തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ സഹായം നൽകുന്നതിന് കേന്ദ്ര സർക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിനുണ്ടായ നഷ്ടം മുഴുവൻ തരാൻ കേന്ദ്രത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം നേരിടാൻ പ്രവർത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയക്കെടുതി നേരിടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് സ്‌പെഷ്യൽ പാക്കേജാണ്. അതുകഴിഞ്ഞുള്ള തുക നമ്മൾ തന്നെ കണ്ടെത്തണം. പ്രളയം ഉണ്ടായ ശേഷം സഹായം ആവശ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പ്രകടിപ്പിച്ചത് ഉള്ളിൽത്തട്ടിയുള്ള വികാരമാണ്. കേന്ദ്ര സർക്കാർ കൂടുതൽ സഹായം അനുവദിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷ - മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ പുനർനിർമിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ജനങ്ങൾ ഈ സർക്കാരിൽ വലിയ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. ആ സാഹചര്യത്തിൽ പുനർനിർമാണ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. പുനർനിർമാണത്തിനുള്ള കൺസൾട്ടൻസി സഹായം പൂർണമായും സൗജന്യമാണെന്നും പിണറായി പറഞ്ഞു.