ശശി തരൂരിനെ പിടിച്ച കോൺഗ്രസുകാരെപ്പറ്റിയാണിപ്പോൾ നാട്ടിലാകെ സംസാരം. പണ്ട് മഹാത്മാഗാന്ധിയെ പിടിച്ചുപോയ കോൺഗ്രസുകാരുടെ അവസ്ഥയേക്കാൾ ഭയാനകമാണ് സംഗതി എന്നാണ് അനുഭവസ്ഥർ പറയുന്നത്. മഹാത്മഗാന്ധിയെ പിടിച്ചും പോയി, പിടിച്ച പിടി വിടുവിക്കാനും പറ്റുന്നില്ല എന്നതായിരുന്നു അവസ്ഥ. അത് കുറേക്കാലം കഴിഞ്ഞപ്പോൾ എങ്ങനെയൊക്കെയോ പിടി വിടുവിച്ച് തടി കയ്ച്ചലാക്കിയെന്നും ഇല്ലെന്നും പറയുന്ന ചരിത്രകാരന്മാരുണ്ട്. ശശി തരൂജിയെ പിടിച്ചുപോയ കോൺഗ്രസുകാരുടെ അവസ്ഥ തുലോം വ്യത്യസ്തമാണ്. ഈ പിടി ഒരു തരത്തിലും വിടുവിക്കാൻ പറ്റുന്ന സാമൂഹ്യസാഹചര്യം നിലവിലില്ല എന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
ശശി തരൂർജിക്ക് പല രൂപങ്ങളുണ്ടത്രേ. സാധാരണ അമ്പത് പൈസയ്ക്ക് വാങ്ങുന്ന ബലൂൺ പോലെ തരൂർജിയെ കാണുന്നവരുണ്ട്. അങ്ങനെ വാങ്ങിയ ശേഷം ഊതി വീർപ്പിച്ചുവച്ചതാണെന്ന് ഇക്കൂട്ടർ ഉറപ്പിച്ച് പറയുന്നു. സംഗതി ഊതിവീർപ്പിച്ചതാണെന്ന് പെട്ടെന്ന് മനസിലായെന്ന് വരില്ല. കണ്ടാൽ ചിലപ്പോൾ ഫുട്ബാൾ പോലെയൊക്കെ തോന്നിപ്പോകും. ലോകകപ്പ് ഫുട്ബാൾ നടക്കുന്ന സമയമായത് കൊണ്ടാണത്. യഥാർത്ഥത്തിൽ ഊതിവീർപ്പിച്ച ബലൂണാണെന്ന് മനസിലാക്കിക്കാൻ എല്ലാവരും മെനക്കെടാറില്ല. എന്നാൽ വടശ്ശേരി സതീശൻജി അതിന് തയാറായത്, ലോകകപ്പ് നടക്കുന്ന കാലമായതിനാലും ആളുകൾ അതുകൊണ്ട് എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് പോകാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലുമാണ്. അദ്ദേഹം എന്തിനും പോന്ന ധീരനാണ്. ശശി തരൂർജിക്കകത്തെ ഊതിവീർപ്പിച്ച ബലൂണിനെ കുത്തിപ്പൊട്ടിക്കാൻ ഒരു സൂചിയുമായി തന്നെ അദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി. തരൂർജിക്കും സ്വയം അങ്ങനെയൊരു തോന്നൽ വന്നുപെട്ടത് അപ്പോഴാണ്. അതിന് ശേഷം തരൂർജിക്ക് മാത്രമല്ല, ഊതിവീർപ്പിക്കപ്പെട്ട എല്ലാ ബലൂണുകൾക്കും നല്ല വിപണിമൂല്യമാണെന്ന് നാട്ടിൽ ചന്തയ്ക്ക് പോയി തിരിച്ചു വന്നവർ സാക്ഷ്യപ്പെടുത്തുന്നു.
പച്ചക്കളറിലും കടും ചുവപ്പിലും ഓറഞ്ച് കളറിലുമൊക്കെ ജൂബയിട്ട് നടക്കുന്ന തരൂർജിയിൽ നിന്ന് ഒരുവിധപ്പെട്ട കോൺഗ്രസുകാരൊന്നും കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് പൊട്ടിത്തെറിക്കുന്നത് കേട്ട് ഞെട്ടിത്തരിച്ച് പോകുന്നവരുണ്ട്. എന്നാൽ അങ്ങനെ ഞെട്ടിത്തരിച്ച് പോകാത്ത കൂട്ടരുമുണ്ട്. സതീശൻജി രണ്ടാമത്തെ കൂട്ടത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന് യാതൊരു ഞെട്ടലുമില്ല. ഊതി വീർപ്പിക്കപ്പെട്ട ബലൂൺ എത്രത്തോളം തുള്ളാനാണ്!
പേടിയോ ഞെട്ടലോ സംഭവിച്ചിട്ടില്ലാത്തത് കൊണ്ടാണ് സതീശൻജിയും മറ്റ് പല കോൺഗ്രസുകാരും തരൂർജിയെ പിടിക്കാൻ തയാറായത്. ഇതുകണ്ട് ഊറിച്ചിരിച്ച കോൺഗ്രസുകാരും നാട്ടിലുണ്ട്. കേമുരളീധർജി അക്കൂട്ടത്തിൽപ്പെടും. അദ്ദേഹത്തിന് ഇതൊക്കെ ഒരു രസമുള്ള സംഗതിയാണ്. പക്ഷേ തരൂർജിയെ പിടിച്ചുപോയ കോൺഗ്രസുകാരുടെ സ്ഥിതി ഇപ്പോൾ പറഞ്ഞറിയിക്കാതിരിക്കുകയാണ് ഭേദമെന്ന് നാട്ടുകാർക്ക് തോന്നുന്നു. തരൂർജിയെ പിടിച്ചുംപോയി പിടി വിടുവിക്കാനും പറ്റുന്നില്ല.
ഖാർഗെജിയോട് തോറ്റശേഷം തരൂർജി കോഴിക്കോട്ട് കടപ്പുറത്ത് ഇറങ്ങിയതായിരുന്നു. അങ്ങാടിയിൽ തോറ്റാൽ അമ്മയോടാവണമല്ലോ. നാലാളറിയാതെ ഏത് കോൺഗ്രസും ഇറങ്ങിയതുകൊണ്ട് വിശേഷിച്ച് പ്രയോജനമൊന്നുമില്ലാത്തത് കൊണ്ട്, നാലാളുകളെ അറിയിക്കാനുള്ള എല്ലാ വിദ്യകളും തരൂർജി തരപ്പെടുത്തുകയുണ്ടായി. സംഗതി കോൺഗ്രസായത് കൊണ്ടും തരൂർജിക്ക് കോൺഗ്രസിനെ നല്ലതുപോലെ അറിയാവുന്നത് കൊണ്ടും വിചാരിച്ചത് പോലെയൊക്കെ കാര്യങ്ങൾ നടന്നു! തരൂർജിയുടെ മതേതര സെമിനാർ എന്തോ വലിയ സംഭവമാണെന്ന് ചിന്തിച്ച ചിന്താശീലരും കുശാഗ്രബുദ്ധികളുമായ യൂത്ത് കോൺഗ്രസുകാർ പിൻവലിഞ്ഞു. നാട്ടിൽ തരൂർജി ഇറങ്ങിയിട്ടുണ്ടെന്ന് നാലാൾ അറിഞ്ഞത് അങ്ങനെയായിരുന്നു.
ഇനിയിപ്പോൾ തരൂർജിയെക്കൊണ്ടാവാം ആറാട്ടെന്ന് നാട്ടുകാർ ചിന്തിക്കുന്നു. ഇതിനാണ് കലികാലം എന്നൊക്കെ പറയുന്നത്. തരൂർജിയെ പിടിച്ച കോൺഗ്രസുകാരുടെ കാര്യം ഒന്നാലോചിച്ചാൽ കഷ്ടം തന്നെയാണ്. ബലൂണിൽ കുത്താൻ സൂചിയുമെടുത്ത് നടക്കുന്ന സതീശൻജിയെ പോലുള്ളയാളുകളെ കുറ്റം പറയാനാവില്ല. സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ സതീശൻജി അതിന് നിർബന്ധിതനായതാണ്.
ശരിക്ക് പറഞ്ഞാൽ ആളുകൾ ചോദിക്കുന്നത് 'ഹു ഇസ് അഫ്രൈഡ് ഒഫ് വർജിനിയ വുൾഫ്' എന്നാണെങ്കിലും അതിനുള്ള നമ്മുടെ കിട്ടന്റെ പുതിയ പരിഭാഷ, 'ശശി തരൂരിനെ ആർക്കാണ് പേടി' എന്നതാണ്. അതുകൊണ്ട്, ഈ കാലവും കടന്നുപോകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയേ മാർഗമുള്ളൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |