SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.24 PM IST

'ആസാദ്' കാ അമൃത് മഹോത്സവ് !

varavisesham

ന.മോ.ജി ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടി തട്ടിക്കൂട്ടുമ്പോൾ കാര്യങ്ങളുടെയൊരു പോക്ക് എങ്ങോട്ടാണെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ന.മോ.ജി അങ്ങനെ ഒന്നും കാണാതെ ഒരു പരിപാടിക്കും ഇറങ്ങിപ്പുറപ്പെടാറില്ല. ഘർ ഹർ തിരംഗ എന്നും പറഞ്ഞ് പോളിസ്റ്റർ തുണിയിലും ദേശീയപതാക ഉണ്ടാക്കിക്കോളാൻ ന.മോ.ജി കല്പിച്ചത് കച്ചവടം പൊടിപൊടിക്കുമെന്ന് കണക്കാക്കിയാണെന്ന് പറയുന്നവരുണ്ട്. ദ്രോണർജി അങ്ങനെ പരദൂഷണം പറയുന്ന കൂട്ടത്തിലുള്ള രാജ്യദ്രോഹിയല്ല. ലാഭ് കാ ന്യായ് മഹോത്സവിന്റെ ആളാണ് ന.മോ.ജി എന്ന് അസൂയാലുക്കളാണ് അവിടെയും ഇവിടെയുമൊക്കെ നിന്ന് പറയുന്നത്.

അങ്ങനയുള്ള ന.മോ.ജി സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിട്ടതും ഒന്നും കാണാതെയായിരുന്നില്ലെന്ന് രാഹുൽമോനും കേസിവേണുഗോപാൽജിയും കരുതുന്നു. ആസാദി കാ അമൃത് മഹോത്സവ് എന്നല്ല ന.മോ.ജി ഇടാനിരുന്ന പേര് 'ആസാദ് കാ അമൃത് മഹോത്സവ് 'എന്നാണെന്നാണ് രാഹുൽമോന്റെയും വേണുഗോപാൽജിയുടെയും ഗുരുതരമായ സംശയം. വളരെ നാളുകളായി ആസാദ്, ആസാദ് എന്ന് ന.മോ.ജി പ്രേമലോലിതനായി വിളിക്കുന്നത് രാഹുൽമോൻ കാണുന്നുണ്ട്. ആസാദ് ജിയും ഏതാണ്ട് പ്രേമം കലശലായ മട്ടിലായിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ചിട്ട് നാളുകളായി. ഏതുനേരവും ഒളിച്ചോട്ടത്തിന് തയാറായി നിൽക്കുകയായിരുന്നു.

ഒടുവിൽ ആ അസുലഭ ദിവസം വന്നുഭവിച്ചു. ഗുലാം നബി ആസാദ്ജി കോൺഗ്രസിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കത്തെഴുതിവച്ചിട്ടാണ് പോയ്ക്കളഞ്ഞത്. ന.മോ.ജിയുടെ ആസാദ് പ്രേമത്തിൽ വീണുപോകാത്ത ഏത് ആസാദാണ് ഭൂഗോളത്തിൽ ഉണ്ടാവുകയെന്നാണ് ഇതേപ്പറ്റി നാട്ടുകാരൊക്കെ അടക്കം പറയുന്നത്.

ആസാദ്ജി രാജ്യസഭയിൽ നിന്ന് കൂടും കുടുക്കയും എടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ന.മോ.ജി നീണ്ട താടിയുഴിഞ്ഞ് കണ്ണീരൊപ്പിയതും മൂക്ക് ചീറ്റിയതുമൊക്കെ വെറുതെ ആയിരുന്നില്ല. ആ കണ്ണീരാണ് പണിപറ്റിച്ചതെന്ന് പറയുന്നവരുണ്ട്. ന.മോ.ജി ആഗ്രഹിച്ചത് പോലെയാണ് ആസാദ് ജി കല്പിച്ച് കൊടുക്കുന്നത്. താമരചിഹ്നത്തിലേക്ക് ആസാദ് ജി പോകുന്നില്ല. പകരം പുതിയ പാർട്ടിയുണ്ടാക്കി കൂടെപ്പാർക്കുമെന്നാണ് ന.മോ.ജിക്ക് തിരിച്ചറിയാനായിട്ടുള്ളത്. സെൻട്രൽ വിസ്ത എന്നൊക്കെ പറയുന്ന ന.മോ.ജിയുടെ കലാഭ്യാസപ്രകടനങ്ങൾ ഇതുപോലുള്ള എത്ര ആസാദ്മാരെയും ആകർഷിക്കാൻ വകയൊരുക്കുന്നതാണെന്ന് ആർക്കാണറിയാത്തത്! ആസാദ് കാ അമൃത് മഹോത്സവ്! നമ:ശിവായ!

രാഹുൽമോന്റെ കാര്യം ഒന്നാലോചിച്ചാൽ കഷ്ടം തന്നെയാണ്. കേസിവേണുഗോപാൽജിയുടെ ഒരു താങ്ങിൽ മാത്രമാണ് മോൻ പിടിച്ചുനിൽക്കുന്നത്. എന്നിട്ടും ഭാരത് ജോഡോ യാത്രക്കുള്ള പുറപ്പാടിലാണ് മോൻജിയും വേണുജിയും. അതിനുണ്ടായ ധൈര്യത്തെ സമ്മതിച്ച് കൊടുക്കണം. കന്യാകുമാരിയിൽ നിന്നൊരു പിടിപിടിച്ച് കാശ്മീരം വരെ കൂട്ടിക്കെട്ടുന്ന ജോഡോ പരിപാടിയാണ് ഉദ്ദേശം. ഭാരതത്തെ ഇങ്ങനെ കൂട്ടിയോജിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങേയറ്റത്തെ ശ്രമകരമായ ദൗത്യമാണ്. ഓരോ കരയെയും കൂട്ടിക്കെട്ടുമ്പോൾ കയറൊന്ന് ലൂസായാൽ തീർന്നു കാര്യം. അങ്ങനെയുള്ള പരിപാടിക്കായി ശാരീരികമായും മാനസികമായും ഊർജ്ജം സംഭരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കോൺഗ്രസിൽ നിന്ന് ഓരോരോ ചരടുകളായി പിന്നിപ്പോകുന്നത്.

ഭാരത് ജോഡോ പരിപാടിക്ക് ഒരുങ്ങുന്നതിനിടയിൽ കോൺഗ്രസ് ജോഡോ കൂടി നടത്തുകയെന്ന് പറയുന്നത് അല്പം പ്രയാസം തന്നെയാണ്. എങ്കിലും തോറ്റ് പിന്മാറരുത്. എന്തിനും പോന്ന കേസിജി ഉള്ളത് ഒരു ധൈര്യമാണ്. രാഹുൽജിയോട് ഒരു കാര്യം ഉപദേശിക്കട്ടെ. ഭാരത് ജോഡോ അഭ്യാസത്തിന് മുമ്പായിട്ട് കോൺഗ്രസ് ജോഡോ പരിപാടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസിനെയാകെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ കൊണ്ടുപോയി ഉഴിച്ചിൽ ചികിത്സ നടത്തുന്നത് ഉത്തമമായിരിക്കും. വേണമെങ്കിൽ നസ്യവും ആകാം. ഇല്ലെങ്കിൽ ന.മോ.ജിയുടെ കൈയും കലാശവും കണ്ട് പല ആസാദ് ജിമാരും ചങ്ങല പൊട്ടിച്ച് ഓടിക്കളഞ്ഞു എന്നിരിക്കും. ഒരു കരുതൽ എന്തിനും നല്ലതാണ്.

  

ഭാ.ജ.പ സീരിയൽ കില്ലർ ആണെന്ന് ആപ്പിന്റെ കേജരിവാൾജി പറയുന്നു. നിഗൂഢമായ കൊലപാതകം നടത്തിക്കൊണ്ടിരിക്കുന്ന ആളത്രേ പാർട്ടി. പലേ സ്ഥലത്തും പലേ അഭ്യാസപ്രകടനങ്ങളാണ്. ചില്ലറ കോടിയും റിസോർട്ടും പിന്നെ അല്പസ്വല്പം ഈഡി, സിബിഐ പോലുള്ള ഏർപ്പാടുകളും വച്ചാണ് കളികൾ. മഹാരാഷ്ട്രത്തിൽ ചില്ലറ കോടികൾ പൊടിഞ്ഞത് ഈയടുത്താണ്. ആസേതു ഹിമാചലം കോടികൾ പൊടിക്കാൻ ഭാ.ജ.പക്ക് ഒരു മടിയും ഇല്ല. പണം പോയി പവറ് വരട്ടെയെന്നാണ് അമിത് ഷാ ജിയുടെ അഭിപ്രായം.

ഡൽഹിയിലും കോടികൾ പൊടിക്കാനുള്ള കലാപരിപാടിയുമായിട്ടാണ് ഭാ.ജ.പ വരുന്നത് എന്ന് കേജരിവാൾജി സംശയിക്കുന്നു. 800 കോടിയും ഈഡിയും ചില്ലറ രാജ്യദ്രോഹ താമ്രപത്രങ്ങളും ആണ് ഭാ.ജ.പയുടെ കൈവശമുള്ളതത്രെ. അത്യാവശ്യം വേണ്ടവർക്ക് ചാർത്തിക്കൊടുക്കാനുള്ളതാണ് ഈ താമ്രപത്രങ്ങൾ. നാടോടിക്കാറ്റ് സിനിമയിലെ പവനായിയുടെ പെട്ടിയിൽ മലപ്പുറം കത്തി മുതൽ നാടൻ തോക്ക് വരെ ഉണ്ടായിരുന്നു. അത് വച്ച് നോക്കുമ്പോൾ എണ്ണൂറ് കോടിയും ഈഡിയുമൊക്കെ ഒന്നുമല്ല എന്ന് സമാധാനിച്ചാൽ ചിലപ്പോൾ കേജരിവാൾജിക്ക് കിടന്നുറങ്ങാൻ സാധിച്ചേക്കും. പിന്നെ ഭാ.ജ.പ ആണ്, ന.മോ.ജി, അമിത് ഷാജി മുതലായവരാണ് എന്നൊക്കെ ചിന്തിക്കുന്നത് ഉറങ്ങാൻ കിടക്കുമ്പോൾ എന്തുകൊണ്ടും ഒരു കരുതലിന് നല്ലതാണ്!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.