കേരളകൗമുദി ജൂലായ് 10-ന് റേഷൻ അരി വിതരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ശ്രദ്ധയിൽപ്പെട്ടു. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി .
നമ്മുടെ പൊതുവിതരണ സമ്പ്രദായത്തെ കുറ്റമറ്റതും സംശുദ്ധവുമാക്കാൻ സർക്കാർ നടത്തുന്ന തീവ്രശ്രമങ്ങൾക്ക് ഉൗർജ്ജം നൽകുന്നത് ഇതുപോലുള്ള ക്രിയാത്മക വിമർശനങ്ങളും അവയിലെ ഉദ്ദേശശുദ്ധിയുമാണ്. പുതിയ സർക്കാർ അധികാരമേറ്റ ഉടൻതന്നെ ഇൗ രംഗത്തെ തെറ്റായ പ്രവണതകൾ തിരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ഭക്ഷ്യയോഗ്യമല്ലാത്ത അരി ഗോഡൗണുകളിൽ സൂക്ഷിച്ചു വരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കരിഞ്ചന്തക്കാരുടെ സഹായത്തോടെ ഗുണനിലവാരമുള്ള അരിയോടൊപ്പം റേഷൻ കടകളിൽ വിതരണം ചെയ്തുവരുന്നതായുള്ള ആരോപണം അതീവഗൗരവമായി കാണുന്നു. ഇത്തരം ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി പരിശോധനാ സംവിധാനം വീണ്ടും ശക്തിപ്പെടുത്താൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്.
സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് ഭക്ഷ്യ ധാന്യങ്ങൾ കേടുവരുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ മാത്രം വിതരണം ചെയ്യണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്.സി.ഐ മുദ്രയില്ലാത്ത ചാക്കുകൾ വ്യാപാരികൾ കൈപ്പറ്റരുതെന്ന് കർശന നിർദ്ദേശം നൽകുകയും അത് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ളൈ ഒാഫീസർമാർ എന്നിവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എത്ര ഉന്നതരായാലും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
റേഷൻ വിതരണ രംഗത്ത് തെറ്റായ ഇടപെടലുകൾ നടത്തുന്ന കറുത്ത ശക്തികൾക്കെതിരെ പോരാടുന്നതിന് കേരള കൗമുദി പുലർത്തുന്ന ജാഗ്രത വലിയ മതിപ്പോടെയാണ് ഞാൻ കാണുന്നത്. ഗോഡൗണുകളിൽ കാമറാ നിരീക്ഷണവും വാഹനങ്ങളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നൂതന സംവിധാനങ്ങളും ഏർപ്പെടുത്തും. അങ്ങനെ പൊതുവിതരണ രംഗത്തെ ദുഷ്പ്രവണതകൾ തുടച്ചുനീക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിന് കേരള കൗമുദിയുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.
സ്നേഹപൂർവം
അഡ്വ. ജി.ആർ. അനിൽ
ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |