yousuf-aliതിരുവനന്തപുരം: പ്രളയം നേരിടുന്ന കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടി കേന്ദ്ര സർക്കാരിന് വാങ്ങുന്നതിൽ തടസമുണ്ടെങ്കിൽ എം.എ യൂസഫലി കൊടുക്കുമെന്ന രീതിയിൽ പ്രചരിച്ച വാർത്തകളിൽ വിശദീകരണവുമായി ലുലു ഗ്രൂപ്പ് രംഗത്ത്.

ചില ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിൽ യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇതുപോലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്‌മെന്റ് അറിയിച്ചു.

പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യു.എ.ഇ പ്രഖ്യാപിച്ചത്. കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് ഈ തുക ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നൽകുമെന്ന് വ്യാജ വാർത്തകൾ പ്രചരിച്ചത്.