
കോട്ടയം: താഴത്തങ്ങാടിയിൽ നിന്നും ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതിമാരുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും തിരച്ചിൽ തുടങ്ങി. കുമരകം പ്രദേശത്ത് സീഡാക്കിന്റെ പ്രത്യേക സ്‌കാനർ ഉപയോഗിച്ചാണ് അന്വേഷണസംഘം തിരച്ചിൽ നടത്തുന്നത്. രണ്ട് ദിവസം തിരച്ചിൽ തുടരുമെന്ന് ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് ഡി.വൈ.എസ്.പി സേവ്യർ സെബാസ്റ്റ്യൻ പറഞ്ഞു.
2017 ഏപ്രിൽ 6നാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ താഴത്തങ്ങാടിയിൽ നിന്ന് കാണാതായത്. ഹർത്താൽ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്ന് പുറത്തു പോയ ഇരുവരേയും കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വെസ്റ്റ് പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മീർ ദർഗയിൽ കണ്ടെത്തിയെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയോളം ക്രൈം ബ്രാഞ്ച് സംഘം ഇവിടെ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ഖാദർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പൊലീസ് സംഘം വീണ്ടും കുമരകം ചീപ്പുങ്കലിലും വേമ്പനാട്ട് കായലിലും റോഡ്‌സൈഡ് വരുന്ന തോടുകളിലുമാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നത്. തിരുവനന്തപുരത്തു നിന്നും എത്തിച്ച സിഡാക്കിന്റെ വെള്ളത്തിന് അടിയിൽ പോലും പരിശോധിക്കാൻ സാധിക്കുന്ന പ്രത്യേക ശേഷിയുള്ള സ്‌കാനറാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. നേരത്തെ ഇത് ഉപയോഗിച്ച് ലോക്കൽ പൊലീസും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇതുവരെയും കൃത്യമായ സൂചനകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. താഴത്തങ്ങാടിയിലും കുമരകത്തും അറുപറയിലും അടക്കമുള്ള സ്ഥലങ്ങളിൽ രണ്ടു ദിവസം സമാന രീതിയിൽ തിരച്ചിൽ തുടരുന്നതിനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. പ്രളയവും വെള്ളപ്പൊക്കവും മഴയ്ക്കും ശേഷം ഇത്തരത്തിൽ തിരച്ചിൽ നടത്തുന്നത് പ്രഹസനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒരു വർഷത്തോളമായി ദുരൂഹസാഹചര്യത്തിൽ കാണാതായ ദമ്പതിമാർ എവിടെ പോയതാണെന്ന സംശയം ഇപ്പോഴും ബാക്കിയാണ്.