തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നെതർലൻഡ്സ് രംഗത്ത്. കേരളം പുനർനിർമിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് നെതർലൻഡ്സ് ഇന്ത്യൻ സർക്കാരിന് കത്ത് നൽകി. അതേസമയം, സാമ്പത്തിക സഹായം നെതർലൻഡ്സ് വാഗ്ദാനം ചെയ്തിട്ടില്ല.
നെതർലൻഡ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം നൽകാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ നിലവിലെ അവസ്ഥ പരിശോധിക്കാൻ വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് കത്തിൽ പറയുന്നത്. വെള്ളപ്പൊക്ക കാലത്ത് നെതർലൻഡ്സിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.
അതേസമയം, പ്രളയക്കെടുതി ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായി മന്ത്രിമാരെ 14 രാജ്യങ്ങളിലേക്ക് ഒക്ടോബറിൽ അയയ്ക്കാൻ മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. യു.എ.ഇ, ഒമാൻ, ബഹറിൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, യു.കെ, ജർമ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം. ഒരു മന്ത്രിയും ഉദ്യോഗസ്ഥരുമാവും ഓരോ സംഘത്തിലുമുണ്ടാവുക.