ബംഗളൂരു: മുടിയിലെ ചുരുൾ നിവർത്തലിനെ (സ്‌ട്രെയിറ്റനിംഗ്) തുടർന്നുണ്ടായ മുടികൊഴിച്ചിലിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാർത്ഥിനിയുമായ നേഹ ഗംഗമ്മയാണ് (19) പുഴയിൽ ചാടി ജീവനൊടുക്കിയത്.
നഗരത്തിൽ പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്ന പെൺകുട്ടി കഴിഞ്ഞമാസം ആദ്യമാണ് ബ്യൂട്ടി പാർലറിൽ മുടി സ്‌ട്രെയിറ്റനിംഗ് ചെയ്‌തത്. തുടർന്ന് മുടികൊഴിച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി അമ്മയെ വിളിച്ച് മുഴുവൻ മുടിയും കൊഴിഞ്ഞുപോകുമെന്ന് പേടിക്കുന്നതായി പറഞ്ഞു. ഒരുവർഷത്തേക്ക് കോളേജിൽ പോകുന്നില്ലെന്നും അറിയിച്ചു. വീട്ടുകാർ സമാധാനിപ്പിച്ചിട്ടും കടുത്ത മനോവിഷമത്തിലായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ ശരീരത്തിൽ അലർജിയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം 28 മുതൽ പെൺകുട്ടിയെ മൈസൂരിലെ താമസസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ബ്യൂട്ടി പാർലറിനെതിരെ പൊലീസ് കേസെടുത്തു. ബ്യൂട്ടിപാർലറിൽ ഉപയോഗിച്ച രാസവസ്‌തുവാണ് മുടികൊഴിച്ചിലിനും അലർജിക്കും ഇടയാക്കിയതെന്ന് ലാബിലെ പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.