് നിലനിൽക്കുന്നത്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2015 - 16 ൽ ഇന്ത്യയിൽ നടത്തിയ ദേശീയ മാനസികാരോഗ്യ സർവേയിൽ കണ്ടെത്തിയത് നമ്മുടെ ജനസംഖ്യയുടെ 13.7 ശതമാനം പേർക്ക് പലതരം മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ്. എന്നാൽ മാനസികാരോഗ്യ പരിരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളും ബഡ്ജറ്റിൽ മാറ്റിവയ്ക്കുന്ന തുകയും തീരെ അപര്യാപ്തമാണ്. കൊവിഡാനന്തരം ശാരീരികാരോഗ്യ പരിരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ മാനസികാരോഗ്യ പരിരക്ഷയുടെ കാര്യം വേണ്ടത്ര ഗൗരവത്തിൽ പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര സർക്കാരിന്റെ 2022 - 23 ലെ ബഡ്ജറ്റിൽ ആരോഗ്യ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുള്ളത് 86200 കോടി രൂപയാണ്. ഇതിൽ 0.8 ശതമാനം മാത്രമാണ് മാനസികാരോഗ്യപരിരക്ഷയ്ക്കായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൗ തുകയുടെ 94 ശതമാനവും നൽകിയിരിക്കുന്നത് ബംഗളൂരുവിലും അസാമിലെ തേജ്പൂരിലുമുള്ള രണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങൾക്കാണ്. ബാക്കി ആറുശതമാനം മാത്രമാണ് ദേശീയ മാനസികാരോഗ്യ പരിപാടി നടപ്പിലാക്കാനായി നീക്കിവച്ചിട്ടുള്ളത്. ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ മാനസികാരോഗ്യ സേവനങ്ങളുടെ 90 ശതമാനവും നടപ്പിലാക്കുന്നത് ദേശീയ മാനസികാരോഗ്യ പരിപാടി വഴിയാണെന്നുള്ളതും ഇൗ അവസരത്തിൽ ഒാർക്കണം.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരോട് സമൂഹം വച്ചുപുലർത്തുന്ന വിവേചനവും മനോരോഗ ചികിത്സാരംഗത്ത് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുമാണ് മറ്റൊരു വെല്ലുവിളി. സാക്ഷരതയുടെ കാര്യത്തിൽ നാം ഏറെ മുന്നിലാണെങ്കിലും മാനസിക രോഗങ്ങൾക്ക് മന്ത്രവാദവും പൂജയും ഹോമവും പ്രാർത്ഥനയുമൊക്കെയാണ് ചികിത്സയെന്ന് അന്ധമായി വിശ്വസിച്ച് അതിന്റെയൊക്കെ പിന്നാലെ പോകുന്നവർ ഇന്നുമുണ്ട്. ഇൗ വിവേചനവും അന്ധവിശ്വാസങ്ങളും കാരണം ലഭ്യമായ ചികിത്സാസൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്താൻ രോഗികളും ബന്ധുക്കളും തയ്യാറാകുന്നില്ല. ശരിയായ ചികിത്സ യഥാസമയം കിട്ടാതാകുമ്പോൾ രോഗം മൂർച്ഛിക്കുകയും ദീർഘകാല ചികിത്സ ആവശ്യമുള്ള അവസ്ഥയിലെത്തുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനമാണ് മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാരണം. ഇൗ തിരിച്ചറിവ് പൊതുസമൂഹത്തിന് ഇല്ലാത്തതാണ് മനോരോഗികളോടുള്ള വിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കുമുള്ള പ്രധാന കാരണം. ശാരീരികരോഗം പോലെതന്നെയാണ് മാനസികരോഗങ്ങളെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നുമുള്ള തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടാകണം. അതിനാവശ്യമായ ബോധവത്കരണ പരിപാടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്.
( ലേഖകൻ ശ്രീകാര്യം ഐ.എം.ബി ഹോസ്പിറ്റലിലെ
ചീഫ് സൈക്യാട്രിസ്റ്റാണ് ഫോൺ: 9020420925 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |