എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മുൻ ഉദ്യോഗസ്ഥനെന്ന രീതിയിൽ ചില യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു . 1959 ലും 60 ലും കേരള സർക്കാർ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച് പബ്ലിക് സർവീസ് കമ്മിഷന്റെ നിയമനപരിധിയിൽ ഉൾപ്പെടുത്താത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സർക്കാരിന് 50 ശതമാനത്തിലേറെ ഓഹരിയുള്ള സ്ഥാപനങ്ങളിലേയും മറ്റ് സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും സ്ഥിരം നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിതന്നെ നടത്തണമെന്ന നിർദ്ദേശമുണ്ട് - ഓരോ തസ്തികയ്ക്കും യോഗ്യരായവർ ഇല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും യോഗ്യരായവർ ഇല്ലെന്ന സർട്ടിഫിക്കറ്റുകൾ (non availability certificate) വാങ്ങിയ ശേഷമേ നേരിട്ടു നിയമനം പാടുള്ളൂ എന്ന വ്യവസ്ഥയുമുണ്ട് . പി.എസ് .സി യുടെ പരിധിയിൽ വരുന്ന ഒഴിവുകളിൽ ആറുമാസത്തേക്ക് താത്കാലിക നിയമനം നടത്താനും നിയമമുണ്ട്. പ്രസ്തുത നിയമങ്ങൾ ആവർത്തിച്ചുകൊണ്ടും ബലപ്പെടുത്തിക്കൊണ്ടും 2014ലും 2018 ലും തൊഴിൽവകുപ്പ് ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്.
എന്നാൽ ഈ ഉത്തരവുകളെ അവഗണിച്ചു കൊണ്ടാണ് കാലാകാലങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പരിഗണനയിൽ വരുന്ന ഭരണസമിതി സ്വന്തം ആളുകളെ നേരിട്ടു നിയമിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി സ്ഥിരവും താല്ക്കാലികവുമായി നിയമനം നടത്താൻ നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം
അഡ്വ.പി.കെ.ശങ്കരൻകുട്ടി
മുൻ ഡെപ്യൂട്ടി ഡയറക്ടർ
എംപ്ലോയ്മെന്റ് വകുപ്പ്
ഫോൺ - 94464847 30
പട്ടികജാതിക്കാർ വീണ്ടും
മനുസ്മൃതി കാലത്തേക്കോ?
കേരളകൗമുദി 10 നവംബർ 2022 ലെ എഡിറ്റോറിയൽ പേജിൽ വി.ആർ. ജോഷി എഴുതിയ ''പിന്നാക്ക വിഭാഗങ്ങൾക്ക് മുറിവേൽക്കുന്ന വിധി" എന്ന ലേഖനം അനതിവിദൂരഭാവിയിൽ പട്ടികജാതി/വർഗക്കാർ മനുസ്മൃതി കാലഘട്ടത്തിലേക്ക് എടുത്തെറിയാൻ പോവുകയാണെന്ന ,സൂചനയാണ് നല്കുന്നത്. ഈ സത്യം അവർ മനസിലാക്കുകയും അതിനെ പ്രതിരോധിക്കേണ്ട സമയം സംജാതമായിരിക്കുകയാണെന്ന് തിരിച്ചറിയുകയും വേണം. കേരള ഗവൺമെന്റ് പാസാക്കിയ ദേവസ്വം ബോർഡ് നിയമനത്തിൽ പട്ടികജാതിക്കാർ ബഹിഷ്കരിക്കപ്പെട്ടത് മുൻപ് കേരളകൗമുദി റിപ്പോർട്ടിലൂടെ നാം കണ്ടതാണ്.
പട്ടികജാതി സംഘടനകൾ പരസ്പരം മല്ലടിക്കാതെ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന അപകടം മനസിലാക്കി ഒറ്റക്കെട്ടായി നിന്ന് ഇതിനെ എതിർത്തില്ലെങ്കിൽ ഭാവിയിൽ ഇക്കൂട്ടരുടെ നില മുൻപത്തേതിലും ശോചനീയമായിരിക്കും.
കെ.എ. മണിയൻ
കാവാലം
ഫോൺ- 9961906665
മരണം വാതിലുകൾ
അടയ്ക്കാൻ വൈകരുതേ...
ഗ്രാമനഗര ഭേദമില്ലാതെ പാതയോരങ്ങളിൽ വായ് തുറന്നിരിക്കുന്ന കാനകൾ യഥാർത്ഥത്തിൽ മരണത്തിലേക്കുള്ള വാതിലുകളാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നാടുനീളെ സുരക്ഷിതമായി സഞ്ചരിക്കുകയും സുഖജീവിതം നയിക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾ ഈ കാര്യത്തിൽ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. കോടതി ഇടപെടൽ ഉള്ളപ്പോൾ മാത്രമാണ് ഇക്കൂട്ടർ ധൃതിപിടിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടുന്നത്. ജനശ്രദ്ധ തിരിയുമ്പോൾ വീണ്ടും എല്ലാം പഴയപടിയാവും. അടുത്തൊരു ദുരന്തം ഉണ്ടാവണം ഇക്കൂട്ടർ വീണ്ടും സടകുടഞ്ഞ് എഴുന്നേൽക്കാൻ. അതിനാൽ ഇനിയെങ്കിലും കുറ്റകരമായ അനാസ്ഥ വെടിഞ്ഞ്, ആത്മാർത്ഥമായി നാടിനോടുള്ള പ്രതിബദ്ധത നിറവേറ്റാൻ തയാറാകണം.
പൂർണിമ ഗോപാൽ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |