ഇന്ന് മഹാശിവരാത്രി
............................
പല സാദ്ധ്യതകളുടെയും ദിവസം അല്ലെങ്കിൽ രാത്രിയാണ് മഹാശിവരാത്രി. ശിവരാത്രി എന്നറിയപ്പെടുന്ന ആ ദിവസം ഏറ്റവും അന്ധകാരം നിറഞ്ഞ രാത്രിയുടേതാണ്. യുക്തിസഹമായ ഏത് മനസും അന്ധകാരത്തെ എതിർക്കുകയും വെളിച്ചത്തെ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.
ശിവ എന്ന വാക്കിന് ശൂന്യത എന്നാണ് അർത്ഥം. ഉള്ളത് ഈ അസ്തിത്വവും സൃഷ്ടിയുമാണ്. ഇല്ലാത്തത് എന്തോ അതാണ് ശിവ. കണ്ണ് തുറന്നു ചുറ്റും നോക്കിയാൽ, ചെറിയ കാര്യങ്ങളിലാണ് നിങ്ങളുടെ കാഴ്ച കേന്ദ്രീകരിക്കുന്നതെങ്കിൽ നിങ്ങൾ ഒരുപാട് സൃഷ്ടികളെ കാണും. എന്നാൽ കാഴ്ച വലിയ കാര്യങ്ങളെയാണ് തേടുന്നതെങ്കിൽ അവിടെ ഏറ്റവും വലിയ സാന്നിദ്ധ്യം വിശാലമായ ശൂന്യതയുടേതാണ്. താരസമൂഹങ്ങളെന്ന് വിളിക്കുന്ന ചെറിയ ബിന്ദുക്കളെയാണ് പൊതുവേ നാം ശ്രദ്ധിക്കുക. എന്നാൽ ഇതിനെയെല്ലാം നിലനിറുത്തുന്ന വിശാലമായ ശൂന്യത ആരുടെയും ശ്രദ്ധയിൽപ്പെടില്ല. ഈ വിശാലത അഥവാ പരിധിയില്ലാത്ത ശൂന്യതയാണ് ശിവൻ. ആധുനിക ശാസ്ത്രവും തെളിയിക്കുന്ന കാര്യമാണിത്, എല്ലാം ശൂന്യതയിൽ നിന്ന് വരുന്നു, ശൂന്യതയിലേക്ക് മടങ്ങിപ്പോകുന്നു. ഈ പശ്ചാത്തലത്തിലാണ് വിശാലമായ ശൂന്യത ദൈവം അല്ലെങ്കിൽ മഹാദേവനായി കണക്കാക്കപ്പെടുന്നത്. എല്ലാ മതവും, എല്ലാ സംസ്‌കാരവും സർവവ്യാപിയായതിനെക്കുറിച്ചാണ്, സംസാരിക്കുന്നത്. സർവവ്യാപിയാവാൻ കഴിയുന്ന ഒരേയൊരു കാര്യം അന്ധകാരമാണ്, ശൂന്യതയാണ്.
ക്ഷേമം അന്വേഷിക്കുന്ന ആളുകൾ ദൈവത്തെ വെളിച്ചമായാണ് കരുതുന്നത്. എന്നാൽ ക്ഷേമം അന്വേഷിക്കാത്തവരുടെ സാധനയുടെ ഉദ്ദേശ്യം തന്നെ അലിഞ്ഞുചേരലാണ്. അവിടെ ദൈവികത എന്നത് ശൂന്യതയാണ്. വെളിച്ചം എന്നത് നിങ്ങളുടെ മനസിൽ സംഭവിക്കുന്ന ഹ്രസ്വമായ സംഗതിയാണ്. വെളിച്ചം അനശ്വരമല്ല, അത് എപ്പോഴും പരിമിതമായ സാദ്ധ്യതയാണ്, കാരണം അതിനൊരു തുടക്കവും ഒടുക്കവുമുണ്ട്. ഈ ഗ്രഹത്തിൽ നമുക്കറിയാവുന്ന, വെളിച്ചത്തിന്റെ ഏറ്റവും വലിയ ഉറവിടം സൂര്യനാണ്. സൂര്യവെളിച്ചത്തെപ്പോലും നിങ്ങളുടെ കൈകൊണ്ട് തടഞ്ഞ് പിറകിൽ അന്ധകാരത്തിന്റെ നിഴൽ സൃഷ്ടിക്കാം. എന്നാൽ അന്ധകാരം സർവവ്യാപിയാണ്. അത് എല്ലായിടത്തുമുണ്ട്.
ലോകത്തെ പക്വതയില്ലാത്ത മനസുകൾ അന്ധകാരത്തെ വർണിക്കുന്നത് ചെകുത്താനായിട്ടാണ്. നിങ്ങൾ ദൈവികതയെ സർവവ്യാപിയെന്ന് വിശേഷിപ്പിക്കുമ്പോൾ തീർച്ചയായും ദൈവികതയെ അന്ധകാരവുമായി ചേർത്തുവയ്ക്കുകയാണ്. കാരണം സർവവ്യാപിയായത് അന്ധകാരം മാത്രമാണ്. അത് എല്ലായിടത്തുമുണ്ട്. അതിന് ഒന്നിൽനിന്നും ഒരു സഹായവും ആവശ്യമില്ല. സ്വയം എരിഞ്ഞുതീരുന്ന ഉത്ഭവത്തിൽ നിന്നാണ് വെളിച്ചം വരുന്നത്. അതിന് ഒരു തുടക്കവും ഒടുക്കവുമുണ്ട്. അത് എല്ലായ്‌പ്പോഴും പരിമിതമായ ഉറവിടത്തിൽ നിന്നാണ് വരുന്നത്. അന്ധകാരത്തിന് ഉറവിടമില്ല. ശിവൻ എന്നത് ഈ പ്രപഞ്ചത്തിലെ അപാരമായ ശൂന്യതയാണ്. ഈ അപാരമായ ശൂന്യതയുടെ മടിത്തട്ടിലാണ് എല്ലാ സൃഷ്ടിയും സംഭവിച്ചത്.
ഇന്ത്യൻ സംസ്‌കാരത്തിൽ പൗരാണികമായ പ്രാർത്ഥനകളൊന്നും സ്വയം രക്ഷിക്കാനോ, സ്വയം സംരക്ഷിക്കാനോ ജീവിതത്തിൽ എന്തെങ്കിലും നേടാനോ അല്ല. പ്രാചീനമായ പ്രാർത്ഥനകളെല്ലാം 'ദൈവമേ, എന്നെ നിഗ്രഹിക്കൂ, അപ്പോൾ എനിക്ക് നീയായിത്തീരാൻ കഴിയുമല്ലോ.' എന്നായിരുന്നു.
മാസത്തിലെ ഏറ്റവും അന്ധകാരം നിറഞ്ഞ ഈ രാത്രി, ഒരാൾക്ക് തന്റെ പരിമിതിയെ അലിയിച്ചു കളയാനുള്ള അവസരമാണ്, മനുഷ്യനിൽ ബീജാവസ്ഥയിൽ കുടികൊള്ളുന്ന സൃഷ്ടിയുടെ സ്രോതസിന്റെ അതിരില്ലായ്മയെ അനുഭവിക്കാനുള്ള അവസരമാണ്. എല്ലാ സൃഷ്ടിയുടെയും സ്രോതസായ അപാരമായ ശൂന്യതയുടെ
അനുഭവത്തെ നിങ്ങളിലേക്ക് കൊണ്ടുവരാനുള്ള അവസരവും സാദ്ധ്യതയുമാണ് മഹാശിവരാത്രി. ഒരർത്ഥത്തിൽ ശിവൻ സംഹാരകനായി അറിയപ്പെടുന്നു. മറ്റൊരർത്ഥത്തിൽ പരമ കാരുണ്യവാനായും. അവൻ ദാനശീലരിൽ ഏറ്റവും മഹാനായി അറിയപ്പെടുന്നു. ശിവന്റെ കാരുണ്യത്തെക്കുറിച്ചുള്ള നിരവധി കഥകൾ നിറഞ്ഞതാണ് യോഗ ഐതിഹ്യങ്ങൾ. അപ്പോൾ മഹാശിവരാത്രി ആ കാരുണ്യം സ്വീകരിക്കാനുള്ള സവിശേഷമായ രാത്രി കൂടിയാണ്. ശിവൻ എന്ന ഈ അപാരതയെ ഒരു നിമിഷത്തേക്കെങ്കിലും അറിയാതെ നിങ്ങൾ ഈ രാത്രി കടന്നുപോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും. ഈ രാത്രി വെറുതെ ഉണർന്നിരിക്കാൻ മാത്രമുള്ളതാകാതെ, നിങ്ങൾ ഉണർവ് നേടുന്ന രാത്രിയാവട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |