ഗാന്ധിയന്മാർ കളരി പഠിച്ചാൽ, പഠിച്ച വിദ്യ എവിടെയാകും പയറ്റുകയെന്നതിൽ ആർക്കുമൊരു നിശ്ചയവുമുണ്ടാവില്ല. കുമ്പക്കുടി സുധാകരന്റെ കാര്യത്തിലും അതാണുണ്ടായത്. ചിലർക്ക് അർത്ഥം കിട്ടിയാൽ അവർ അർദ്ധരാത്രിയിലും കുട പിടിക്കുമെന്നൊക്കെ പറയുന്നത് പോലെ.
ഗാന്ധിയന്മാരുടെ സ്ഥിതിയും ഏതാണ്ടിത് പോലെയൊക്കെയാണ്. ഗാന്ധിയന്മാർ സാധാരണനിലയ്ക്ക് കളരി പഠിക്കുന്നവരല്ല. കാരണം കളരി പഠിച്ചാൽ അത് പയറ്റാതിരിക്കാനാവില്ലല്ലോ. അവർ അതെവിടെ പയറ്റും എന്നതൊരു പ്രഹേളികയാണ്. അഹിംസാവാദികൾ കളരി പയറ്റി രംഗം അലങ്കോലമാക്കി എന്നൊന്നും ആരെങ്കിലും പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ടാകില്ല. അതുകൊണ്ട് ഗാന്ധിയുടെ പാർട്ടിക്കാർ കളരിയഭ്യാസങ്ങളിൽ നിന്നൊക്കെ വിട്ടുനിൽക്കാറാണ് പതിവ്.
കളരി പഠിച്ചുപോയ അപൂർവം ചിലരുണ്ട്. ഏതോ ദുർബലനിമിഷത്തിൽ സംഭവിച്ചതാണ്. പഠിച്ചുകഴിഞ്ഞപ്പോൾ ഒരു തരം തരിപ്പ് അവരിലുണ്ടാകും. ആ തരിപ്പ് എവിടെയെങ്കിലും തീർക്കാതിരിക്കാൻ പറ്റില്ല എന്നതാകുമല്ലോ അവരെ അലട്ടുന്ന മുഖ്യവിഷയം. കുമ്പക്കുടി സുധാകരനും ആ തരത്തിൽ കളരി പഠിക്കാൻ നിർബന്ധിതനായ നിർഭാഗ്യവാനായിരുന്നു.
പണ്ട് ബ്രണ്ണൻ കോളേജിൽ പഠിക്കവേയാണ് കളരിയഭ്യാസം കുമ്പക്കുടി പഠിച്ചെടുത്തത്. അങ്ങനെ പഠിച്ചത് പയറ്റാൻ പറ്റിയ ദേഹത്തെ തേടി അദ്ദേഹം ബ്രണ്ണൻ കോളേജിന്റെ വരാന്തകളിലൂടെ അലയുകയായിരുന്നു. ദേഹങ്ങൾക്ക് നല്ല ക്ഷാമമുള്ള കാലമാണ്. അപ്പോഴാണ് പരീക്ഷ ബഹിഷ്കരിച്ചൊരു വിദ്വാൻ അതുവഴി കടന്നുവരുന്നത് കണ്ടത്. തരിപ്പ് തീർക്കാൻ ഇതിലും പറ്റിയ ദേഹത്തെ വേറെ എവിടെ തിരയണം എന്ന തിരിച്ചറിവിൽ കുമ്പക്കുടിയുടെ മനസ് തുള്ളിച്ചാടി. അവിടെയാണ് ഗാന്ധിയൻ കളരി പഠിച്ചതിലെ കുഴപ്പം പ്രകടമായത്. ദേഹം ഏതെന്ന് നോക്കാതെ ചവിട്ടാൻ തോന്നൽ.
കണ്ടാലറിവാൻ സമർത്ഥനല്ലെങ്കിൽ, കൊണ്ടാലറിയുവതിനില്ല സംശയം എന്ന മട്ടിൽ കുമ്പക്കുടി നിന്ന നില്പിൽ നിന്നൊരൊറ്റ ചാട്ടമായിരുന്നു. ചാട്ടത്തിൽ മുന്നിലേക്ക് നീട്ടിയ കാലുകൾ ചെന്നുപതിച്ചത് പരീക്ഷയും ബഹിഷ്കരിച്ചെത്തിയ വിദ്വാന്റെ ഇടനെഞ്ചിലേക്കായിരുന്നു. ആ നെഞ്ച് തകർന്നെന്നും വിദ്വാൻ അവിടെ നിലംപരിശായെന്നും വീണുകിടക്കുന്ന വിദ്വാനെ കണ്ട കുമ്പക്കുടിയുടെ പിള്ളാരെത്തി വളഞ്ഞിട്ട് തല്ലിയെന്നുമാണ് കഥയുടെ ആദ്യഭാഗം.
ശേഷം ഇടവേളയാണ്. ഇടവേള കഴിഞ്ഞപ്പോൾ കണ്ടത് കിരീടം സിനിമയിലെ സേതുമാധവൻ കീരിക്കാടൻ ജോസിന് നേർക്ക് എഴുന്നേറ്റ് വരുന്നത് പോലൊരു വരവാണ്. അവിടെ കളരി പഠിച്ച കുമ്പക്കുടിയില്ലായിരുന്നു. പിണറായി സഖാവ് പ്രത്യേകതരം ആക്ഷൻ എന്തോ കാണിച്ചുവെന്നാണ് പറയുന്നത്. കൈകൾ രണ്ടും കൂട്ടിപ്പിടിച്ചൊരു ആക്ഷൻ. ആ ആക്ഷൻ കണ്ടപ്പോൾ കുമ്പക്കുടിയുടെ മാഷായ ടി.വി.ബാലൻമാഷ് വന്ന്, വിജയാ ചെയ്യല്ലേ, വിജയാ എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ കുമ്പക്കുടി ഇന്നീ ഇഹലോകത്ത് കാണില്ലായിരുന്നു എന്ന് കരുതുന്നവരുണ്ട്. കടുതായ് ശബ്ദിക്കും കുറുനരിയെ കടുവയതുണ്ടോ പേടിക്കുന്നൂ എന്ന് നമ്പ്യാർ പാടിയത് പിണറായിസഖാവിന്റെ പ്രത്യേക ആക്ഷനോടെയുള്ള ഈ വരവ് കണ്ടിട്ടാണെന്ന് പറയപ്പെടുന്നു. സത്യത്തിൽ അങ്ങനെയൊരിടപെടൽ ഇല്ലായിരുന്നുവെങ്കിലും പിണറായി സഖാവിലെ സമാധാനകാംക്ഷി സമയോചിതമായി ഇടപെട്ട് ആ അത്യാഹിതം ഒഴിവാക്കിയേനെ എന്നതാണ് യാഥാർത്ഥ്യം. അവനെ കൊണ്ടുപോകാൻ സഖാവ് കല്പിച്ചത് അതിനാലാണ്.
അന്നത്തെ ആ പ്രകടനത്തിന് തൊട്ടുപിന്നാലെ പിണറായി സഖാവിന്റെ പേര് സമാധാനത്തിനുള്ള നോബൽസമ്മാന പട്ടികയിൽ ഇടം പിടിക്കുകയുണ്ടായി. സമാധാനത്തിനുള്ള നോബൽസമ്മാനം തലനാരിഴയ്ക്ക് വഴിമാറിപ്പോയെന്നാണ് പറയുന്നത്. നഷ്ടപ്പെട്ടതിൽ പിണറായി സഖാവിന് ഇച്ഛാഭംഗമോ നിരാശയോ ഉണ്ടായിട്ടില്ല. സഖാവിന്റെ നിഘണ്ടുവിൽ നിരാശയെന്ന പദം അല്ലെങ്കിലും പണ്ടുതൊട്ടേ ഇല്ലാത്തതാണ്.
അതെന്തോ ആകട്ടെ. ഏതായാലും ഗാന്ധിയുടെ പാർട്ടിക്ക് കുമ്പക്കുടി വലിയ അസറ്റാണെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു!
- ചെന്നിത്തലഗാന്ധി ഈയിടെയായി ഉറക്കപ്പായിൽനിന്ന് ഞെട്ടിയെണീക്കുകയും സൂര്യപ്രകാശം കണ്ടാൽ ഞെട്ടിവിറച്ച് കരയുകയുമൊക്കെയാണ്. വിശദമായ പരിശോധനയും ചികിത്സയും അത്യാവശ്യമാണെന്ന് ഇവിടെ ചികിത്സിച്ച ഭിഷഗ്വരന്മാർ പറയുന്നു. പ്രതിപക്ഷനേതാവ് സിൻഡ്രോം എന്ന പ്രത്യേകതരം അസുഖബാധയാണത്രെ. ലോകത്തിൽ അപൂർവങ്ങളിൽ അപൂർവം പേർക്ക് മാത്രം ബാധിക്കുന്നതാണ് ഈ രോഗം. മുൻ പ്രതിപക്ഷനേതാവ് എന്ന പദവിയിലെത്തിപ്പെടുന്നവർക്കേ ഈ രോഗം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. മുന്നിൽ വന്നുനിന്ന് ചിരിച്ചു കാണിക്കുന്നവരെ കണ്ടാലുമദ്ദേഹം പേടിച്ച് നിലവിളിക്കുകയാണിപ്പോൾ. ഹൈക്കമാൻഡിന്റെ വിദഗ്ദ്ധചികിത്സയിലൂടെ ഒരുപക്ഷേ ഭേദമാക്കിയെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആറ്റുകാലമ്പലത്തിൽ പൊങ്കാലമാലിന്യങ്ങൾ നീക്കാൻ യുദ്ധസമാനമായ സന്നാഹങ്ങൾ തലസ്ഥാന കോർപ്പറേഷൻ ഒരുക്കിയെന്നാണ് പറയുന്നത്. ആനകൾ, അമ്പാരികൾ, നൂറ്റൊന്ന് കാലാൾപ്പട, തേരുകൾ എന്നുവേണ്ട സകലതും. എല്ലാറ്റിനും കൂടി മുക്കാലേ അരക്കാൽ കോടികളും ചെലവായിട്ടുണ്ട്. യുദ്ധത്തിനായതിനാൽ ആ ചെലവൊരു ചെലവായി കണക്കാക്കേണ്ടതില്ല. എല്ലാം തീർന്നപ്പോഴാണ്, പൊങ്കാല നടന്നില്ലല്ലോയെന്ന് നൂറ്റൊന്ന് കാലാൾപ്പടയിലെ ചിലരെല്ലാമോർത്തതത്രെ. എന്തു ചെയ്യാം, കോടികൾ പൊടിഞ്ഞത് പൊടിഞ്ഞതുതന്നെ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |