aadhar
ന്യൂഡൽഹി: ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാർ എല്ലാ തരത്തിലും സുരക്ഷിതമാണെന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യു.ഐ.ഡി.ഐ.എ)യുടെ വാദത്തിനിടെ ആധാർ സംബന്ധിച്ച സോഫ്‌റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടു. അമേരിക്കയിലെ പ്രമുഖ പത്രമായ ഹഫിങ്ടൺ പോസ്റ്റിന്റെ ഇന്ത്യൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ആധാറിന്റെ സുരക്ഷാപാളിച്ച പുറത്ത് വന്നത്. 2500 രൂപ മുടക്കി സോഫ്‌‌റ്റ്‌വെയർ പാച്ച് വാങ്ങിയാൽ ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും വ്യക്തിവിവരങ്ങളടങ്ങിയ ആധാർ ചോർത്താൻ കഴിയുമെന്ന് ഹഫിങ്ടൺ പോസ്റ്റ് കണ്ടെത്തി.

അടിസ്ഥാന തലത്തിലുള്ള കോഡിംഗ് അറിയാവുന്ന ആർക്കും ആധാർ സോഫ്‌റ്റ്‌വെയറിൽ കടന്നു കയറാനാകും. ആധാർ സോ‌ഫ്‌റ്റ്‌‌വെയർ സുരക്ഷിതമല്ലെന്നുള്ളതിന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ദധരുടെ അഭിപ്രായങ്ങളും റിപ്പോർട്ടിനൊപ്പം പത്രം ചേർത്തിട്ടുണ്ട്. ആധാർ സോഫ്‌റ്റ്‌വെയറിന്റെ സുരക്ഷാ കവചങ്ങൾ എങ്ങനെ മറികടക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോകൾ യൂ ട്യൂബിൽ ലഭ്യമാണ്. ഇതിന് ഉപയോഗിക്കാവുന്ന സോഫ്‌റ്റ്‌‌വെയർ പാച്ചുകളാണ് ഓൺലൈനിൽ ഉള്ളതെന്നും പത്രം പറയുന്നു.  

എന്നാൽ ഈ സോഫ്‌റ്റ്‌വെയർ പാച്ചുകൾ ഒന്നും തന്നെ ആധാർ ഡേറ്റാബേസിലെ വിവരങ്ങൾ വായിക്കാനുള്ള അനുമതി നൽകുന്നില്ല. മറിച്ച്,​ ആധാറിൽ മറ്റ് വിവരങ്ങൾ കൂട്ടിച്ചേർക്കാനുള്ള അവസരമാണ് നൽകുന്നത്. അതിനർത്ഥം ആധാർ ഡേറ്റാബേസിലേക്ക് ആർക്ക് വേണമെങ്കിലും വ്യാജ വിവരങ്ങൾ ചേർക്കാവുന്നതേയുള്ളൂവെന്ന് സാരം. ഇതിലൂടെ ആർക്ക് വേണമെങ്കിലും ഒന്നിൽ കൂടുതൽ ആധാർ കാർഡുകൾ വ്യാജമായി നിർമ്മിക്കാനുമാകും.    

അടുത്തിടെ യു.ഐ.ഡി.ഐ.എ ചെയർമാൻ ആർ.എസ്.ശർമ,​ തന്റെ ആധാർ നമ്പർ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്ത എലിയറ്റ് ആൻഡേഴ്സൺ എന്ന എത്തിക്കൽ ഹാക്കർ അദ്ദേഹത്തിന്റെ ജി മെയിൽ ഐഡിയുടെ പാസ്‌വേർഡ് വരെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.