തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന തന്നെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചതിച്ചെന്ന് കെ.കരുണാകരൻ പറഞ്ഞിട്ടില്ലെന്ന് മകൻ കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. കരുണാകരൻ രാജിവച്ചത് പാർട്ടിയിലെ ഗ്രൂപ്പിസം കൊണ്ടല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരുണാകരൻ തുടർന്നാൽ തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നു ഘടകകക്ഷികൾ അന്ന് നിലപാടെടുത്തിരുന്നു. നരസിംഹ റാവുവിന്റെ കൊടും ചതിയാണെന്നാണ് കരുണാകരൻ അന്ന് പറഞ്ഞത്. ആരൊക്കെയാണ് ചതിച്ചതെന്ന് ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തരും തീരുമാനിക്കും. ചാരക്കേസ് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു. കരുണാകരന്റെ രാജി ആവശ്യപ്പെട്ടവർക്ക് ഇതൊരു കാരണമാകുകയായിരുന്നു. ചാരക്കേസിനെ തുടർന്ന് കേന്ദ്രത്തിൽ ഒരു ക്യാബിനറ്റ് പദവി നൽകി കരുണാകരനെ മാറ്റാനായിരുന്നു യു.ഡി.എഫ് നിർദ്ദേശം. രണ്ട് ഘടകകക്ഷികൾ കെ.കരുണാകരനെ മാറ്റുന്നതിനെ അനുകൂലിച്ചില്ല. നരസിംഹ റാവു വിചാരിച്ചിരുന്നെങ്കിൽ അന്ന് കെ.കരുണാകരന് ഒരുകുഴപ്പവും ഉണ്ടാകുമായിരുന്നില്ല. 1995 ഫെബ്രുവരിയിൽ കരുണാകരൻ രാജിവയ്‌ക്കേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു നേരിട്ട് പറഞ്ഞത്. മാർച്ചിൽ റാവു തന്നെ നേരിട്ട് വിളിച്ച് രാജിവയ്ക്കാൻ കരുണാകരനോട് ആവശ്യപ്പെട്ടു. തനിക്ക് കേസിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. പത്മജയോട് കരുണാകരൻ വേറെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. ഒരു തെളിവും ഇല്ലാതെ ആർക്കെക്കതിരെയും മൈതാന പ്രസംഗം നടത്തിയിട്ട് കാര്യമില്ല. പാർട്ടിയിൽ ഇനി ഇതൊരു ചർച്ചയാക്കാൻ താൽപര്യമില്ല. ഒരു നീതിയും ലഭിക്കാതെ മരിച്ചത് കെ.കരുണാകരനാണ്. അത് തന്റെ കുടുംബത്തിന്റെ സ്വകാര്യ ദു:ഖമായി കണക്കാക്കുന്നു. ഇന്നത്തോടെ ഈ ചർച്ച അവസാനിപ്പിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. കെ.കരുണാകരന്റെ ജീവിതത്തിലുണ്ടായിരുന്ന കറുത്ത പാട് മരണശേഷമാണെങ്കിലും മാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരാണ്. അതാണു സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയമായതുകൊണ്ടാണ് പാർട്ടി പ്രവർത്തനം സജീവമാകാത്തത്. ആരും നേത്യ മാറ്റം ആവശ്യപ്പെട്ടിട്ടില്ല. ബൂത്ത് തല കമ്മിറ്റികൾ ശക്തമാകണം. അല്ലാതെ നേതൃത്വമല്ല മാറേണ്ടത്. സ്‌ട്രോംഗായ കൺവീനർ ഇപ്പോഴും യു.ഡി.എഫിനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.