ജനങ്ങളുടെ സമാധാനജീവിതത്തിനു വേണ്ടി രാപകലില്ലാതെ സേവനമനുഷ്ഠിക്കുന്ന പൊലീസ് സേനയിൽനിന്നും വിരമിച്ചവരെ പൂർണമായി അവഗണിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും കാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാടിനുവേണ്ടി അഹോരാത്രം സേവനം അനുഷ്ഠിച്ചശേഷം വിരമിച്ച ഈ വയോധികർക്കു നേരെ അധികാരകേന്ദ്രങ്ങളുടെ വാതിലുകൾ നിർദ്ദയം കൊട്ടിയടയ്‌ക്കുകയാണ്.
സേനയിൽനിന്ന് വിരമിക്കുന്നവരുടെ ആരോഗ്യസംരക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തണമെന്നു പൊലീസ് ആക്ടിൽ (104 എ ) പ്രത്യേക പരാമർശമുണ്ടെങ്കിലും നിയമം നിലവിൽവന്ന് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും വെറുമൊരു കടലാസ് രേഖ, എന്നതിൽക്കവിഞ്ഞു അതിന് യാതൊരു പ്രാധാന്യവും അധികാര കേന്ദ്രങ്ങൾ കല്‌പിക്കുന്നില്ല. വിരമിച്ച വയോധികർക്കു അവകാശപ്പെട്ട ആനുകൂല്യങ്ങൾ നല്കാൻ നിരവധി കോടതിവിധികൾ ഉണ്ടായിട്ടുപോലും അതെല്ലാം ബോധപൂർവം പൂഴ്ത്തിവയ്ക്കുന്നു.
പൊലീസ് സേനാംഗങ്ങളുടെയും വിരമിച്ചവരുടെയും വിരമിച്ചവരുടെ ആശ്രിതരുടെയും ക്ഷേമകാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു സംവിധാനമാണ് പൊലീസ് വെൽഫെയർബ്യൂറോ. നിർഭാഗ്യവാശാൽ വിരമിച്ചവരുടെ വാർദ്ധക്യത്തെ നിഷ്‌കരുണം അവഗണിച്ചുകൊണ്ടു ഇത് സർവീസിലുള്ളവർക്കു മാത്രം പരിരക്ഷ നല്‌കുന്ന ഒരു സംവിധാനമായി ചുരുങ്ങിപ്പോകുന്നു. ഇന്നത്തെപ്പോലെ പൊലീസ് സേനയിൽ ആധുനിക ശാസ്ത്രസാങ്കേതിക സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് രാപകലെന്നോണം വെയിലും മഴയുമേറ്റ് സമയപരിധിയും വിശ്രമവുമില്ലാതെ എല്ലുമുറിയെ പണിയെടുത്ത ഈ വയോധികരുടെ മനുഷ്യാവകാശത്തെപ്പോലും നിഷേധിക്കുകയാണ് സർക്കാരിന്റെ ചില നടപടികൾ. ഈ ജീവിതസായാഹ്നത്തിൽ സർക്കാരിന്റെ ഔദാര്യം ലഭിച്ചില്ലെങ്കിലും അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ധാർമികതയ്‌ക്കും നീതിക്കും നിരക്കുന്ന പ്രവൃത്തിയല്ല. ഇനിയെങ്കിലും ജനങ്ങളുടെ സമാധാനജീവിതത്തിനു വേണ്ടി കഠിനാധ്വാനം ചെയ്‌ത ഈ വൃദ്ധരായ മുൻ നിയമപാലകർക്കു നീതിഉറപ്പാ ക്കാൻ സർക്കാർ തയ്യാറാകണം.
എം. പ്രഭാകരൻ
കേരള പൊലീസ് പെൻഷനേഴ്സ്
വെൽഫെയർ അസോസിയേഷൻ
മുൻ സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |