പുറത്തെ ഇരുട്ട് വിളക്ക് തെളിച്ച് മാറ്റാം. 'അകമുറി'യിൽ അടിഞ്ഞുകൂടുന്ന അജ്ഞാനവും അന്ധകാരവും അകറ്റാൻ രാമായണം സഹായിക്കും. കർക്കടകമാസത്തിലെ എല്ലാദിവസവുമെന്നപോലെ നിത്യവും വായിക്കാവുന്ന നിരവധി ഭാഗങ്ങൾ രാമായണത്തിലുണ്ട്. അതിലൊന്നാണ് മനുഷ്യജന്മത്തിന്റെയും ദേഹത്തിന്റെയും ക്ഷണികത സൂചിപ്പിക്കുന്ന ഭാഗം. ദേഹം തോണി മാത്രം.സംസാര സങ്കടക്കടൽ താണ്ടാനുള്ള തോണി. അത് ആത്മപ്രകാശ തീരത്തെത്തിക്കുന്നു. ആ പൊരുൾ മനസിലാക്കിയാൽ രാമായണമറിഞ്ഞു. ജീവിതസാരവുമറിഞ്ഞു. തുഞ്ചത്ത് എഴുത്തച്ഛൻ അത് സുന്ദരമായി വർണിക്കുന്നു.
''ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസുമോർക്കനീ
വഹ്നിസന്തപ്ത ലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷുഃശ്രവണഗളസ്ഥമാം ദർദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാഭോഗങ്ങൾ തേടുന്നു.
(ലക്ഷ്മണോപദേശം - അയോദ്ധ്യാകാണ്ഡം)
അർത്ഥം : അഗ്നിയിൽ ചുട്ടുപഴുത്ത ലോഹക്കഷണത്തിൽ വീണ ജലബിന്ദുവിനെപ്പോലെ സുഖങ്ങളെല്ലാം ക്ഷണികമാണ്. ആയുസും അതുപോലെയാണ്. പാമ്പിന്റെ വായിലകപ്പെട്ടാലും തവള സ്വന്തം ഭക്ഷണത്തിനുവേണ്ടി കരയുന്നു. അതുപോലെയാണ് കാലമാകുന്ന പാമ്പ് ഏതുനിമിഷവും വിഴുങ്ങാവുന്ന അവസ്ഥയിലും അജ്ഞാനിയായ മനുഷ്യൻ ക്ഷണിക സുഖങ്ങളുടെ പിന്നാലെ പായുന്നത്. താൻ ശരീരമല്ല ആത്മാവാണ് എന്ന് തിരിച്ചറിഞ്ഞാൽ ദേഹമുണ്ടാക്കുന്ന മോഹങ്ങൾക്കും സുഖങ്ങൾക്കും അമിതമായ പ്രാധാന്യം നൽകുകയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |