alize-cornet

ന്യൂയോർക്ക്:  യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ മത്സരത്തിനിടെ വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തത് വിവാദത്തിൽ.  ഫ്രഞ്ച് താരമായ ആലിസ് കോർനെറ്റിനെതിരെയാണ് യു.എസ് ഓപ്പണിന്റെ നിയമം തെറ്റിച്ചെന്ന് കാണിച്ച് നടപടിയെടുത്തത്. ഇടവേളയ്‌ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു.

ഇതോടെ ചെയർ അമ്പയർ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധമാണ് ഉയർന്ന് വന്നത്. ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷർട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവർ ഇപ്പോൾ എന്ത് കൊണ്ട് നടപടിയെടുത്തു എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. സംഭവം വിവാദമായതോടെ യു.എസ് ഓപ്പൺ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.

''കസേരയിൽ ഇരിക്കുമ്പോൾ എല്ലാ താരങ്ങൾക്കും ഷർട്ട് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോർനെറ്റിനെതിരായ നടപടിയിൽ ഖേദിക്കുന്നു. ആലീസിന് പെനാൽറ്റിയോ ഫൈനോ നൽകിയിട്ടില്ല. താക്കീത് മാത്രമാണ് നൽകിയത്""- ഒൗദ്യോഗിക ട്വിറ്ററിലൂടെ അധികൃതർ വ്യക്തമാക്കി.