വിപാസനയിലൂടെ ഇനിയും അനേകം ബുദ്ധന്മാർ ജനിക്കുമെന്ന് പണ്ട് ഗൗതമബുദ്ധൻ പറഞ്ഞത് നേരായിരുന്നു. ബുദ്ധൻ വിപാസനയിലൂടെ എല്ലാം അറിഞ്ഞയാളാണ്. വിപാസനയുടെ ആഴങ്ങൾ കടന്ന സുന്ദര നിമിഷത്തിലായിരുന്നു ബുദ്ധന് ഉണർവുണ്ടായത്. ലോകത്തെ സ്വയം അറിഞ്ഞതോടെ സിദ്ധാർത്ഥരാജകുമാരൻ സർവതും ത്യജിച്ച് ഇറങ്ങിനടന്നു.
ബുദ്ധൻ പോയി. വേറെ ബുദ്ധന്മാർ വന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ വടക്ക് ഇന്ദ്രപ്രസ്ഥത്തിലെ പത്താം നമ്പർ ജൻപഥിൽ നിന്നുവരെ ബുദ്ധൻ ജനിച്ചു. ഈ ബുദ്ധനും ആൾ വിപാസനക്കാരനായി എന്നത് സ്വാഭാവികം. വിപാസനയുടെ ആഴങ്ങൾ അദ്ദേഹം പലതവണ നീന്തിക്കടന്നിരിക്കുന്നു. ലോകത്തെ അദ്ദേഹം ശരിക്കും അറിഞ്ഞു. ന.മോ.ജി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അല്ലെങ്കിൽ ഈഡി, നാഷണൽ ഹെറാൾഡ് കേസ്, കുന്തം, കുടച്ചക്രം, വയനാട്, എസ്.എഫ്.ഐ, പിണറായി സഖാവ് എന്നിങ്ങനെയായി നിവർന്നുകിടക്കുന്ന ലോകത്തിൽ ജൻപഥ് ബുദ്ധൻ അറിയാത്ത സംഗതികൾ ഈ കുറഞ്ഞ കാലയളവിൽ വിരളമാണ്.
അടിയുറച്ച ബുദ്ധനാണ് പത്താം ജൻപഥിൽ ജനിച്ചിട്ടുള്ള രാഹുൽമോൻ എന്ന് ആളുകൾ പറയുന്നു. അതിന്റെ അർത്ഥം ഈഡിക്കാർ അദ്ദേഹത്തെ അടിച്ച് അവശനാക്കി എന്നല്ല. എസ്.എഫ്.ഐക്കാരും അദ്ദേഹത്തെ അടിച്ചിട്ടില്ല. അവർ വയനാട്ടിലെ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി സേവനവാരം നടത്തിക്കൊടുത്തതാണ്. ബുദ്ധന്റെയഹിംസാ പരീക്ഷണമാണ് അവർ നടത്തിയത്. അതിൽ തെറ്റ് പറയാനാവില്ല.
ഈഡിയാണെങ്കിൽ ചോദ്യം ചെയ്തതേയുള്ളൂ. ആഴ്ചയിൽ ഏഴ് ദിവസം 24 മണിക്കൂർ വീതം വച്ച് ഒരു നൂറ്റിയറുപത്തിയെട്ട് മണിക്കൂർ ചുരുങ്ങിയത് അദ്ദേഹത്തെ ഈഡിക്കാർ ചോദ്യം ചെയ്തു കാണും. ഒരു ദിവസത്തിന് 24 മണിക്കൂറിൽ കൂടുതൽ പരിധിയില്ലാത്തത് കൊണ്ട് മാത്രമായിരുന്നുവത്രേ ഈഡിക്കാർ അതിൽ കൂടുതൽ സമയം ചോദ്യം ചെയ്യാതിരുന്നത്. പക്ഷേ ബുദ്ധൻ ബുദ്ധനായിത്തന്നെ നിന്നു. ബുദ്ധന്റെയഹിംസയും രന്തിദേവന്റെ ദയാവായ്പും സാക്ഷാൽ കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും എന്നൊക്കെ വള്ളത്തോൾ മഹാത്മഗാന്ധിയെപ്പറ്റി പാടുമ്പോൾ ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന ബുദ്ധമാതൃക പത്താം ജൻപഥിൽ പിൽക്കാലത്ത് ഭൂജാതനാകേണ്ട ബുദ്ധൻ തന്നെയായിരുന്നു എന്നാണ് പറയുന്നത്.
രാഹുൽജി ഈഡിക്കാർക്ക് ക്ഷമയുടെ നെല്ലിപ്പലക കാണിച്ചുകൊടുത്തിട്ടുണ്ട്. അതുകണ്ട് ഈഡിക്കാർ സഹികെട്ട് 'രാമ,രാമ, കൃഷ്ണ, കൃഷ്ണ..." എന്ന് പാടിപ്പോയത്രേ. ഈ ക്ഷമയ്ക്ക് പിന്നിലെ ഗുട്ടൻസ് എന്താണെന്ന് അവർ ചോദിച്ചു. വിപാസന എന്ന ഒറ്റവാക്കിൽ രാഹുൽജി മറുപടി ഒതുക്കി. ഈഡിക്കാർ സുല്ലിട്ട് മടങ്ങിപ്പോയെന്നാണ് ചരിത്രകാരനായ കേസിവേണുഗോപാൽജി സാക്ഷ്യപ്പെടുത്തുന്നത്.
അങ്ങനെയുള്ള രാഹുൽജിയെ വയനാട്ടിൽ ചില എസ്.എഫ്.ഐക്കാർ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കിയെന്ന് പറഞ്ഞാൽ ആർക്കാണ് ചിരി പൊട്ടിപ്പോകാത്തത്! അതുകൊണ്ട് എസ്.എഫ്.ഐക്കാർ പേടിപ്പിക്കാൻ നോക്കിയതാണ് എന്നാരും പറയരുത്. രാഹുൽമോന്റെ ക്ഷമാന്വേഷണ പരീക്ഷണങ്ങൾ നടത്തിയതാണ് അവർ. ഇത്തരം ക്ഷമാന്വേഷണ പരീക്ഷണങ്ങൾ അവരല്ലെങ്കിൽ പിന്നെ ആരാണിന്നാട്ടിൽ നടത്തുക! നിങ്ങൾ പറ.
l l l l
- വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐക്കാർ അടിച്ചുതകർത്തു എന്ന് പറയുന്നു. അങ്ങേയറ്റത്തെ പരിസ്ഥിതിസ്നേഹികളായ എസ്.എഫ്.ഐക്കാരെ അപഹസിക്കുന്നതാണ് ഈ ആരോപണം. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് എന്ന് പാടുന്നവരാണ് എസ്.എഫ്.ഐക്കാർ. പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും ഗാഢമായി സ്നേഹിക്കുന്ന കൂട്ടരാണ്. പക്ഷിമൃഗാദികൾക്കും വൃക്ഷലതാദികൾക്കും വേണ്ടി ബഫർസോൺ വേണമെന്ന് പറഞ്ഞപ്പോൾ അതിന് പറ്റിയ സ്ഥലം അളക്കാൻ ആദ്യമേ അവരങ്ങോട്ട് ചാടിപ്പുറപ്പെട്ടു. അത് വിശാലമനസ്സുകൾക്കേ സാധിക്കൂ. മൂന്നടി സ്ഥലം കിട്ടാൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്റെ മോഡൽ എസ്.എഫ്.ഐക്കാരും കേട്ടിട്ടുണ്ട്. ബഫർസോണിന് സ്ഥലം അളക്കാൻ നോക്കിയപ്പോൾ രാഹുൽഗാന്ധിയുടെ ഓഫീസിനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താതെ നിവൃത്തിയില്ലെന്ന തോന്നൽ അവർക്കുണ്ടായിപ്പോയത് മഹാബലിയുടെ കഥ മനസ്സിൽ തെളിഞ്ഞിട്ടാണ്. രാഹുൽജിയാണെങ്കിൽ അങ്ങേയറ്റം വിനയാന്വിതനായ മഹാബലിയാണ്. വിപാസനധ്യാനം നടത്തുന്നയാളാണ്. ഏത് എസ്.എഫ്.ഐയോടും ക്ഷമിക്കാൻ അദ്ദേഹത്തിന് സാധിക്കും. സ്വന്തം ഓഫീസ് പാതാളത്തിലേക്ക് പതിച്ചാലും ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളയാൾക്ക് എന്ത് പാതാളം, എന്ത് ഭൂമി! ബുദ്ധം ശരണം ഗച്ഛാമി!
l l l l
- പയ്യന്നൂരിലെ കുഞ്ഞികൃഷ്ണൻ സഖാവിന് കൂട്ടാനും കിഴിക്കാനും അറിയില്ല. അങ്ങനെയുള്ള സഖാക്കൾ കൂട്ടിയാലും കിഴിച്ചാലും എവിടെയൊക്കെയോ എന്തൊക്കെയോ ചില്ലറകളിങ്ങനെ പൊങ്ങിക്കിടക്കും. അതുകൊണ്ട് കൂട്ടാനും കിഴിക്കാനും അറിയാത്തവർക്കെതിരെ പൊതുവേ ചില ജാഗ്രതകൾ നമ്മൾ പാലിക്കാറുണ്ട്. എന്നിട്ടും ഈ കുഞ്ഞികൃഷ്ണൻ സഖാവ് കാട്ടിക്കൂട്ടിയത് എന്തെല്ലാമാണ്! എവിടെ പോയി 45 ലക്ഷം എന്നാണ് ആ സഖാവ് ചോദിച്ചത്. കൂട്ടാനും കിഴിക്കാനും അറിയുമായിരുന്നെങ്കിൽ 45 ലക്ഷം ഇങ്ങനെ പൊങ്ങുതടി പോലെ മുഴച്ച് നിൽക്കില്ലായിരുന്നു. കണക്കറിയാത്ത സഖാക്കളെ കണക്ക് പഠിപ്പിക്കുന്നതിലുണ്ടായ ജാഗ്രതക്കുറവ് ഗുരുതരവീഴ്ചയായി കണ്ടത് കൊണ്ടാണ് മധുസഖാവിനെ ഒരടി താഴ്ത്തിയത്. മേലിൽ ഇത്തരം ജാഗ്രതക്കുറവ് പാടില്ല. കണക്കറിയാത്ത കുഞ്ഞികൃഷ്ണൻ സഖാവിന് കണക്ക് ട്യൂഷൻ നൽകാൻ പ്രത്യേകസംവിധാനം പയ്യന്നൂരോ വെള്ളൂരോ ഏർപ്പാട് ചെയ്യുന്നത് ഉചിതമാകും.
l l l l
- ന.മോ.ജി, അമിത് ഷാജി മുതലായവർ നിഷ്കളങ്കബുദ്ധികളാണ്. പരോപകാരികൾ. പരമസാത്വികർ. ആർക്കും ഒരു സിംഹത്തിനും ആപത്ത് വരരുതേ എന്ന് പ്രാർത്ഥിക്കുന്ന മഹർഷിമാരാണിവർ. മഹാരാഷ്ട്രത്തിൽ ഉദ്ധവൻതാക്കറെ ആൾ ബലവാനായ സിംഹമാണെന്ന് പറഞ്ഞ് നടപ്പായിരുന്നു. കോൺഗ്രസുകാരെയും കൂട്ടി ന.മോ.ജി- ഷാജി മാരെ പലപ്പോഴും വിറപ്പിക്കാൻ നോക്കി. മഹർഷിമാരായത് കൊണ്ട് അങ്ങേയറ്റത്തെ സംയമനം പാലിച്ച് രാമനാമം ജപിച്ച് കാലം കഴിച്ചുകൂട്ടുക മാത്രമായിരുന്നു ന.മോ.ജിയും ഷാജിയും.
ഇന്നിപ്പോൾ മഹാരാഷ്ട്രത്തിൽ ചില സിംഹങ്ങൾ കൂടുവിട്ട് പുറത്ത് ചാടിയെന്ന് പറയുന്നു. ന.മോ.ജി- ഷാജി മഹർഷിമാർ ചാടിച്ചതാണെന്ന് പറയുന്നവരുണ്ട്. അത് പറയുന്നത് അസൂയാലുക്കളായത് കൊണ്ട് കാര്യമാക്കേണ്ടതില്ല. കൂടുവിട്ട് ചാടിയതോ ചാടാത്തതോ ആയ സിംഹങ്ങളെ മേൽകീഴ് നോക്കാതെ സഹായിക്കുകയെന്നത് മഹർഷിമാരുടെ വിശാലമനസ്സാണ്. അമ്പും വില്ലും ചിഹ്നക്കാരായ ശിവസേനക്കാരിൽ ചിലരിപ്പോൾ അമ്പിനും വില്ലിനും അടുക്കാതെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് നിൽക്കുന്നതിന് അമിത് ഷാജിയെയും ന.മോ.ജിയെയും കുറ്റം പറയുന്നതെന്തിനാണെന്നാണ് മനസ്സിലാവാത്തത്! ജനാധിപത്യം പൂത്തുലഞ്ഞ് നിൽക്കുന്ന കാനനക്കാഴ്ച ആസ്വദിക്കുന്നവരാണ് യഥാർത്ഥ സഹൃദയർ.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |