ഭക്ഷ്യവിഷബാധയുടെ വാർത്തകളാണ് എങ്ങും. ആരോഗ്യവകുപ്പിന്റെ പരിശോധനകൾ കാര്യക്ഷമമല്ലാത്തതു കൊണ്ടല്ലേ ഇതൊക്കെ നാടുനീളെ വ്യാപകമാകുന്നത്.? വാർഷിക ആചാരമാണ് എല്ലായിടത്തും ഇത്തരം പരിശോധനകൾ. ഇതിനിടയിലൂടെ ഉദ്യോഗസ്ഥർക്ക് സൽക്കാരവും മാസപ്പടിയും മുറപോലെ നടക്കുന്നുണ്ട്. ഓൺലൈനിൽ ഒരു ഫുഡ് ലൈസൻസ് സംഘടിപ്പിച്ച് എന്തുവിഷവും മാലിന്യവും വിളമ്പാമെന്ന് കരുതുന്നവരുടെ എണ്ണം കൂടി വരുന്നു. പുറമേനിന്ന് നോക്കിയാൽ നല്ലതെന്ന് തോന്നുന്ന ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ കാണാറുണ്ട്.
അപ്പോൾ ലൈസൻസും ഹെൽത്ത് കാർഡും ഒന്നുമില്ലാതെ ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്നും ഭക്ഷണവും കൊണ്ടുവരുന്ന വ്യാജകാറ്ററിങ്ങുകാരുടെ അടുക്കളയും പരിസരവും ഫ്രീസറും എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ലൈസൻസില്ലെങ്കിലും നാട്ടിൻപുറങ്ങളിൽ ഉൾപ്പെടെ വാഹനങ്ങളിൽ ഫാസ്റ്റ്ഫുഡ് വിപണനം വ്യാപകമായി കാണുന്നുണ്ട്. ഫുഡ് ഓൺ റോഡ് എന്ന് പറഞ്ഞു കൊണ്ട് രാത്രികാലങ്ങളിൽ ഒരു വാഹനം റോഡരികിൽ കൊണ്ടുനിറുത്തുകയും ചുറ്റും മേശയും കസേരയും നിരത്തുകയും ചെയ്യും. ചൈനീസ് നാടൻ ഭക്ഷണങ്ങൾ ഈ വണ്ടികളിൽ വിൽക്കപ്പെടുന്നു.
ഇതുകൂടാതെ ചെറിയ പിക് അപ് ഓട്ടോകളിൽ ബിരിയാണി പാർസൽ ആയി വിൽക്കുന്നത് കാണുന്നുണ്ട്. ഇവയിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾ എങ്ങനെ ഉണ്ടാക്കുന്നു ? എവിടെ ഉണ്ടാക്കുന്നു? അവർക്ക് ഫുഡ് സേഫ്ടി ലൈസൻസ് ഉണ്ടോ ? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തരാൻ ആളില്ല. ഇതൊന്നും സർക്കാർ സംവിധാനങ്ങൾ അന്വേഷിക്കാറുമില്ല. ഹെൽത്ത് ഓഫീസർമാരുടെ ഡ്യൂട്ടി സമയത്തിനു ശേഷമാണ് വഴിയോര വിൽപ്പനക്കാർ നിരത്തിലിറങ്ങുന്നത് .സാധാരണ ഹോട്ടലുകളിൽ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലാത്തവ പിടിച്ചെടുക്കുന്ന ആരോഗ്യ വകുപ്പുകാർ ഇതൊന്നും കാണാത്തത് എന്തുകൊണ്ടാണ് ?
വിഷരഹിതമായ, ആരോഗ്യകരമായ, മായമില്ലാത്ത ഭക്ഷണം ഓരോ പൗരനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമല്ലേ.?
രാഗനാഥൻ വയക്കാട്ടിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |