പൊങ്ങച്ചത്തിന്റെ പെരുപ്പം കൂട്ടാൻ 'വായിൽ വെള്ളിക്കരണ്ടി"യുമായി പിറന്നയാൾ എന്നൊക്കെ ചിലരെ വിശേഷിപ്പിക്കാറുണ്ട്. അതിശയോക്തിയില്ലാതെ ആ വിശേഷണം പൂരകമാകുന്ന ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് വെള്ളാപ്പള്ളി നടേശൻ. ഓരോ ഒഴിക്കും ഒരു ലക്ഷത്തിലേറെ നാളികേരം വെട്ടിക്കൂട്ടിയിരുന്ന വീടിന്റെ മുറ്റം കണ്ടാണ് അദ്ദേഹം ബാല്യവും കൗമാരവും പിന്നിട്ടത്.
ആ പൊലിമയു ം കാലക്രമത്തിൽ വന്നുചേർന്ന വ്യക്തിത്വത്തിന്റെ ശബളിമയും പില്ക്കാലത്ത് അദ്ദേഹം കൈവച്ച സമസ്ത മേഖലകളിലും ദൃശ്യമായി.ഒരു ശക്തിക്കും നിഴൽ വീഴ്ത്താനാവാത്ത നേതൃത്വ തിളക്കവുമായി ഇന്നും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് അദ്ദേഹം പകരക്കാരനില്ലാത്ത നാഥനായി തുടരുന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി പദവികളിൽ അദ്ദേഹം കാൽ നൂറ്റാണ്ട് പൂർത്തിയാക്കി. രണ്ടു പദവികളും ഒരേപോലെ ഇത്ര ദീർഘിച്ച കാലം വഹിച്ച മറ്റൊരു നേതാവില്ലെന്നതും ചരിത്രം. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് പദവിയിലെത്തിയിട്ട് 57 വർഷം കഴിയുന്നു. യോഗനാദം മാസികയുടെ ചീഫ് എഡിറ്ററും ഇപ്പോൾ വെള്ളാപ്പള്ളി നടേശനാണ്. പൂക്കൾ വിതാനിച്ച പാതയിലൂടെയായിരുന്നില്ല ആ യാത്ര. കല്ലും മുള്ളും നിറഞ്ഞ പരുക്കൻ പാതയിലൂടെ, സംഭവബഹുലമായിരുന്നു അത്.
കുസൃതിയിൽ തിമിർത്ത ബാല്യം
ചേർത്തല കണിച്ചുകുളങ്ങരയിലെ പ്രസിദ്ധമായ വെള്ളാപ്പള്ളി തറവാട്ടിൽ,നാട്ടുപ്രമാണിയായിരുന്ന കേശവൻ മുതലാളി, ദേവകി അമ്മ ദമ്പതികൾക്ക് ഏഴാമതായി പിറന്നത് ഇരട്ടക്കുട്ടികൾ. ഇരട്ടകൾക്ക് വൈക്കം മഹാദേവക്ഷേത്ര സന്നിധിയിൽ ചോറൂട്ട് നടത്തണമെന്നത് കേശവൻ മുതലാളിയുടെ തീരുമാനം. പ്രമാണിയെങ്കിലും ഈഴവ സമുദായക്കാരനായതിനാൽ അതു നടപ്പില്ലെന്ന് ക്ഷേത്രഭാരവാഹികൾ. കേശവൻ മുതലാളി പക്ഷേ, മുന്നോട്ടുവച്ച ചുവട് മാറ്റിയില്ല. ക്ഷേത്രഭാരവാഹികൾക്ക് പത്തിമടക്കേണ്ടി വന്നു. ഊട്ടുപുരയിലെ വിഭവസമൃദ്ധമായ സദ്യവട്ടത്തോടെ കുട്ടികളുടെ ചോറൂണ് നടത്തി. അന്നത്തിനൊപ്പം അന്ന് അകത്തു ചെന്നത് അച്ഛന്റെ വീറും വാശിയും കൂടിയാണ്. അർഹമായത് നേടിയെടുക്കാനുള്ള ആർജ്ജവവും.
ചേർത്തലയിലെ കയർ, നാളികേര മൊത്തക്കച്ചവടക്കാരായിരുന്നു വെള്ളാപ്പള്ളി കുടുംബം. പുറമെ അനുബന്ധ വ്യവസായങ്ങളും. പന്ത്രണ്ടു മക്കളാണ് കേശവൻ, ദേവകി അമ്മ ദമ്പതികൾക്കുണ്ടായിരുന്നത്. ബാല്യകാല കുസൃതികളിൽ മുമ്പനായിരുന്നു നടേശൻ. കടുപ്പക്കാരനായിരുന്ന അച്ഛന്റെ കാർക്കശ്യത്തിനു പോലും കൊച്ചുനടേശന്റെ വികൃതികൾക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞില്ല.
സ്കൂൾ രാഷ്ട്രീയം, പശ്ചാത്താപം
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം വിദ്യാർത്ഥി സംഘടനാ രംഗത്തേക്ക്. ചേർത്തലക്കാർ തന്നെയായ എ.കെ.ആന്റണിയും വയലാർ രവിയുമൊക്കെ കെ.എസ്.യു രൂപീകരണത്തിന് നടത്തിയ പരിശ്രമങ്ങളിൽ നടേശനും മുഖ്യപങ്കാളിയായി. സ്കൂൾ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു. അതിന്റെ പേരിൽ കെ.എസ്.യു രൂപീകരണത്തിന്റെ തലേദിവസം സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. പുറത്താക്കിയ ഗോപാലൻ മാഷോട് കടുത്ത പക തോന്നി. അതിന് തക്കം പാർത്തിരിക്കെ, ആ അദ്ധ്യാപകൻ അടുത്തുവിളിച്ച് മൂർദ്ധാവിൽ തലോടി ചില ഉപദേശങ്ങൾ നൽകി. നടേശന്റെ മനസ് മാറ്റിയത് ആ ഉപദേശമായിരുന്നു. പിന്നീട് മാഷിന്റെ കാൽക്കൽ വീണ് കരഞ്ഞാണ് മനസിൽ തോന്നിയ പാപത്തിന് പശ്ചാത്താപം തേടിയത്. അതോടെ രാഷ്ട്രീയം വിട്ടു.
ക്ഷേത്ര ഭരണ സാരഥ്യം
പൊതുപ്രവർത്തന രംഗത്ത് സജീവമായിരിക്കുമ്പോഴാണ് കണിച്ചുകുളങ്ങര ക്ഷേത്ര ദേവസ്വം പ്രസിഡന്റ്സ്ഥാനത്തേക്ക് ഇരുപത്തിയേഴാം വയസിൽ എത്തുന്നത്. പ്രദേശത്തെ ഒരു സമ്പന്ന കുടുംബമായിരുന്നു അതുവരെ ദേവസ്വം നടത്തിപ്പുകാർ. ക്ഷേത്ര ഉത്സവത്തിന്റെ പേരിൽ ദേവിയെ പ്രസാദിപ്പിക്കാൻ പരസ്പരം വെട്ടിയും കുത്തിയും ചോരയൊഴുക്കുന്ന 'വേലപടയണി"എന്ന ദുരാചാരത്തിന് അന്ത്യം കുറിച്ചത് നടേശൻ മനക്കരുത്താലെ എടുത്ത തീരുമാനമാണ്.നേരത്തേ ക്ഷേത്രം ഭരിച്ചിരുന്ന കുടുംബക്കാർക്ക് അതോടെ കടുത്ത ശത്രുതയുമായി.
അച്ഛന്റെ മരണശേഷം കുടുംബവും സ്വത്തും വ്യവസായവുമെല്ലാം സംരക്ഷിക്കേണ്ട ചുമതല നടേശനായി. പരമ്പരാഗത വ്യവസായത്തിനു പുറമെ ,സ്വന്തം നിലയിൽ ഒരു പലചരക്കു കട തുറന്നു. നല്ല നിലയിൽ കച്ചവടം നടന്നെങ്കിലും പറ്റുവരവുകാരുടെ 'കണിശത"കാരണം വൈകാതെ കച്ചവടം പൂട്ടി. അങ്ങനെയാണ് ഗവൺമെന്റ് കോൺട്രാക്ടറായിരുന്ന ജ്യേഷ്ഠൻ മോഹൻദാസിനൊപ്പം കരാർപണിയിലേക്ക് ഇറങ്ങുന്നത്.
കേമനായ കരാറുകാരൻ
പൊതുമരാമത്ത് വകുപ്പിന്റെ കോൺട്രാക്ടറായിരുന്നു ജ്യേഷ്ഠൻ മോഹൻദാസ്. ചുരുങ്ങിയ കാലം കൊണ്ട് കരാർപണിയുടെ അടിസ്ഥാന തത്വങ്ങൾ ഗ്രഹിച്ച വെള്ളാപ്പള്ളി, ആ ബലത്തിൽ കൊങ്കൺ റെയിൽവേയുടെ കുറേ ജോലികൾ ഏറ്റെടുത്ത് നിശ്ചിത സമയത്തിനു മുമ്പ് പൂർത്തീകരിച്ചു. അതോടെ വെള്ളാപ്പള്ളി നടേശൻ എന്ന കോൺട്രാക്ടറുടെ ഖ്യാതിയുയർന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രധാന പ്രോജക്ടുകൾ അദ്ദേഹം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി. നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ കോടികൾ വിലയുള്ള നിരവധി യന്ത്രങ്ങൾ വിദേശത്തു നിന്നുപോലും ഇറക്കുമതി ചെയ്ത് കരാർ പണിക്ക് പുതിയ മാനം കുറിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വണ്ടാനത്തെ ആദ്യകാല കെട്ടിടങ്ങൾ, കായംകുളം- എറണാകുളം തീരദേശ റെയിൽ പ്പാതയുടെ നിർമ്മാണം, ദേശീയപാതയുടെ ആലപ്പുഴ ജില്ലയിലെ നിർമ്മാണം, കായംകുളം താപനിലയത്തിന്റെ നിർമ്മാണം തുടങ്ങി കോടികൾ ഇറക്കിയുള്ള വമ്പൻ പ്രോജക്ടുകളാണ് കൃത്യസമയത്തിനകം തീർത്ത് അദ്ദേഹം അദ്ഭുതം സൃഷ്ടിച്ചത്.
കുടിപ്പകയുടെ ഇര
ഇതിനിടയിലും കണിച്ചുകുളങ്ങര ദേവസ്വം ഭരണം നഷ്ടപ്പെട്ട കുടുംബക്കാർ അടങ്ങിയിരുന്നില്ല. 1979 മാർച്ച് 31. ബില്ലുകൾ മാറുന്നതടക്കമുള്ള തിരക്കിട്ട ജോലികൾക്കിടയിലാണ് ഓഫീസിലേക്ക് ഫോൺ വരുന്നത്, പെട്ടെന്ന് ചേർത്തല എക്സൈസ് ഓഫീസിലെത്താൻ. കാറെടുത്ത് അവിടേക്കു പോയി. ചെന്നിറങ്ങിയപ്പോഴാണ് സജ്ജരായി നിന്ന നാൽവർസംഘം വെള്ളാപ്പള്ളി നടേശനു നേരെ വടിവാൾ വീശി, ആസിഡ് ബോംബ് എറിഞ്ഞ് ആക്രമിച്ചത്.
പഴയ പകയുടെ പേരിലുള്ള ചതി. കഷ്ടിച്ചാണ് ജീവൻ തിരിച്ചു കിട്ടിയത്. മൂന്നുമാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും വൈകാതെ അടുത്ത വധശ്രമമുണ്ടായി.വെട്ടും കുത്തുമേറ്റ് ദേഹമാസകലം മാരകമായ മുറിവുകൾ.ഇപ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് കുടിപ്പകയുടെ ആ പാടുകൾ.
യോഗം നേതൃത്വത്തിലേക്ക്
എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അഡ്വ.എം.കെ.രാഘവൻ ഒരിക്കൽ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി, ട്രസ്റ്റിന്റെ ലൈഫ് മെമ്പർഷിപ്പ് എടുക്കണമെന്ന് നിർദ്ദേശിച്ചു. അദ്ദേഹവുമായുള്ള അടുപ്പത്തിന്റെ പേരിൽ അത് അനുസരിച്ചു. പക്ഷെ അടുത്ത യോഗത്തിൽ വെള്ളാപ്പള്ളിയെ രാഘവൻ വക്കീൽ ട്രസ്റ്ര് എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാക്കി.രാഘവൻ വക്കീലിന്റെ ആകസ്മിക വേർപാടോടെ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസുകൾ നടത്തുന്നതടക്കമുള്ള ചുമതലകൾ വെള്ളാപ്പള്ളി നടേശനിലേക്ക് വന്നു.
ഏതാണ്ട് ഇതേ കാലയളവിൽ ശിവഗിരിയിൽ ഉണ്ടായ പൊലീസ് ഇടപെടൽ യോഗനേതൃത്വത്തിൽ ഭിന്നതയുണ്ടാക്കി. അഡ്വ.കെ.ഗോപിനാഥൻ ആയിരുന്നു അക്കാലത്ത് യോഗം ജനറൽ സെക്രട്ടറി. ശിവഗിരിയിൽ അനിഷ്ടം കാട്ടിയ എ.കെ.ആന്റണി സർക്കാരിനെ ഗോപിനാഥൻ ന്യായീകരിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ കൂടിയായിരുന്നു അന്ന് ഗോപിനാഥൻ. പക്ഷേ ഈ നിലപാടിനെ വെള്ളാപ്പള്ളി ശക്തിയുക്തം എതിർത്തു. യോഗനേതൃത്വത്തിനെതിരെ സ്വാമി ശാശ്വതികാനന്ദ പരസ്യ നിലപാട് കൈക്കൊണ്ടു.
ഔദ്യോഗിക നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളിയെ മുന്നിൽ നിറുത്തി ബദൽ പാനലിന് രൂപം നൽകിയതും സ്വാമി ശാശ്വതികാനന്ദയാണ്. വെള്ളാപ്പള്ളി ആഗ്രഹിച്ചതല്ലെങ്കിൽ പോലും ഗുരുനിശ്ചയം എന്ന പോലെ തിരഞ്ഞെടുപ്പിൽ 78 ശതമാനം വോട്ടുനേടി വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയായി. നേതാവില്ലാത്ത സമുദായം എന്ന ചിലരുടെ ആക്ഷേപത്തിന് അതേ നാണയത്തിലുള്ള തിരിച്ചടിയായി, ആ സ്ഥാനാരോഹണം. പിന്നീടുള്ളത് കേരളവും ശ്രീനാരായണ സമൂഹവും അത്ഭുതാദരങ്ങളോടെ സാക്ഷ്യം വഹിക്കുന്ന പടയോട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |