ലോകം മുഴുവനും കൊവിഡിന്റെ ഉത്‌പത്തിയെക്കുറിച്ചും പ്രസരണത്തെക്കുറിച്ചും ഗവേഷണത്തിലേർപ്പെട്ടിരിക്കുമ്പോൾ കേരളത്തിൽ ഒരുകൂട്ടം ഉപദേശകർക്ക് കൊവിഡ് പ്രതിരോധത്തിൽ യാതൊരു സംശയങ്ങളുമില്ല.
ലോക്ഡൗൺ മാനദണ്ഡങ്ങളിലെ യുക്തിക്കു നിരക്കാത്ത ഇണ്ടാസുകൾ ശ്രദ്ധിക്കുക. ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ രണ്ടു ദിനമാക്കിയത് ആൾക്കൂട്ടം വർദ്ധിപ്പിക്കുകയല്ലേയുള്ളൂ. അതു കുറയണമെങ്കിൽ ബാങ്കുകൾ ദിവസവും പ്രവർത്തിക്കാൻ നിർദേശിക്കണമായിരുന്നു. പൊതുഗതാഗതം നിറുത്തിയിട്ട് നിർമ്മാണ തൊഴിലാളികൾക്ക് പണിയെടുക്കാൻ അനുവാദം നൽകിയത് തുഗ്ളക് പരിഷ്കാരമായി. പണിസ്ഥലത്തെത്താൻ നിവൃത്തിയില്ലാതെ തൊഴിലാളികൾ നട്ടംതിരിഞ്ഞു.
ലോക്ക്ഡൗൺ മൂലം തൊഴിലെടുക്കാനാകാതെ പട്ടിണിയായവർ ലക്ഷക്കണക്കിന്, ലോക്ക്ഡൗൺ സുഖാവധിയായിക്കരുതി വീട്ടിലിരുന്ന് ശമ്പളം പറ്റിയ സർക്കാർ ജീവനക്കാരും ലക്ഷങ്ങളിൽ ! ജോലിചെയ്യാതെ വീട്ടിലിരുന്ന് ഒരു വിഭാഗം ശമ്പളം പറ്റുകയും ചെറുകിട ബിസിനസുകാരടക്കം നിത്യവൃത്തിക്കു വകയില്ലാതെ നട്ടംതിരിയുകയും ചെയ്തതിൽ മൗലികാവകാശ ധ്വംസനമില്ലേ? ആദ്യ കൊവിഡ് പ്രതിരോധത്തിൽ കൈപൊള്ളിയ കേന്ദ്രം ലോക്ഡൗൺ കൈയൊഴിഞ്ഞു. പാൻഡമിക് നിയമം പ്രാബല്യത്തിനായതിനാൽ സംസ്ഥാനങ്ങൾക്ക് അടച്ചിടൽ തീരുമാനിക്കാവുന്ന നിലയിലായി. കേന്ദ്രം ഇക്കാര്യവും പുനരാലോചിക്കാൻ സാദ്ധ്യതയുളളതിനാൽ കേരളനിയമസഭ സ്വന്തം പാൻഡമിക് നിയമം പാസാക്കി ഉഷാറായിരിക്കുന്നു. വാരാന്ത്യങ്ങളെങ്കിലും പൂർണ ലോക്ഡൗൺ നടപ്പാക്കി ശീലം വിട്ടുപോകാതെ അവർ സൂക്ഷിക്കുന്നു. കൊവിഡ് വൈറസ് വാരാന്ത്യങ്ങളിൽ അരങ്ങു തകർക്കുമെന്ന കണ്ടുപിടുത്തവും ഉപദേശസമിതിയുടെ മസ്തിഷ്‌ക സൃഷ്‌ടി.
ഒറീസയും ഉത്തർപ്രദേശവുമൊക്കെ കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിച്ചതെങ്ങനെയെന്ന് സംസ്ഥാനം മനസിലാക്കുക. ലഖ്നൗവിൽ മലയാളി വനിതാ മജിസ്ട്രേറ്റ് കൊവിഡ് നിർമാർജനത്തിൽ അത്ഭുതം സൃഷ്ടിച്ചല്ലോ. ലോക്ഡൗൺ ജനത്തെ ഭീതിയിലാക്കുന്നു എന്നവർ തുറന്നു പറയുന്നു. കൊവിഡ് അനന്തമായി നീണ്ടേക്കാം, പട്ടിണിയെങ്കിലും മാറ്റാൻ സർക്കാർ യുക്തിയോടെ പെരുമാറിയെങ്കിൽ.
മധു നായർ
തിരുവനന്തപുരം
ഫോൺ - 9387804668
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |